ദുരന്തത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ രക്ഷിച്ചത് എൻഡിഎ സർക്കാർ: മോദി
ദില്ലി: തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ രക്ഷിച്ചത് എൻഡിഎ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറ് വർഷങ്ങൾക്ക് മുമ്പ് ദുരന്ത മുഖത്തായിരുന്നു ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ, എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അത് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തിയത്. സാമ്പത്തിക രംഗം ഭദ്രമാക്കുക മാത്രമല്ല, അത് ചിട്ടയുള്ളതാക്കാനും ബിജെപി സർക്കാരിന് കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. അസോസിയേറ്റഡ് ചേംബർ ഓഫ് കൊമേഴ്സിന്റെ നൂറാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ദേശീയ പൗരത്വ പട്ടിക ഉടൻ തയ്യാറാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി, പ്രതിഷേധം ശക്തം
അഞ്ച്- ആറ് വർഷങ്ങൾക്ക് മുമ്പ് വലിയൊരു ദുരന്തത്തിലേക്ക് നീങ്ങുകയായിരുന്നു നമ്മുടെ സമ്പദ് വ്യവസ്ഥ, കേന്ദ്രസർക്കാർ അധികാരത്തിലെത്തിയ ശേഷം സാമ്പത്തിക രംഗം സുരക്ഷിതവും അച്ചടക്കമുള്ളതുമാക്കി. പതിറ്റാണ്ടുകളായി വ്യവസായ മേഖല ഉന്നയിക്കുന്ന ആവശ്യങ്ങൾ പൂർത്തികരിക്കുന്നതിൽ സർക്കാർ ശ്രദ്ധ ചെലുത്തി- പ്രധാനമന്ത്രി പറഞ്ഞു.
പൂർണമായും സുസ്ഥിരത കൈവരിച്ചെന്ന് അവകാശപ്പെടുന്നില്ലെന്നും ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കർഷകരുടെയും, തൊഴിലാളികളുടെയും വ്യവസായികളുടെയും പ്രശ്നങ്ങൾ കേൾക്കാൻ സന്നദ്ധരായ സർക്കാരാണ് കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നത്. സർക്കാർ ഇടപെടലുകളുടെ ഭാഗമായി നഷ്ടത്തിലായിരുന്നു 13 ബാങ്കുകൾ വീണ്ടും ലാഭം നേടാൻ തുടങ്ങി. ബാങ്ക് ലയന നടപടികൾ സർക്കാർ വേഗത്തിലാക്കി.
ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചപ്പോൾ അതിനെതിരായ പ്രചാരണങ്ങളെക്കുറിച്ചും എനിക്ക് ബോധ്യമുണ്ടായിരുന്നു. ഇത് പെട്ടെന്നുണ്ടായ ലക്ഷ്യമല്ല, കഴിഞ്ഞ 5 വർഷക്കാലം ഇതുമായി ബന്ധപ്പെട്ട സംവാദങ്ങൾ നടന്നു. 2014ൽ ഇന്ത്യയെ വെളിയിട വിസർജ്ജന മുക്ത രാജ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ ലക്ഷ്യം ഇപ്പോൾ രാജ്യം കൈവരിച്ചിരിക്കുന്നു- പ്രധാനമന്ത്രി വ്യക്തമാക്കി.