എൻസിപിക്ക് രണ്ടര വർഷം മുഖ്യമന്ത്രി പദം; കോൺഗ്രസിന് ഉപമുഖ്യമന്ത്രി, ശിവസേനാ സഖ്യം തള്ളാതെ നേതാക്കൾ
മുംബൈ: ശിവസേനയുമായുള്ള സഖ്യത്തിൽ തിടുക്കം വേണ്ടെന്ന് കോൺഗ്രസ്-എൻസിപി നേതാക്കൾ. വിശദമായ ചർച്ച ആവശ്യമാണെന്നും നേതാക്കൾ വ്യക്തമാക്കി. ശരദ് പവാർ, മല്ലികാർജ്ജുൻ ഖാർഗെ, കെസി വേണുഗോപാൽ, പ്രഫുൽ പട്ടേൽ തുടങ്ങി ഇരു പാർട്ടികളുടെയും നേതാക്കൾ മുംബൈയിൽ യോഗം ചേർന്നതിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അടിയന്തരാവസ്ഥ മുതല്‍ മേയര്‍ തിരഞ്ഞെടുപ്പ് വരെ... കോണ്‍ഗ്രസിനെ ശിവസേന പിന്തുണച്ച സന്ദര്‍ഭങ്ങള്‍ ഇവ
44 എംഎൽഎമാരുള്ള കോൺഗ്രസ് ശിവസേനയുമായുള്ള സഖ്യ സർക്കാരിൽ ഭാഗമാകണമെന്ന് എൻസിപി യോഗത്തിൽ നിലപാടെടുത്തതായാണ് വിവരം. അതേ സമയം കോൺഗ്രസ് 5 വർഷത്തേയക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. രണ്ടരക്കൊല്ലം വീതം എൻസിപിയും ശിവസേനയും മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്നും യോഗത്തിൽ ശരദ് പവാർ ആവശ്യപ്പെട്ടതായാണ് സൂചന.
സർക്കാർ രൂപീകരണത്തിന് പിന്തുണ തേടി ശിവസേന തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ വ്യക്തമാക്കി. സംസ്ഥാനത്ത് സഖ്യസർക്കാർ അധികാരത്തിൽ വന്നാൽ പൊതു മിനിമം പരിപാടി നടപ്പിലാക്കണമെന്നും കോൺഗ്രസ് യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കോൺഗ്രസുമായി സഖ്യം രൂപീകരിക്കുന്നതിൽ തെററില്ലെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും വ്യക്തമാക്കി.
അതേസമയം മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഗവർണറുടെ നടപടിയെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. ഇത് ജനാധിപത്യത്തേയും ഭരണഘടനയേയും പരിഹസിക്കുന്ന നടപടിയാണ്. ശിവനേയേയും എൻസിപിയേയും സർക്കാർ രൂപീകരണത്തിന് ക്ഷണിച്ച ഗവർണർ എന്തുകൊണ്ട് കോൺഗ്രസിനെ ക്ഷണിച്ചില്ലെന്ന് അഹമ്മദ് പട്ടേൽ ചോദിച്ചു.