NEET/JEE 2020; നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റി വെയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തളളി
ദില്ലി: കൊവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സംയുക്ത പ്രവേശന പരീക്ഷ(ജെഇഇ) മെയിന്‍, നാഷണല്‍ എലിജിബിലിറ്റി-കം- എന്‍ട്രസ് ടെസ്റ്റ് (നീറ്റ്) പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. കൊവിഡ് ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും എല്ലാം അടച്ചു പൂട്ടാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം പാഴാക്കാന്‍ കഴിയില്ലെന്നും വാദത്തിനിടെ ജസ്റ്റിസ് മിശ്ര അഭിപ്രായപ്പെട്ടു.
കൊവിഡ് വ്യാപനത്തിന്‍റെ തോത് കുറയുന്നത് വരെ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്നായിരുന്നു ഹര്‍ജിക്കാരനായ ശ്രീവാസ്തവയുടെ ആവശ്യം. അതേസമയം, പരീക്ഷാ വേളയില്‍ എല്ലാ സുരക്ഷാ മുന്‍കരുതലകളും സ്വീകരിക്കുമെന്ന് എന്‍ടിഎയെ പ്രതിനിധീകരിച്ച് സോളിസിറ്ററ്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ അറിയിച്ചു. ജെഇഇ മെയിന്‍ പരീക്ഷ സെപ്റ്റബര്‍ 1 മുതല്‍ 6 വരേയുള്ള തീയതികളിലേക്കും ജെഇഇ അഡ്വാന്‍സ് പരീക്ഷ സെപ്റ്റംബര്‍ 27 ലേക്കും നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 ലേക്കുമാണ് മാറ്റിയതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ നേരത്തെ അറിയിച്ചിരുന്നു.
Recommended Video
ജെഇഇ മെയിന്‍ ജുലൈ 18, 23 തീയതികളിലും, നീറ്റ് ജുലൈ 26 നും നടത്തുമെന്നുമായിരുന്നു അദ്യഘട്ടത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരീക്ഷ തീയതികളില്‍ മാറ്റം വരുത്തുകയായിരുന്നു. 25 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷകള്‍ക്കായി ഒരുങ്ങുന്നത്. ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് 9 ലക്ഷത്തോളം വിദ്യാര്‍ത്ഥികളും നീറ്റിനായി 16 ലക്ഷം പേരുമായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്.
കൊവിഡ് മരണമെന്നത് മറച്ച് വെച്ച് അമ്മയെ നാട്ടിലെത്തിച്ച് സംസ്ക്കാരം? കണ്ണന്താനം വിവാദത്തിൽ!