അത് യതിയല്ല, ഹിമാലയത്തിൽ കണ്ട കാല്പാടുകള്‍ ഹിമക്കരടിയുടേതെന്ന് സ്ഥിരീകരിച്ച് നേപ്പാള്‍ ആര്‍മി
ദില്ലി: ഹിമാലയന്‍ താഴ്വരകളില്‍ പ്രചരിച്ച നാടോടിക്കഥയിലെ യതി എന്ന മഞ്ഞു മനുഷ്യന്‍റെ കാല്‍പാടുകള്‍ കണ്ടെന്ന ഇന്ത്യന്‍ ആര്‍മി യുടെ വാദത്തെ തള്ളി നേപ്പാള്‍ ആര്‍മി. ഹിമാലയത്തിലെ ബേസ് ക്യാംപില്‍ ഭീമാകാരനായ യതിയുടെ കാല്‍പാട് കണ്ടെത്തിയെന്ന് ഫോട്ടോ സഹിതമായിരുന്നു ഇന്ത്യന്‍ ആര്‍മി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്ക് വച്ചത്. എന്നാല്‍ ആ കാല്‍പാടുകള്‍ കരടിയുടേതാണെന്നാണ് നേപ്പാള്‍ ആര്‍മി പറയുന്നത്.
മോദിയുടെയും അമിത് ഷായുടെയും ഭാവി തിങ്കളാഴ്ച അറിയാം; സുപ്രീംകോടതി നിര്‍ദേശം നല്‍കി
ഈ പ്രദേശത്ത് ധാരാളമായി കരടികളുണ്ടെന്നും യതി എന്ന സാങ്കലിപ്പിക കഥാപാത്രത്തിന് ഇതുമായി ബന്ധമില്ലെന്നും നേപ്പാള്‍ ആര്‍മി വ്യക്തമാക്കി. തിങ്കളാഴ്ച്ച അര്‍ധരാത്രിയോടെയാണ് ഇന്ത്യന്‍ ആര്‍മി നിരവധി ചിത്രങ്ങളോടൊപ്പം യതിയെ കണ്ടെത്തി എന്ന വാര്‍ത്ത പങ്ക് വച്ചത്. വലിയ കാല്‍പാടുകളുടെ ചിത്രമായിരുന്നു പങ്കുവച്ചത്. നേപ്പാളിലെ മകാലു ബേസ് ക്യാംപിന് സമീപമാണ് ഇത് കണ്ടെത്തിയിരുന്നത്.
ഇന്ത്യന്‍ ആര്‍മിയുടെ പര്‍വതാരോഹക സംഘമാണ് യതിയുടേത് എന്ന് കരുതുന്ന കാല്‍പാട് കണ്ടെത്തിയത്. ഇത് ട്വീറ്റ് ചെയ്തതോടെ വാദ പ്രതിവാദങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ഈ ചിത്രങ്ങള്‍. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും ചിത്രങ്ങള്‍ പരിശോധനയ്ക്ക് അയച്ചെന്നും ആര്‍മി വ്യക്തമാക്കിയിരുന്നു. എന്നാല്‍ നേപ്പാള്‍ ആര്‍മി ഈ വാദങ്ങളെല്ലാം തള്ളിക്കളയുകയായിരുന്നു.
പ്രദേശത്തെ ഗ്രമാവാസികള്‍ അത് കരടിയുടേതാണെന്ന് വിശദമാക്കിയെന്നും എന്നാല്‍ ഇന്ത്യന്‍ ആര്‍മി എന്തുകൊണ്ടാണ് ഇത് യതിയുടേതാക്കിയതെന്ന് വ്യക്തമല്ലെന്നും നേപ്പാള്‍ ആര്‍മി പറഞ്ഞു. ഹിമാലയന്‍ താഴ്വരയിലെ നാടോടിക്കഥയിലെ കഥാപാത്രമാണ് ആള്‍ക്കുരങ്ങുപോലുള്ള യതി. തൂവെള്ള രോമമുള്ള വലിയ കാലുകളുള്ള കുരങ്ങിനെ പോലുള്ള മഞ്ഞ് മനുഷ്യന്‍. യതി ഉണ്ടെന്ന വാദത്തില്‍ നിരവധി പഠനങ്ങളും പര്യവേഷണങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഇത് വരെ കണ്ടെത്തിയതെല്ലാം കരടിയുടെ അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു.