നീറ്റ്-യുജി പുനഃപരീക്ഷ നാളെ; ഇന്ന് രാജ്യവ്യാപക മോക്ക് ഡ്രിൽ, വ്യാജ സന്ദേശങ്ങൾക്കെതിരെ എൻടിഎ മുന്നറിയിപ്പ്
നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ശനിയാഴ്ച ദേശീയതല മോക്ക് ഡ്രിൽ സംഘടിപ്പിക്കുമെന്ന് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) അറിയിച്ചു. പരീക്ഷ സുഗമമായും പിഴവുകളില്ലാതെയും നടത്തുന്നതിനായാണ് മോക്ക് ഡ്രിൽ നടത്തുന്നത്. ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങളെ തുടർന്ന് മേയ് 3-ന് നടന്ന നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയിരുന്നു. സംഭവത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ അന്വേഷണം നടത്തിവരികയാണ്. ഇതിനെ തുടർന്നാണ് ജൂൺ 21-ന് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്.
രാജ്യത്തെ 5,000-ത്തിലധികം പരീക്ഷാകേന്ദ്രങ്ങളിലായി ഏകദേശം 23 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതുക. വിദേശത്ത് 14 കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികളുമായി ആശയവിനിമയം ശക്തമാക്കിയ എൻടിഎ, പുതിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണമെന്ന് ഓർമിപ്പിച്ച് എസ്‌എംഎസ്, ഇമെയിൽ, വാട്‌സ്ആപ്പ് സന്ദേശങ്ങൾ എന്നിവയും അയച്ചിട്ടുണ്ട്.

അതേസമയം, പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളെയും തട്ടിപ്പ് ശ്രമങ്ങളെയും കുറിച്ച് വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്ന് എൻടിഎ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സന്ദേശങ്ങൾ "NICPEP" എന്ന സെൻഡർ ഐഡിയിൽ നിന്നുമാത്രമേ ലഭിക്കൂ എന്നും ഇമെയിലുകൾ "[email protected]" എന്ന വിലാസത്തിൽ നിന്നായിരിക്കുമെന്നും ഏജൻസി വ്യക്തമാക്കി.
വിദ്യാർഥികളിൽ നിന്ന് പണം ആവശ്യപ്പെടുകയോ ചോദ്യപേപ്പറുകൾ, ഉത്തരസൂചികകൾ എന്നിവ പങ്കുവെക്കുകയോ അനൗദ്യോഗിക ലിങ്കുകൾ വഴി അഡ്മിറ്റ് കാർഡുകൾ അയയ്ക്കുകയോ ചെയ്യില്ലെന്നും അധികൃതർ വ്യക്തമാക്കി.
ജൂൺ 21-ലെ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഇതിനകം ഡൗൺലോഡ് ചെയ്തവർ വീണ്ടും അത് ഡൗൺലോഡ് ചെയ്യേണ്ടതില്ലെന്നും എൻടിഎ അറിയിച്ചു. അതേസമയം, മേയ് 3-ന് നടന്ന പരീക്ഷയ്ക്കായി നൽകിയ അഡ്മിറ്റ് കാർഡുകൾ ഇനി സാധുവല്ല. നിരവധി വിദ്യാർഥികൾക്ക് പുതിയ പരീക്ഷാകേന്ദ്രങ്ങളും റോൾ നമ്പറുകളും അനുവദിച്ചതിനാലാണ് പുതിയ അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കിയത്. അഡ്മിറ്റ് കാർഡുകൾ അവസാന നിമിഷത്തിൽ പുറത്തിറക്കിയതും പരീക്ഷാ വിവരങ്ങളിൽ മാറ്റം വന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എൻടിഎ വിശദീകരണവുമായി രംഗത്തെത്തിയത്.
ഇതിനിടെ, നീറ്റ്-യുജി പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ എൻടിഎ തള്ളി. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ വ്യാജമാണെന്നും ചോദ്യപേപ്പറുകൾ സുരക്ഷിതമാണെന്നും എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിങ് വ്യക്തമാക്കി.
ചോദ്യപേപ്പർ തയ്യാറാക്കൽ, വിവർത്തനം, അച്ചടി, ഗതാഗതം, സംഭരണം എന്നിവയുൾപ്പെടെ എല്ലാ ഘട്ടങ്ങളിലും ഒന്നിലധികം സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി വിവിധ സർക്കാർ വകുപ്പുകളുമായും സുരക്ഷാ ഏജൻസികളുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും, യാതൊരു തരത്തിലുള്ള ക്രമക്കേടുകൾക്കും അവസരം നൽകാതെ പിഴവുകളില്ലാത്ത പരീക്ഷ നടത്താൻ എൻടിഎ പ്രതിജ്ഞാബദ്ധമാണെന്നും അഭിഷേക് സിങ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications