ബിഹാറില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; എംഎല്‍എമാര്‍ രാജിവച്ചേക്കും, എന്‍ഡിഎ യോഗം ഇന്ന്
പട്‌ന: ബിഹാറില്‍ ചുണ്ടിനും കപ്പിനുമിടയില്‍ ഭരണം നഷ്ടമായ മഹാസസഖ്യത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസ് ആണ് എന്ന് ആരോപണം ശക്തമാണ്. 70 സീറ്റുകള്‍ ചോദിച്ചു വാങ്ങി ജയിച്ചത് ആകെ 19 സീറ്റില്‍ മാത്രം. 29 സീറ്റില്‍ മല്‍സരിച്ച ഇടതുപാര്‍ട്ടികള്‍ 16 സീറ്റില്‍ ജയിച്ച് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ച്ചിരിക്കെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ നഷ്ടപ്പെടുത്തിയത്.
രാഹുല്‍ ഗാന്ധി പ്രചാരണത്തിന് മുന്നില്‍ നിന്നില്ലെന്നും കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരുന്നു എന്നും ആര്‍ജെഡി വിമര്‍ശിക്കുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസില്‍ നിന്ന് വന്‍ കൊഴിഞ്ഞുപോക്കിന് സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍. ചില എംഎല്‍എമാര്‍ ഭരണകക്ഷിക്കൊപ്പം ചേരുമെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...
മുഖ്യമന്ത്രിയെ മാറ്റില്ല
നിതീഷ് കുമാര്‍ തന്നെ ബിഹാറിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്. കൂടുതല്‍ സീറ്റ് നേടി എന്‍ഡിഎയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതില്‍ ബിജെപി മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പദവിയില്‍ ജെഡിയു നേതാവ് നിതീഷ് തന്നെയാകുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഇതിന് മറ്റുചില കാരണങ്ങളുണ്ട്.
ബിജെപിക്ക് പാഠമുണ്ട്
മഹാരാഷ്ട്രയില്‍ ബിജെപി ഏറ്റവും വലിയ കക്ഷിയായിന്നു. എന്‍ഡിഎയിലെ മറ്റൊരു കക്ഷിയായ ശിവസേന രണ്ടാംസ്ഥാനത്തും. ശിവസേ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടു. നല്‍കില്ലെന്ന നിലപാടില്‍ ബിജെപി ഉറച്ചുനിന്നതോടെ ശിവസേന സഖ്യം വിടുകയും എന്‍സിപിക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. ഈ അവസ്ഥ ബിഹാറില്‍ സംഭവിക്കരുത് എന്ന് ബിജെപിക്ക് നിര്‍ബന്ധമുണ്ട്.
പ്രധാന വകുപ്പുകള്‍ ബിജെപിക്ക്
ബിഹാറില്‍ ലാലു പ്രസാദ് യാദവിനൊപ്പവും ബിജെപിക്കൊപ്പവും നിന്ന ചരിത്രമുള്ള നേതാവാണ് നിതീഷ് കുമാര്‍. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പദം കിട്ടിയില്ലെങ്കില്‍ നിതീഷ് വീണ്ടും മറുകണ്ടം ചാടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് നിതീഷിനെ മുഖ്യമന്ത്രിയാക്കി പ്രധാനവകുപ്പുകള്‍ സ്വന്തമാക്കാനാണ് ബിജെപി ആലോചിക്കുന്നത്.
രാജ്‌നാഥ് സിങ് പങ്കെടുക്കും
ഇന്ന് ഉച്ചയ്ക്ക് 12.30നാണ് പട്‌നയില്‍ എന്‍ഡിഎ യോഗം. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് യോഗത്തില്‍ സംബന്ധിക്കും എന്നാണ് വിവരം. നിതീഷ് കുമാറിനെ മുന്നണി നേതാവായി തിരഞ്ഞെടുക്കുകയാണ് യോഗത്തിന്റെ അജണ്ട. ശേഷം ചില വകുപ്പുകളുടെ കാര്യത്തിലും തീരുമാനമെടുത്തേക്കും.
മാഞ്ചി സ്പീക്കറാകും
എന്‍ഡിഎയില്‍ നാല് കക്ഷികളാണുള്ളത്. ബിജെപി, ജെഡിയു, വിഐപി, എച്ച്എഎം എന്നിവയാണവ. എല്ലാ പാര്‍ട്ടികളുടെയും എംഎല്‍എമാര്‍ ഇന്നത്തെ യോഗത്തില്‍ സംബന്ധിച്ചും. വിഐപി നേതാവ് മുകേഷ് സാഹ്നി ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടുണ്ട്. എച്ച്എഎം നേതാവ് ജിതന്‍ റാം മാഞ്ചിയെ സ്പീക്കറാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് ഗവര്‍ണറെ കാണും
ഇന്നത്തെ എന്‍ഡിഎ യോഗത്തിന് ശേഷം നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മുന്നണി നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കാണും. പിന്തുണ അറിയിച്ച് കത്ത് നല്‍കും. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശം ഉന്നയിക്കും. ചൊവ്വാഴ്ചക്കകം മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉപമുഖ്യമന്ത്രി മാറും
243 അംഗ നിയമസഭയാണ് ബിഹാറിലേത്. 125 സീറ്റുകളാണ് എന്‍ഡിഎക്കുള്ളത്. ബിജെപിക്ക് 74, ജെഡിയുവിന് 43, വിഐപിക്കും എച്ച്എഎമ്മിനും നാല് വീതം എന്നിങ്ങനെയാണ് സീറ്റ്‌നില. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയായിരുന്നു നേരത്തെ ഉപമുഖ്യമന്ത്രി. ഇത്തവണ അയോധ്യ ക്ഷേത്ര ട്രസ്റ്റ് അംഗം കാമേശ്വര്‍ ചൗപാല്‍ ഉപമുഖ്യമന്ത്രിയാകുമെന്നാണ് വിവരം.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചേക്കും
3 അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമാണ് എന്‍ഡിഎക്കുള്ളത്. അതുകൊണ്ടുതന്നെ നിലനില്‍പ്പ് അപകടത്തിലാണെന്ന് എന്‍ഡിഎ നേതാക്കള്‍ കരുതുന്നു. പ്രതിപക്ഷത്ത് നിന്ന് കൂടുതല്‍ നേതാക്കളെ എന്‍ഡിഎയിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. 19ല്‍ 12 കോണ്‍ഗ്രസ് എംഎല്‍മാരുമായി ബിജെപി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
15 വര്‍ഷം മുമ്പ് കാണാതായ പോലീസ് ഓഫീസര്‍; യാചകനായി അലയുന്നു... തിരിച്ചറിഞ്ഞത് ഇങ്ങനെ