മഹാരാഷ്ട്ര: സന്ധി സംഭാഷണം അവസാനിച്ചു, അന്തിമ തീരുമാനം വെള്ളിയാഴ്ചയോടെയെന്ന് കോൺഗ്രസ്
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം സംബന്ധിച്ച് വെള്ളിയാഴ്ചയോടെ അന്തിമ ചിത്രം വ്യക്തമാകുമെന്ന് കോൺഗ്രസ്. സർക്കാർ രൂപീകരണം സംബന്ധിച്ച് എൻസിപിയുമായുള്ള സന്ധിസംഭാഷണങ്ങൾ അവസാനിച്ചുവെന്നും മുംബൈയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന പൃത്ഥ്വിരാജ് ചവാൻ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ശിവസേനയ്ക്കൊപ്പം സഖ്യം ചേർന്ന് സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച എൻസിപി- കോൺഗ്രസ് നേതാക്കൾ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ യോഗം ചേർന്നിരുന്നു. ഒരു മാസത്തോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കാണ് മഹാരാഷ്ട്രയിൽ മണിക്കൂറുകൾക്കം പരിഹാരമാകുന്നത്.

വെള്ളിയാഴ്ച നിർണായക യോഗം
മഹാരാഷ്ട്രയിൽ ശിവസേനയ്ക്കൊപ്പം സഖ്യം ചേർന്ന് സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച എൻസിപി- കോൺഗ്രസ് നേതാക്കൾ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ യോഗം ചേർന്നിരുന്നു. വ്യാഴാഴ്ച ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മറ്റി ശിവസേനക്കും എൻസിപിക്കും ഒപ്പം ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. മുംബൈയിൽ നടന്ന വാർത്താ സമ്മേളനത്തിൽ എൻസിപി വക്താവ് നവാബ് മാലിക്കും ചവാനെ അനുഗമിച്ചിരുന്നു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും കോൺഗ്രസും എൻസിപിയും ഏകകണ്ഠേന പരിഹരിച്ചു. എന്നാൽ ശിവസേനയുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും യോഗത്തിലെ തീരുമാനം പ്രഖ്യാപിക്കുമെന്നും ചവാൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പ്രഖ്യാപനത്തിന് മണിക്കൂറുകൾ
മഹാരാഷ്ട്രയിൽ അധികാരത്തിലെത്തുന്ന സർക്കാരിനെക്കുറിച്ചുള്ള എല്ലാ നിർണായക തീരുമാനങ്ങളും വെള്ളിയാഴ്ചയാണ് സ്വീകരിക്കുക. അപ്പോൾ മാത്രമാണ് അധികാര വിഭജനം സംബന്ധിച്ച കാര്യങ്ങളും പൊതുമിനിമം പരിപാടി സംബന്ധിച്ച കാര്യങ്ങളും വെളിപ്പെടുത്തുകയുള്ളൂ. മുംബൈയിൽ വെച്ച് വെള്ളിയാഴ്ച മറ്റ് സഖ്യകക്ഷികളുമായി യോഗം ചേരുമെന്നും ചവാൻ കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ മൂന്നാഴ്ചയോളം നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷമാണ് രാഷ്ട്രപതി ഭരണത്തിന് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് ശിവസേന- എൻസിപി- കോൺഗ്രസ് സഖ്യം അധികാരത്തിലേറാൻ ഒരുങ്ങുന്നത്.

പ്രശ്നംപരിഹാരത്തിന് സർക്കാർ
മഹാരാഷ്ട്രയിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എത്രയും പെട്ടെന്ന് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കണമെന്ന് ലോക്സഭയിൽ ശിവസേന എംപി ഭാവന ഗവാലി ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയ്ക്കും എൻസിപി അധ്യക്ഷൻ ശരദ് പവാറിനും മുമ്പാകെയാണ് ശിവസേന എംപി ഈ ആവശ്യം ഉന്നയിച്ചത്. സീറോ അവറിൽ സംസാരിച്ച അവർ വരൾച്ച കാരണം മഹാരാഷ്ട്രയിലെ കർഷകരുടെ സ്ഥിതി അതിദയനീയമാണെന്നും ചൂണ്ടിക്കാണിച്ചു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പെട്ടെന്ന് തന്നെ ചെയ്യേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മുൻഗണന ഉദ്ധവ് താക്കറെയ്ക്ക്?
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസും എൻസിപിയും പിന്തുണക്കുന്നത് ഉദ്ധവ് താക്കറെയെയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ വ്യാഴാഴ്ച നടന്ന കോൺഗ്രസ്- എൻസിപി യോഗത്തിൽ മന്ത്രി സ്ഥാനങ്ങൾ പങ്കുവെക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നില്ല. മഹാരാഷ്ട്ര സർക്കാരിൽ മുഖ്യമന്ത്രി പദം പങ്കുവെക്കണമെന്നുള്ള ആവശ്യം എൻസിപി ഇതുവരെയും മുന്നോട്ടുവച്ചിട്ടില്ല. ഇത് കൂടി കണക്കിലെടുത്താണ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി അവരോധിക്കുന്നതിൽ ഇരു പാർട്ടികൾക്കും എതിർപ്പില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച എല്ലാ ശിവസേന എംഎൽഎമാരും ജയ്പൂരിലേക്ക് പോകുമെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വെള്ളിയാഴ്ച മതോശ്രീ ഹോട്ടലിൽ രാവിലെ പത്ത് മണിക്കാണ് ശിവസേന എംഎൽഎമാരുടെ യോഗം. പിന്നീട് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയും എംഎൽഎമാരെ അഭിസംബോധന ചെയ്യും.












Click it and Unblock the Notifications