നേപ്പാളിൽ മലയാളി കുടുംബത്തിന്റെ മരണം: ഹീറ്ററുകള്‍ പുറത്തുനിന്ന് എത്തിച്ചതെന്ന് മൊഴി
ദില്ലി: നേപ്പാളില്‍ മരിച്ച എട്ട് മലയാളികളുടേയും മൃതദേഹങ്ങളുടെ പോസ്റ്റുമാര്‍ട്ടം പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ നാളെ നാട്ടില്‍ എത്തിക്കും. റൂം ഹീറ്ററില്‍ നിന്നും പുറത്തുവന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് എട്ട് പേരും കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മുറിയില്‍ തണുപ്പ് അധികമായതിനാല്‍ ഇവര്‍ ആവശ്യപ്പെട്ടത് പ്രകാരം ഹീറ്ററുകള്‍ റസ്റ്റോറന്‍റില്‍ നിന്നും എത്തിക്കുകയായിരുന്നുവെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ മൊഴി.
തണുപ്പ് കൂടുതലാണെന്നും കുട്ടികള്‍ ഉള്ളതിനാല്‍ ഹീറ്റര്‍ ആവശ്യമാണെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് എട്ട് അടിയുള്ള ഗ്യാസ് ഹീറ്റര്‍ റസ്റ്റോറന്‍റില്‍ നിന്ന് അര്‍ധരാത്രിയോടെ മുറിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. പുലര്‍ച്ചെ രണ്ടു മണിയോടെ പ്രൊപ്പൈറ്ററുടെ നിര്‍ദ്ദേശ പ്രാകരം ഹോട്ടല്‍ ജീവനക്കാര്‍ ഇതെച്ചിതെന്നും മക്വാന്‍പൂര്‍ ജില്ലാ പോലീസ് മേധാവ് സുശീല്‍ സിംഗ് റാത്തോര്‍ പറഞ്ഞു.
തണുപ്പ് കടക്കാതിരിക്കാന്‍ മുഴുവന്‍ ജനലുകളും വാതിലുകളും കുടുംബം അടച്ചിരുന്നു. രാവിലെ ചായ നല്‍കാന്‍ ഹോട്ടല്‍ ജീവനക്കാര്‍ എത്തിയപ്പോള്‍ മുറിയില്‍ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതോടെ ജീവനക്കാര്‍ വാതില്‍ കുത്തി തുറക്കുകയായിരുന്നു. അപ്പോഴാണ് എട്ട് പേരേയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്, പോലീസ് പറഞ്ഞു.
അതേസമയം സംഭവത്തില്‍ ഇതുവരേയും ആര്‍ക്കെതിരേയും പോലീസ് നടപടികള്‍ സ്വീകരിച്ചിട്ടില്ല. മരണകാരണം കണ്ടെത്താന്‍ നേപ്പാള്‍ ടൂറിസം മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. കാഠ്മണ്ഡുവിൽ നിന്ന‌് 60 കിലോമീറ്റർ അകലെയുള്ള ദമനിലെ റിസോർട്ടിലാണ് കുട്ടികളടക്കമുള്ള എട്ടുപേർ ഇന്നലെ മരിച്ചത്.
തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീൺ കുമാർ നായർ, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര,അഭിനവ് എന്നിവരും കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകൻ രണ്ടുവയസ്സുകാരൻ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്.