ബിജെപിയുടെ വിധിയെഴുതിയ ആദ്യ 5 ഘട്ടങ്ങൾ; 2014ൽ ലഭിച്ചതിന്റെ പകുതി മാത്രം, ഞെട്ടിക്കുന്ന കണക്ക്
ദില്ലി: നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പാണ് രാജ്യം നേരിട്ട് കൊണ്ടിരിക്കുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബിജെപിയും ഭരണം തിരിച്ചു പിടിക്കാൻ കോൺഗ്രസും തന്ത്രങ്ങൾ പയറ്റുകയാണ്. 2014ൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ബിജെപിക്ക് പക്ഷേ ഇക്കുറി കാലിടറുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
എഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ 5 ഘട്ടങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായിരിക്കുകയാണ്. അഞ്ചാം ഘട്ടത്തിൽ 51 മണ്ഡലങ്ങൾ കൂടി വിധിയെഴുതിയതോടെ രാജ്യത്തെ 424 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായി. 2014ൽ ഇതിൽ 251 സീറ്റുകളും നേടിയത് എൻഡിഎയാണ്. എന്നാൽ ഇക്കുറി എൻഡിഎയുടെ നേട്ടം 124 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
'പ്രധാനമന്ത്രി മായാവതി', രാഹുലിനെ വെട്ടും.. കണക്കുകള് പറയുന്നത്, പ്രതിപക്ഷ നിരയിലെ ഉള്ക്കളികള്
ബിജെപിക്ക് കോട്ടം
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇനി രണ്ട് ഘട്ടങ്ങൾ കൂടിയാണ് പൂർത്തിയാകാനുള്ളത്. പ്രധാനമന്ത്രിയുടെ വാരണാസി ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ജനവിധി തേടാൻ ഇരിക്കുന്നതേയുള്ളു. തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം മെയ് 12നും ഏഴാം ഘട്ടം 19നും നടക്കും. എൻഡിഎയ്ക്ക് കോട്ടമുണ്ടാകുമ്പോൾ ഇക്കുറി യുപിഎ നേട്ടം കൊയ്യുമെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
മുന്നേറ്റം
ആദ്യ അഞ്ച് ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടന്ന 424 മണ്ഡലങ്ങളിൽ 55 സീറ്റുകൾ മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുപിഎ മുന്നണി സ്വന്തമാക്കിയത്. എന്നാൽ ഇക്കുറി സീറ്റ് നേട്ടം ഇരട്ടിയിലധികമായേക്കും. 169 സീറ്റുകൾ നേടിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രദേശിക പാർട്ടികളും
പ്രദേശിക പാർട്ടികളും നേട്ടം കൊയ്യുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ യുപിഎയുടെ ഭാഗമല്ലാത്ത ബിജെപി വിരുദ്ധ പാർട്ടികളുടെ പിന്തുണ തിരഞ്ഞെടുപ്പിന് ശേഷം യുപിഎയ്ക്ക് ലഭിക്കാനാണ് സാധ്യത. പ്രദേശിക പാർട്ടികൾ ഇക്കുറി നേട്ടമുണ്ടാക്കും. ഉത്തർപ്രദേശിൽ മഹാസഖ്യം വോട്ടെടുപ്പ് നടന്നതിൽ 37 സീറ്റുകൾ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 27 സീറ്റുകളിൽ കൂടിയാണ് ഇനി വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്. മഹാസഖ്യത്തിന്റെ സീറ്റ് നില ഇനിയും ഉയർന്നേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 80 സീറ്റുകളുള്ള ഉത്തർപ്രദേശിൽ 73 സീറ്റുകളും എൻഡിഎ സ്വന്തമാക്കിയിരുന്നു.
തമിഴ്നാട്ടിൽ
തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ- ബിജെപി സഖ്യം നേട്ടം കൊയ്യില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ജയലളിതയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട അണ്ണാ ഡിഎംകെ 2014ൽ ആകെയുള്ള 39 സീറ്റുകളിൽ 37ലും വിജയിച്ചിരുന്നു. എന്നാൽ ഭരണവിരുദ്ധ വികാരം അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയാകും. യുപിഎ സഖ്യത്തിന്റെ ഭാഗമായ ഡിഎംകെ വോട്ടെടുപ്പ് നടന്ന 38 സീറ്റുകളിൽ 28ലും വിജയം നേടുമെന്നാണ് ന്യൂസ് ക്ലിക്ക് എന്ന ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
രണ്ട് ഘട്ടങ്ങളിൽ കൂടി
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിനെ കൂടാതെ രാജസ്ഥാനിലും മധ്യപ്രദേശിലും ജാർഖണ്ഡിലുമെല്ലാം ബിജെപി നേട്ടം കൊയ്തിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ഇവിടെ ബിജെപിക്ക് ജയം എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജസ്ഥാനിൽ 12ഉം, ജാർഖണ്ഡിൽ ആറും മധ്യപ്രദേശിൽ നാലും സീറ്റുകൾ നഷ്ടമായേക്കും.
ഇടത് പാർട്ടികൾ
ആദ്യ അഞ്ച് ഘട്ടങ്ങളിൽ ഇടത് പാർട്ടികൾക്കും നേട്ടമുണ്ടാക്കാനായി എന്നാണ് വിലയിരുത്തപ്പെടുന്നത്. സീറ്റ് നേട്ടം പത്തിൽ നിന്നും 19ലേക്ക് ഉയർത്തിയേക്കും. ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസും ബംഗാളിൽ തൃണമൂൽ കോൺഗ്രസും വൻ മുന്നേറ്റമുണ്ടാക്കും. അതേ സമയം ബംഗാളിൽ ബിജെപിയുടെ സീറ്റ് നേട്ടം വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പരിഗണിച്ച വിഷയങ്ങൾ
മോദി സർക്കാരിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ നിരവധി ഘടകങ്ങളുടെ സ്വാധീനം വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കർഷക പ്രക്ഷോഭങ്ങൾ, തൊഴിലില്ലായ്മ, അഴിമതി, വർഗീയത, ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമം, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ഭരണ വിരുദ്ധവികാരം, പ്രതിപക്ഷ സഖ്യം തുടങ്ങിയ ഘടങ്ങളെല്ലാം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും. സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം എൻഡിഎയ്ക്ക് ലഭിക്കാതിരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോക്സഭ
തിരഞ്ഞെടുപ്പ്
2019:
വൺ
ഇന്ത്യ
ഇലക്ഷൻ
സ്പെഷൽ
പേജ്
കാണൂ