കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10000 ദളിത് ഉദ്യോഗസ്ഥരെ തരം താഴ്ത്തും; സര്‍ക്കാരിന്റെ നീക്കം നിര്‍ണായകം, വെട്ടിലാവുന്നത് കോണ്‍ഗ്രസ്

സ്ഥാനക്കയറ്റം നല്‍കുന്നതിന് സംവരണം നല്‍കിയ നടപടി സുപ്രിംകോടതി റദ്ദാക്കിയതാണ് ദളിത് ഉദ്യോഗസ്ഥരുടെ ഭാവി തുലാസിലാക്കിയത്.

  • By Ashif
Google Oneindia Malayalam News

ബെംഗളൂരു: ദളിത് ഉദ്യോഗസ്ഥര്‍ക്ക് വരാനിരിക്കുന്നത് ആശങ്കയുടെ നാളുകള്‍. 10000 ദളിത് ഉദ്യോഗസ്ഥരുടെ പദവി തരം താഴ്ത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് സര്‍ക്കാര്‍. സ്ഥാനക്കയറ്റം നല്‍കുന്നതിന് സംവരണം നല്‍കിയ നടപടി സുപ്രിംകോടതി റദ്ദാക്കിയതാണ് ദളിത് ഉദ്യോഗസ്ഥരുടെ ഭാവി തുലാസിലാക്കിയത്.

കര്‍ണാടക സര്‍ക്കാരിന്റെ നടപടിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇതോടെ ഭരണകക്ഷിയായ കോണ്‍ഗ്രസ് എന്തു നടപടി സ്വീകരിക്കുമെന്നതാണ് ഉദ്യോഗസ്ഥര്‍ ഉറ്റുനോക്കുന്നത്. കോടതി വിധിക്കെതിരേ അപ്പീല്‍ പോവാനാണ് സാധ്യത. അപ്പോഴും സര്‍ക്കാരിന് ചില തടസങ്ങളുണ്ട്.

തിരഞ്ഞെടുപ്പ് അടുക്കുന്നു

2018ല്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കും. അതിന് മുമ്പ് സര്‍ക്കാര്‍ ദളിത് ഉദ്യോഗസ്ഥരുടെ കാര്യത്തിലെടുക്കുന്ന തീരുമാനം നിര്‍ണായകമാണ്. എല്ലാ വിഭാഗത്തെയും വിശ്വാസത്തിലെടുക്കുന്ന തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആലോചിക്കുന്നുണ്ട്.

സര്‍ക്കാര്‍ എന്തുചെയ്യും

ദളിതുകളെ പിന്തുണച്ച് കോടതിയില്‍ അപ്പീല്‍ പോയില്ലെങ്കില്‍ കോണ്‍ഗ്രസ് ഭരണകൂടം ദളിത് വിരുദ്ധരാണെന്ന് പ്രചരിപ്പിക്കപ്പെടും. ഇനി ദളിതരെ അനുകൂലിച്ച് തീരുമാനമെടുത്താല്‍ ഉന്നത ജാതിക്കാരും മറ്റു പിന്നാക്ക വിഭാഗക്കാരും സര്‍ക്കാരിന് എതിരാവും. വിഷയം എങ്ങനെ കൈകാര്യം ചെയ്യാന്‍ പറ്റുമെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നതെന്ന് നിയമ മന്ത്രി ടിബി ജയചന്ദ്ര പറഞ്ഞു.

അഭിപ്രായം തേടിയിട്ടുണ്ട്

വിഷയത്തില്‍ എജിയുടെ അഭിപ്രായം സര്‍ക്കാര്‍ തേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉപദേശം കിട്ടിയാല്‍ ഭാവി കാര്യങ്ങളില്‍ തീരുമാനമെടുക്കും. കോടതി വിധി നടപ്പാക്കുന്നതിനും അപ്പീല്‍ നല്‍കുന്നതിനും മൂന്ന് മാസത്തെ സമയമുണ്ട്. ഇതിനകം ഉചിതമായ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം.

