കുടുംബ ബജറ്റിന് കത്തിവെച്ച് കേന്ദ്രം; പാചക വാതക സബ്സിഡി ഇല്ലാതാവും, വില കുത്തനെ ഉയരും?
ദില്ലി: പാചക വാതകത്തിന്റെ വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ട്. ഒരുവര്‍ഷത്തിനുള്ളില്‍ സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 150 രൂപവരെ വര്‍ധനവുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷത്തിൽ ജൂലൈ മുതൽ ജനുവരി വരെയുള്ള ആറ് മാസത്തിൽ ശരാശരി പത്ത് രൂപ വീതം പാചക വാതക സിലിണ്ടറിന് വർധിച്ചിരുന്നു.
2022 ഓടെ എണ്ണക്കമ്പനികൾക്കുള്ള സബ്സിഡി പൂർണ്ണമായും നിർത്താനാണ് സർക്കാരിന്റെ നീക്കം. ഇത് ഫലത്തിൽ സാധാരണക്കാരനെയാണ് ബാധിക്കുക. ഇപ്പോൾ 557 രൂപയാണ് സബ്സിഡി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ സിലിണ്ടറിന്റെ വിലയിൽ 100 രൂപ മുതൽ 150 രൂപ വരെ വർധനവുണ്ടാകും. അങ്ങിനെ വന്നാൽ പാചക വാതക സിലിണ്ടർ സബ്സിഡി പിന്നെ ഓർമ്മ മാത്രമാകും.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ നേട്ടമെടുത്ത് പാചക വാതക സിലിണ്ടറിന്റെ വില നേരിയ തോതിൽ ക്രമമായി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ പൊതുമേഖലാ കമ്പനികൾക്ക് നിർദേശം നൽകിയകതായാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിലെ നിരക്കും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്കും പരിഗണിച്ചാണ് ഓരോ മാസവും പാചകവാതകത്തിന്റെ വില നിർണയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസങ്ങളിൽ പാചകവാതകത്തിന്റെ വില കുറയ്ക്കുകയും കൂടുകയും ചെയ്തിരുന്നു.