എവറസ്റ്റിന്റെ ഉയരം കുറഞ്ഞോ?; അളക്കാന്‍ ഇന്ത്യയുടെ സഹായം വേണ്ടെന്ന് നേപ്പാള്‍
ന്യൂഡല്‍ഹി: 2015 ഏപ്രില്‍ മാസത്തില്‍ ഉണ്ടായ ഭൂകമ്പത്തില്‍ എവറസ്റ്റ് കൊടുമുടിയുടെ ഉയരം കുറഞ്ഞോ? സംശയം വ്യാപകമായതോടെ ഉയരം അളക്കാന്‍ ഇറങ്ങുകയാണ് നേപ്പാള്‍. എന്നാല്‍ സംയുക്തമായി ഉയരം അളക്കാമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം അയല്‍രാജ്യം തള്ളിയിരിക്കുകയാണ്. എവറസ്റ്റിന്റെ ഉയരം തങ്ങള്‍ ഒറ്റയ്ക്ക് അളക്കുമെന്നാണ് നേപ്പാള്‍ സര്‍വ്വെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രഖ്യാപനം.
എന്നാല്‍ സുപ്രധാനമായ ചില വിവരങ്ങള്‍ക്ക് ഇന്ത്യയുടെയും, ചൈനയുടെയും സഹായം തേടുമെന്നും നേപ്പാള്‍ സര്‍വ്വെ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഗണേഷ് ഭട്ടാ അറിയിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ഉയരം സംബന്ധിച്ച് ചില വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ അളക്കല്‍ പദ്ധതി ആരംഭിക്കുന്നത്. 8000 പേര്‍ കൊല്ലപ്പെട്ട ഭൂമികുലുക്കത്തിന് ശേഷം ഉയരം കുറഞ്ഞെന്നാണ് വിലയിരുത്തല്‍. 1999ല്‍ നാഷണല്‍ ജോഗ്രാഫിക് സൊസൈറ്റിയും, ബോസ്റ്റണിലെ സയന്‍സ് മ്യൂസിയവും നടത്തിയ പര്‍വ്വതാരോഹകരാണ് 8850 മീറ്ററായി ഉയരം കണക്കാക്കിയത്.
എന്നാല്‍ 2015-ല്‍ ചൈനീസ് പര്‍വ്വതാരോഹകര്‍ ഇത് 8844.43 ആയി കണക്കാക്കി. ചൈന-നേപ്പാള്‍ അതിര്‍ത്തിയില്‍ വരുന്ന കൊടുമുടി സംയുക്തമായി അളക്കാമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം നേപ്പാള്‍ തള്ളിയതിന് പിന്നില്‍ ചൈനയാണെന്നാണ് ഇന്ത്യ കരുതുന്നത്. പദ്ധതിയോട് ഔദ്യോഗികമായി പ്രതികരിക്കാതിരുന്ന നേപ്പാള്‍ ഇന്ത്യയെയും, ചൈനയെയും ഉള്‍പ്പെടുത്തുന്നില്ലെന്ന് പൊടുന്നനെ പ്രസ്താവിക്കുകയായിരുന്നുവെന്ന് ഇന്ത്യയുടെ സര്‍വ്വെയര്‍ ജനറല്‍ മേജര്‍ ജനറല്‍ ഗിരീഷ് കുമാര്‍ വ്യക്തമാക്കി. കാഠ്മണ്ഡുവില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് ഇന്ത്യ സഹായവാഗ്ദാനം നല്‍കിയത്.
എന്നാല്‍ എവറസ്റ്റ് കൊടുമുടി സ്വയം അളക്കാന്‍ തീരുമാനിക്കുകയാണെന്നും ചൈന നിര്‍ദ്ദേശങ്ങള്‍ വെച്ചില്ലെന്നുമാണ് നേപ്പാള്‍ അവകാശപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായി എവറസ്റ്റിനെ പ്രഖ്യാപിച്ച സര്‍വ്വെ ഇന്ത്യയുടെ എസ്ജിഐ 1855-ല്‍ നടത്തിയതാണെന്ന് സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് വെബ്‌സൈറ്റ് പറയുന്നു.
കരുണാകരന്റെ ശാപം കോണ്‍ഗ്രസിനെ വിട്ടുപോകില്ല; ഗ്രൂപ്പ് യുദ്ധത്തിന് തുടക്കമായി