സുപ്രിംകോടതി ഉത്തരവ് ഇങ്ങനെ

സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കുന്ന, 1978 മുതലുള്ള പട്ടികജാതി, വര്‍ഗ ജീവനക്കാര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ആനുകൂല്യമാണ് ഫെബ്രുവരി ഒമ്പതിലെ സുപ്രിംകോടതി ഉത്തരവ് പ്രകാരം ഇല്ലാതായത്. ഇത്തരത്തില്‍ സ്ഥാനക്കയറ്റം കിട്ടിയവരെ തരം താഴ്ത്തണമെന്നാണ് സുപ്രിംകോടതി ഉത്തരവ്. ഇതിന് മൂന്ന് മാസം അനുവദിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കാനും സാധിക്കും.

നഷ്ടപ്പെടുമോ പദവികള്‍

ആയിരക്കണക്കിന് പട്ടിക ജാതി, വര്‍ഗ ഉദ്യോഗസ്ഥരാണ് സര്‍ക്കാരിന്റെ ഈ ആനുകൂല്യം നേടി ഉയര്‍ന്ന പദവികള്‍ കരസ്ഥമാക്കിയിട്ടുള്ളത്. ജനറല്‍ വിഭാഗത്തിലെയും മറ്റു പിന്നാക്ക വിഭാഗത്തിലെയും ഉദ്യോഗാര്‍ഥികള്‍ അവസരം കാത്തുകിടക്കുമ്പോഴാണ് സര്‍ക്കാരിന്റെ വിവാദ നടപടി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാടെടുത്താലും തിരിച്ചടിയാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടില്ല

സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുമ്പോള്‍ നിരവധി ഉദ്യോഗസ്ഥര്‍ ഗ്രൂപ്പ് ഡി വിഭാഗത്തിലേക്ക് തരം താഴ്ത്തപ്പെടും. ഇതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ലെന്ന് മുതിര്‍ന്ന ഡിപിഎആര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആദ്യം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പ്രത്യേക സര്‍വേ നടത്തിയ ശേഷമേ എത്ര ഉദ്യോഗസ്ഥര്‍ക്ക് ഈ ആനുകൂല്യം കിട്ടിയിട്ടുണ്ടെന്ന് അറിയാന്‍ കഴിയൂ. സര്‍വേ നടത്താന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

സംഘടനാ നേതാവ് പറയുന്നത്

7000ത്തിനും 10000ത്തിനുമിടയില്‍ ഉദ്യോഗസ്ഥര്‍ തരം താഴ്ത്തപ്പെടുമെന്നാണ് കര്‍ണാടക സ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ അധ്യക്ഷന്‍ ബിപി മാന്‍ജി ഗൗഡ പറഞ്ഞു. 65 വകുപ്പുകളിലായി 18 ശതമാനം പോസ്റ്റുകളിലാണ് ഇത്തരത്തില്‍ സ്ഥാനക്കയറ്റം നല്‍കിയിട്ടുള്ളത്. സര്‍ക്കാരാണ് വിഷയത്തില്‍ നിലപാട് എടുക്കേണ്ടതെന്നും സംഘടന ഇടപെടില്ലെന്നും ഗൗഡ പറഞ്ഞു.

പ്രത്യക്ഷ സമരത്തിന് ജീവനക്കാര്‍

എന്നാല്‍ സര്‍ക്കാര്‍ തരം താഴ്ത്തല്‍ നടപടിയെടുത്താല്‍ കടുത്ത പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് വരാനാണ് പട്ടിക ജാതി വിഭാഗക്കാരുടെ തീരുമാനം. സര്‍ക്കാര്‍ നീക്കം നിരീക്ഷിക്കുകയാണെന്നും ആവശ്യം വന്നാല്‍ സമരവുമായി രംഗത്തിറങ്ങുമെന്നും അവര്‍ അറിയിച്ചു. ജോലി ബഹിഷ്‌കരിച്ചുള്ള സമരത്തിനും അവര്‍ ആലോചിക്കുന്നുണ്ട്.

English summary
The fate of nearly 10,000 dalit government employees hangs in the balance as they face the threat of being demoted, with the Supreme Court recently scrapping reservation in promotions. The Congress government is gearing up to challenge the apex court order+ and is taking great pains to work out a please-all formula to prevent political damage ahead of the 2018 assembly polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X