ശരദ് പവാർ പറയുന്ന കാര്യങ്ങൾ മനസ്സിലാവണമെങ്കിൽ നൂറ് ജന്മം വേണം: റാവത്തിന്റെ മറുപടി ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന- കോൺഗ്രസ്- എൻസിപി സർക്കാരിനെക്കുറിച്ച് പ്രതീക്ഷ നൽകി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ശരദ് പവാർ പറയുന്ന കാര്യങ്ങൾ മനസ്സിലാവണമെങ്കിൽ നൂറ് ജന്മം വേണ്ടിവരും. എന്നാൽ പവാറും ഞങ്ങളും തമ്മിലുള്ള സഖ്യത്തെക്കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. പെട്ടെന്ന് തന്നെ ഡിസംബറിന്റെ തുടക്കത്തിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിലെത്തും. അതൊരു സുസ്ഥിരതയുള്ള സർക്കാരായിരിക്കുമെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് കൂട്ടിച്ചേർക്കുന്നു. മഹാരാഷ്ട്രയിൽ ശിവസനേയും കോൺഗ്രസും എൻസിപിയും ചേർന്ന് ബിജെപിയിതര സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിനാണ് ശിവസേന എംപി സഞ്ജയ് റാവത്തിന്റെ പ്രതികരണം.
നേപ്പാൾ- ഇന്ത്യ അതിർത്തിയിൽ ഭൂചലനം: ദില്ലിയിലും ലഖ്നൊവിലും പ്രകമ്പനം, 5.3 തീവ്രത രേഖപ്പെടുത്തി!!
ശിവസേന മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്നും മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തെക്കുറിച്ച് എൻസിപി അധ്യക്ഷനുമായി ചർച്ച നടത്തിയിരുന്നുവെന്നും റാവത്ത് വ്യക്തമാക്കി. ശരദ് പവാറിനെ മോദി പരസ്യമായി പുകഴ്ത്തിയെങ്കിൽ അതിലെന്താണ് തെറ്റ്. പവാർ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവാണെന്ന് മോദി നേരത്തെ തന്നെ പരസ്യമായി അംഗീകരിച്ചിട്ടുള്ളതാണ്. ഇതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയും ബിജെപിയും തമ്മിൽ സഖ്യം സംബന്ധിച്ച് ധാരണയിലെത്തിയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഫലപ്രഖ്യാപനത്തിന് ശേഷം ശിവസേന ഉയർത്തിയ 50:50 ഫോർമുലയാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതോടെ നിലവിലെ സർക്കാരിന്റെ കാലാവധി പൂർത്തിയാക്കിയിട്ടും പുതിയ സർക്കാർ മഹാരാഷ്ട്രയിൽ നിലവിൽ വന്നിരുന്നില്ല. ഇതോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രാബല്യത്തിൽ വരികയും ചെയ്തുു.
മുഖ്യമന്ത്രി പദം പങ്കുവെക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് ശിവസേനയ്ക്കും ബിജെപിക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയത്. ശിവസേനയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ബിജെപിയും പിന്നോട്ടില്ലെന്ന് ശിവസേനയും വ്യക്തമാക്കി. ഇതോടെയാണ് അംഗബലമില്ലെന്ന് കാണിച്ച് സർക്കാർ രൂപീകരണത്തിൽ നിന്ന് ബിജെപി വിടുതൽ പ്രഖ്യാപിച്ചത്.
ഇതോടെ രണ്ടാമത്തെ വലിയ പാർട്ടിയായ ശിവസേനയുടെ കോർട്ടിൽ ബോളെത്തിയെങ്കിലും സഖ്യകക്ഷികളായ കോൺഗ്രസ്, എൻസിപി തുടങ്ങിയ പാർട്ടികളുമായി പെട്ടെന്ന് ധാരണയിലെത്താൻ കഴിയാതായതോടെ ശിവസേന സർക്കാർ രൂപീകരണത്തിന് കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ഇത് അനുവദിച്ച് നൽകാൻ കഴിയില്ലെന്ന് അറിയിച്ച ഗവർണർ സർക്കാർ രൂപീകരിക്കാൻ എൻസിപിയെ ക്ഷണിക്കുകയും ചെയ്തുു. എന്നാൽ സർക്കാർ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടർന്നതോടെ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിന് കീഴിലാവുകയായിരുന്നു. തുടർന്ന് ശിവസേന- എൻസിപി- കോൺഗ്രസ് എന്നീ പാർട്ടികൾ ചേർന്ന് മഹാരാഷ്ട്രയിൽ ബിജെപിയിതര സർക്കാർ രൂപീകരിക്കാനുള്ള നടപടികളാണ് തുടർന്നുവരുന്നത്.