സുഭാഷ് ചന്ദ്രബോസ് റഷ്യയിലുണ്ടായിരുന്നില്ലെന്ന് രേഖകള്‍
ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവും അദ്ദേഹത്തിന്റെ അവസാനകാലത്തെക്കുറിച്ചുള്ള വിവിരങ്ങള്‍ കൂടുതല്‍ ദുരൂഹതകളിലേക്ക്. നേതാജിയുടെ അനന്തരവന്റെ മകനും ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനുമായ ആശിഷ് റേ ശേഖരിച്ച ചില രേഖകള്‍ പ്രകാരം നേതാജി അവസാന നാളുകളില്‍ റഷ്യയില്‍ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിക്കുന്നതാണ്.
തായ്‌വാന്‍, ജപ്പാന്‍, പാകിസ്ഥാന്‍, ബ്രിട്ടീഷ് നാഷണല്‍ ആര്‍ക്കൈവ്‌സ്, ബ്രിട്ടീഷ് ലൈബ്രറി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച രേഖകളാണ് ആശിഷ് റേ പഠന വിധേയമാക്കിയത്. നേതാജിയുടെ അവസാന നാളുകള്‍ റഷ്യയിലായിരുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന രേഖകള്‍ പ്രകാരം അദ്ദേഹം അവിടെയുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നു.
മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയും റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള ആശയവിനിമയവും ഉള്‍പ്പെടുന്ന രേഖകള്‍ ആണിവ. നേതാജി മരിച്ചതായി കരുതപ്പെടുന്ന 1945ലോ അതിന് ശേഷമോ നേതാജി താമസിച്ചത് സംബന്ധിച്ച് ഒരു തെളിവുമില്ലെന്നാണ് റഷ്യ 1992ല്‍ ഇന്ത്യയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നത്.
ഇതോടെ നേതാജിയുടെ അവസാനകാലത്തെക്കുറിച്ചുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസമവസാനം മോസ്‌കോ സന്ദര്‍ശിക്കുന്നുണ്ട്. ഈ വേളയില്‍ സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെടും. നേതാജിയുടെ ബന്ധുക്കളുടെ അഭ്യത്ഥന മാനിച്ചാണിത്.