കയറിക്കളിച്ച് നേപ്പാൾ! കാലാപാനിയിൽ പട്ടാള ക്യാമ്പ്, ബീഹാറിലെ ഡാം അറ്റകുറ്റപ്പണി തടഞ്ഞു! പിന്നിൽ ചൈന!
ദില്ലി: ചൈനയുമായുളള സംഘര്‍ഷത്തിന് പരിഹാരം കാണാനുളള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ പ്രകോപനവുമായി നേപ്പാള്‍. ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം നിര്‍മ്മിച്ചിരുന്നു. ഇതിന് പിന്നാലെ ഗണ്ഡക് അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നേപ്പാള്‍ തടഞ്ഞിരിക്കുകയാണ്.
കാലാപാനിക്ക് സമീപത്ത് പട്ടാള ക്യാമ്പ് സ്ഥാപിക്കാനുളള നീക്കവും നേപ്പാള്‍ നടത്തുന്നുണ്ട്. മാത്രമല്ല നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തരാഖണ്ഡില്‍ നേപ്പാളി റേഡിയോ സ്റ്റേഷനുകള്‍ വഴി രാജ്യവിരുദ്ധ ഗാനങ്ങള്‍ സംപ്രേഷണം ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...
നേപ്പാളിന്റെ പുതിയ ഭൂപടം
ഉത്തരാഖണ്ഡിലെ കാലാപാനിയും ലിപുലേഖും അടക്കമുളള ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ അടുത്തിടെ പുതിയ ഭൂപടം പുറത്തിറക്കിയിരുന്നു. നേപ്പാള്‍ പാര്‍ലമെന്റ് ഈ ബില്‍ ഏകകണ്ഠമായി കഴിഞ്ഞ ദിവസം പാസ്സാക്കുകയുണ്ടായി. ഈ പ്രശ്നം നിലനില്‍ക്കേയാണ് നേപ്പാള്‍ കൂടുതല്‍ പ്രകോപനപരമായ നീക്കങ്ങള്‍ ഇന്ത്യക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്.
പട്ടാള ക്യാമ്പ് നിർമ്മാണം
കാലാപാനിക്ക് സമീപത്തായി പട്ടാള ക്യാമ്പ് സ്ഥാപിക്കാനുളള നീക്കത്തിലാണ് നേപ്പാള്‍. നേപ്പാള്‍ പട്ടാള മേധാവി പൂര്‍ണ ചന്ദ്ര ഥാപ്പ കഴിഞ്ഞ ദിവസം കാലാപാനി അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കാലാപാനിയിലേക്ക് സൈന്യം റോഡ് നിര്‍മ്മാണം ആരംഭിക്കുകയാണെന്ന് നേപ്പാള്‍ വിദേശകാര്യ വകുപ്പ് മേധാവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇന്ത്യാ വിരുദ്ധ ഗാനങ്ങള്‍
മാത്രമല്ല കാലാപാനിക്ക് സമീപത്തുളള ചാങ്രുവില്‍ തങ്ങള്‍ സായുധ പോലീസ് അതിര്‍ത്തി പോസ്റ്റ് സ്ഥാപിച്ചതായും ഇദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇത് കൂടാതെ നേപ്പാളി റേഡിയോ സ്റ്റേഷനുകള്‍ വഴി ഇന്ത്യാ വിരുദ്ധ ഗാനങ്ങള്‍ സംപ്രേഷണം ചെയ്യുന്നതായി ഉത്തരാഖണ്ഡിലെ പ്രദേശവാസികള്‍ പറയുന്നു.അതിര്‍ത്തി ഗ്രാമമായ ധര്‍ച്ചൂളയില്‍ അടക്കം നേപ്പാളി റേഡിയോ സ്റ്റേഷനുകള്‍ ലഭ്യമാണ്.
Recommended Video
അണക്കെട്ടിന്റെ അറ്റകുറ്റപ്പണി തടഞ്ഞു
ഇത് കൂടാതെയാണ് ഒരു പടി കൂടി കടന്നുളള നേപ്പാളിന്റെ പുതിയ നീക്കം. ബീഹാറിലെ ഗണ്ഡക് അണക്കെട്ടിന്റെ അറ്റകുറ്റപ്പണിയാണ് നേപ്പാള്‍ അധികൃതര്‍ ഇടപെട്ട് തടഞ്ഞിരിക്കുന്നത്. ബീഹാര്‍ ജലവിഭവ വകുപ്പ് മന്ത്രിയായ സഞ്ജയ് ഝാ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതാദ്യമായാണ് നേപ്പാളിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം.
വെള്ളപ്പൊക്ക ഭീഷണി
ഗണ്ഡക് അണക്കെട്ടിന്റെ 36 ഗേറ്റുകളില്‍ 18 എണ്ണം നേപ്പാളിന്റെ ഭാഗത്താണ് ഉളളത്. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഡാമുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരുന്നത്. അറ്റകുറ്റപ്പണികള്‍ മുടങ്ങിയതോടെ ബീഹാര്‍ വെള്ളപ്പൊക്ക ഭീഷണിയിലായിരിക്കുകയാണ്. കനത്ത മഴയില്‍ ഗണ്ഡക് നദി നിറയുകയും ഗ്രാമങ്ങള്‍ വെളളപ്പൊക്കത്തില്‍ മുങ്ങുകയും ചെയ്യും.
പിന്നിൽ ചൈന
നേപ്പാള്‍ തടസ്സം സൃഷ്ടിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്ന് സഞ്ജയ് ഝാ വ്യക്തമാക്കി. നേപ്പാള്‍ അധികൃതരുമായും പ്രശ്നപരിഹാരത്തിന് ശ്രമം നടക്കുന്നുണ്ട്. നേപ്പാളിന്റെ ഈ പ്രകോപനത്തിന് പിന്നില്‍ ചൈന ആണെന്നാണ് കരുതുന്നത്. ഇന്ത്യന്‍ പ്രദേശം ഉള്‍പ്പെടുത്തിയുളള മാപ്പിന് പിന്നില്‍ അടക്കം ചൈനയുടെ ഇടപെടല്‍ ഉണ്ടെന്നണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
ചൈനീസ് അംബാസിഡറുടെ പങ്ക്
നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ ഹൂ യാങ്കിയുടെ പങ്കാണ് പ്രധാനമായും നേപ്പാളിന്റെ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. നേപ്പാള്‍ പ്രധാനമന്ത്രി ഒലിയുടെ ഓഫീസിലേയും വീട്ടിലേയും നിത്യസന്ദര്‍ശകനാണ് ചൈനീസ് അംബാസിഡര്‍. നേപ്പാളിലേയും ചൈനയിലേയും ഭരണകക്ഷികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ അതിര്‍ത്തി വിഷയം അടക്കമുളളവ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൃഥ്വിരാജ് പിൻവാങ്ങണം, ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും! നടനെതിരെ ബിജെപി നേതാവ്