ആം ആദ്മി പാർട്ടിയിൽ പൊട്ടിത്തെറി, സിസോദിയയുടെ വീട്ടിൽ എംഎൽഎയുടെ സമരം, പിന്നാലെ രാജി!
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ കോണ്‍ഗ്രസില്‍ നിന്നും മുന്‍ എംഎല്‍എമാര്‍ അടക്കം ആം ആദ്മി പാര്‍ട്ടിയിലേക്ക് കൂറുമാറുകയാണ്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിക്കുളളില്‍ ഇതേച്ചൊല്ലി കലാപം ഉടലെടുത്തിരിക്കുന്നത് അരവിന്ദ് കെജ്രിവാളിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിന് എതിരെ വിമത ശബ്ദം ഉയര്‍ത്തിയിരിക്കുന്നത് പാര്‍ട്ടിയുടെ സിറ്റിംഗ് എംഎല്‍എ എന്‍ഡി ശര്‍മയാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ, ടിക്കറ്റുകള്‍ വില്‍ക്കുകയാണ് എന്നാരോപിച്ച് ശര്‍മ്മ രാജി സമര്‍പ്പിച്ചത് ആപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്.
മറുകണ്ടം ചാടി കോൺഗ്രസ് നേതാക്കൾ
അഞ്ച് തവണ എംഎല്‍എയായിരുന്ന ഷൊയിബ് ഇക്ബാല്‍ കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിൽ ചേര്‍ന്നത്. ഷൊയിബ് ഇക്ബാലിനെ മാട്യ മഹലില്‍ കെജ്രിവാള് മത്സരിപ്പിക്കുന്നത് സ്വന്തം എംഎല്‍എ അസീം അഹമ്മദിനെ തഴഞ്ഞിട്ടാണ്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ രാം സിംഗ് നേതാജി, കോണ്‍ഗ്രസ് നേതാവ് വിനയ് മിശ്ര എന്നിവരും കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വമെടുത്തു.
ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ സമരം
ഇതിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ ബദ്ലാപൂര് എംഎല്‍എ എന്‍ഡി ശര്‍മ രാജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാക്കളെ പാര്ട്ടിയിലെടുക്കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ശര്‍മ്മ ധര്‍ണയിരുന്നിരുന്നു. തങ്ങള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത് ശുദ്ധ രാഷ്ട്രീയം പ്രതീക്ഷിച്ചാണ് എന്ന് ശര്‍മ പറയുന്നു.
പാർട്ടി പ്രവർത്തകരെ അവഗണിക്കുന്നു
എന്നാല്‍ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയും മറ്റ് പാര്‍ട്ടികളും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉളളതെന്നും ശര്‍മ്മ ചോദിക്കുന്നു. താന്‍ തിരഞ്ഞെടുപ്പ് ജയിച്ചത് 94,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. രാം സിംഗ് നേതാജി ജയിച്ചത് 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് എടുത്തിരിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അവഗണിക്കുകയാണ് എന്നും ശര്‍മ ആരോപിച്ചു.
മത്സരിക്കുമെന്ന് വെല്ലുവിളി
ബദ്ലാപൂരിലെ സിറ്റിംഗ് എംഎല്‍എയായ എന്‍ഡി ശര്‍മയെ മാറ്റിയാണ് കോണ്‍ഗ്രസില്‍ നിന്നും ഇന്നലെ എത്തിയ രാം സിംഗ് നേതാജിയെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഇതാണ് ശര്‍മയെ ചൊടിപ്പിച്ചിരിക്കുന്നത്. താന്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക തന്നെ ചെയ്യുമെന്ന് ശര്‍മ വ്യക്തമാക്കി. എന്നാല്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ അതോ സ്വതന്ത്രനായി മത്സരിക്കുമോ എന്നത് ശര്‍മ വ്യക്തമാക്കിയില്ല.
സീറ്റ് വിൽപ്പന നടത്തുന്നു
തിരഞ്ഞെടുപ്പിന് ശേഷം ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വൈദ്യുതി, കുടിവെള്ളം, ബസ് യാത്ര എന്നിവയുടെ ചാര്‍ജ് ഉയര്‍ത്താനും സൗജന്യ തീര്‍ത്ഥ യാത്ര നിര്‍ത്തലാക്കാനുമുളള തീരുമാനത്തിലുമാണെന്ന് ശര്‍മ വെളിപ്പെടുത്തി. തിരഞ്ഞെടുപ്പ് ജയിക്കുന്നതിന് വേണ്ടി മാത്രമായി ജനത്തെ ഉപയോഗപ്പെടുത്തുകയാണ് എന്നും ശര്‍മ ആരോപിച്ചു. മാത്രമല്ല പാര്‍ട്ടി നേതൃത്വം സീറ്റ് വില്‍പ്പന നടത്തുകയാണ് എന്നും ശര്‍മ കുറ്റപ്പെടുത്തി.
സീറ്റില്ലാത്തവർ അതൃപ്തർ
ബദ്ലാപൂരില് തനിക്ക് പകരം മറ്റൊരാളെ വേണമായിരുന്നുവെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാളെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്നാണ് ശര്‍മ ചൂണ്ടിക്കാട്ടിയത്. എംഎല്‍എയുടെ രാജിയെക്കുറിച്ച് ആം ആദ്മി നേതൃത്വം പ്രതികരിച്ചിട്ടില്ല. 7 സീറ്റുകളിലാണ് ഇക്കുറി ആം ആദ്മി പാര്‍ട്ടി പുതുമുഖങ്ങളെ പരീക്ഷിച്ചിരിക്കുന്നത്. സീറ്റ് നഷ്ടപ്പെട്ട പാര്‍ട്ടി എംഎല്‍എമാര്‍ അതൃപ്തരാണ് എന്നത് ആപ്പിനും കെജ്രിവാളിനും വരും ദിവസങ്ങളില്‍ തലവേദനയായേക്കും.