മഹാരാഷ്ട്രയില്‍ വീണ്ടും പവാര്‍ മാജിക്ക്, എന്‍സിപിക്ക് 16 മന്ത്രിസ്ഥാനം, ശിവസേനയെ കടത്തിവെട്ടി!!
മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭാ പുനസംഘടനയില്‍ വീണ്ടും ശരത് പവാര്‍ മാജിക്ക്. കൂടുതല്‍ മന്ത്രിസ്ഥാനം അവര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാന ഭരണം അക്ഷരാര്‍ത്ഥത്തില്‍ എന്‍സിപിയും പവാറും നയിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. നേരത്തെ ആഭ്യന്തര മന്ത്രി പദം അജിത് പവാര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് വേണ്ടെന്നായിരുന്നു ശരത് പവാര്‍ പറഞ്ഞത്. പകരം അജിത്തിന് ധനകാര്യ വകുപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് നടന്ന വിലപേശലില്‍ എന്‍സിപിക്ക് മുന്നില്‍ ശിവസേന വഴങ്ങുകയായിരുന്നു.
ആഭ്യന്തര, ധനകാര്യം, ജലസേചനം, നിര്‍മാണ മന്ത്രാലയം എന്നീ നിര്‍ണായക വകുപ്പുകള്‍ എന്‍സിപിക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം ഉപമുഖ്യമന്ത്രി പദവും എന്‍സിപിക്ക് തന്നെ ലഭിക്കും. അതേസമയം 16 മന്ത്രിമാരാണ് എന്‍സിപിക്ക് ലഭിക്കുന്നത്. എന്നാല്‍ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ ശിവസേനയ്ക്ക് 15 മന്ത്രിമാരാണ് ഉള്ളത്. അതേസമയം കോണ്‍ഗ്രസ് സഖ്യത്തില്‍ പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇതൊക്കെ സംഭവിച്ചിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാകില്ലെന്നാണ് സൂചന.
അതേസമയം കൂടുതല്‍ പേരുകള്‍ വകുപ്പുകള്‍ നല്‍കുന്നതിനായി ഉയര്‍ന്ന് വരുന്നുണ്ട്. എന്‍സിപിയുടെ അനില്‍ ദേശ്മുഖിനാണ് ആഭ്യന്തര മന്ത്രി പദം ലഭിക്കുക. ഇത് ശരത് പവാറിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ലഭിക്കുന്നത്. നഗരവികസന വകുപ്പ് ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെയ്ക്കാണ്. വാണിജ്യ വകുപ്പ് സുഭാഷ് ദേശായിക്കും റവന്യൂ വകുപ്പ് കോണ്‍ഗ്രസിന്റെ ബാലാസാഹേബ് തോററ്റിനും ലഭിക്കും. എക്‌സൈസ് വകുപ്പ് ദിലീപ് വല്‍സെ പാട്ടീലിനും ഹൗസിംഗ് എന്‍സിപിയുടെ ജിതേന്ദ്ര അഹവദിനും മെഡിക്കല്‍ വിദ്യാഭ്യാസം കോണ്‍ഗ്രസിന്റെ വര്‍ഷ ഗെയ്ക്ക്‌വാദിനും ലഭിക്കും.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഏത് വകുപ്പാണ് ഏറ്റെടുക്കുക എന്ന് വ്യക്തമല്ല. ധനഞ്ജയ് മുണ്ടെയ്ക്ക് സാമൂഹിക നീതി വകുപ്പാണ് ലഭിക്കുക. കാര്‍ഷിക വകുപ്പിലാണ് കോണ്‍ഗ്രസ് കടുംപിടുത്തം തുടരുന്നത്. എന്നാല്‍ ശിവസേന ഇതിന് തയ്യാറല്ല. പകരം ഊര്‍ജ മന്ത്രാലയം നല്‍കിയേക്കും. ഓരോ ജില്ലയുടെയും ചുമതല മന്ത്രിമാര്‍ക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളാണ് പ്രഖ്യാപനങ്ങള്‍ വൈകിക്കുന്നതെന്നാണ് സഖ്യത്തിന്റെ വിശദീകരണം.
മഹാരാഷ്ട്രയിൽ വീണ്ടും ബിജെപിക്കൊപ്പം ചേർന്ന് ശിവസേന! ഞെട്ടലിൽ കോൺഗ്രസും എൻസിപിയും!