മഹാസഖ്യവുമായി ഉടക്കി, ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ എൻസിപി
പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ച് ശരത് പവാറിന്റെ എന്‍സിപി. പ്രതിപക്ഷ മുന്നണിയായ മഹാസഖ്യവുമായി സീറ്റുകളുടെ കാര്യത്തില്‍ ധാരണയില്‍ എത്താത്ത സാഹചര്യത്തിലാണ് തനിച്ച് മത്സരിക്കാനുളള എന്‍സിപിയുടെ തീരുമാനം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ ആകെയുളള 243 സീറ്റുകളില്‍ 150ലും എന്‍സിപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും.
തൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾ
മൂന്ന് ഘട്ടമായി നടക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തില്‍ 71 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പിലേക്കുളള 32 സ്ഥാനാര്‍ത്ഥികളുടെ പട്ടിക എന്‍സിപി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ബാക്കിയുളള സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികളെ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് ബീഹാറിലെ എന്‍സിപി വക്താവ് കുമാര്‍ ഗ്യാനേന്ദ്ര വ്യക്തമാക്കി. എന്‍സിപി ബീഹാര്‍ അധ്യക്ഷന്‍, മുന്‍ കേന്ദ്ര മന്ത്രി കൂടിയായ പ്രഫുല്‍ പട്ടേല്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷം പട്ടിക പുറത്ത് വിടുമെന്നും ഗ്യാനേന്ദ്ര അറിയിച്ചു.
എന്‍സിപി ആവശ്യപ്പെട്ട അത്രയും ഇല്ലെങ്കിലും 4 സീറ്റുകള്‍ എങ്കിലും അനുവദിച്ച് തന്നിരുന്നുവെങ്കില്‍ മഹാസഖ്യത്തില്‍ തങ്ങളും കൈകോര്‍ക്കുമായിരുന്നുവെന്ന് എന്‍സിപി മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. 2015ലെ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാന്‍ എന്‍സിപി സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും ഗ്യാനേന്ദ്ര വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ നിന്നും എന്‍സിപി അനുഭാവ പൂര്‍ണമായ നീക്കം പ്രതീക്ഷിച്ചിരുന്നു. രണ്ട് സീറ്റുകളാണ് മഹാസഖ്യം എന്‍സിപിക്ക് നല്‍കാന്‍ തയ്യാറായിരുന്നത്. മഹാസഖ്യത്തില്‍ എന്‍സിപിയെ കൂടി ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസിന് താല്‍പര്യം ഉണ്ടായിരുന്നു. എന്നാല്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് തരുന്നതെങ്കില്‍ മത്സരിക്കാനില്ലെന്ന് എന്‍സിപി നേതൃത്വം നിലപാടെടുക്കുകയായിരുന്നു. പ്രാണ്‍പൂര്‍ സീറ്റില്‍ 2015ല്‍ എന്‍സിപി രണ്ടാമത് എത്തിയിരുന്നു. നാലോളം സീറ്റുകളില്‍ മികച്ച പ്രകടനവും നടത്തി.
ഉമ്മൻ ചാണ്ടിയെ വിട്ട് ചെന്നിത്തലയോട് അടുത്ത് ബെന്നി ബെഹനാൻ, ഗ്രൂപ്പ് പോര് കടുത്ത് കോൺഗ്രസ്
ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കൊപ്പം ബീഹാര്‍ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ താരപ്രചാരകരുടെ പട്ടികയും എന്‍സിപി പുറത്ത് വിട്ടിട്ടുണ്ട്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ തന്നെയാണ് പാര്‍ട്ടിയുടെ പ്രധാന പ്രചാരകന്‍. മഹാരാഷ്ട്ര മന്ത്രി കൂടിയായ നവാബ് മാലിക്, പാര്‍ട്ടി എംപിമാരായ പ്രഫുല്‍ പട്ടേല്‍, സുനില്‍ തട്കാരെ, സുപ്രിയ സൂലെ, ഫൗസിയ ഖാന്‍ എന്നിവരും താര പ്രചാരകരുടെ പട്ടികയിലുണ്ട്.