ബിഹാറിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി: തിരിച്ചെത്തുന്നത് ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ!!
പട്ന: അതിഥി തൊഴിലാളികളുടെ മടങ്ങിവരവോടെ ബിഹാറിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി. നിലവിൽ 38 ജില്ലകളിൽ 30 ജില്ലകളിലും കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാർ ഒരുക്കിയ പ്രത്യേക ട്രെയിനുകളിൽ കൂടുതൽ അതിഥി തൊഴിലാളികൾ കൂടി സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതോടെ സർക്കാരിന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും വലുതാണ്. ആദ്യഘട്ട ലോക്ക് ഡൌൺ അവസാനിക്കുമ്പോൾ സംസ്ഥാനത്തെ 12 ജില്ലകളിൽ മാത്രമായിരുന്നു കൊറോണ വൈറസ് ബാധിതർ ഉണ്ടായിരുന്നത്. എന്നാൽ രണ്ടാം ഘട്ട ലോക്ക് ഡൌൺ അവസാനിക്കുമ്പോഴേക്ക് രോഗ ബാധിതരുള്ള ജില്ലകളുടെ എണ്ണം 30ലേക്ക് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ വൈറസ് ബാധിതരുടെ എണ്ണത്തിലും കുത്തനെ വർധനവുണ്ടായിട്ടുണ്ട്.

വെല്ലുവിളികൾ ഏറെ
ഏപ്രിൽ 14ന് 66 രോഗികൾ മാത്രമുണ്ടായിരുന്ന ബിഹാറിൽ മെയ് 2ന് വരെ 475 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏപ്രിൽ 25നും മെയ് ഒന്നിനുമിടയ്ക്കാണ് 243 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് സൂചിപ്പിക്കുന്നത് ബിഹാറിന് വെല്ലിവിളിയുയർത്തുന്ന ഒരു ഘട്ടം കൂടി വരാനിരിക്കുന്നുണ്ട് എന്നാണ്. സ്വദേശത്തേക്ക് കൂടുതൽ പേർ ഒറ്റയടിക്ക് മടങ്ങിയെത്തുന്നതോടെ സ്ഥിതി ഗുരതരമാകുമെന്നാണ് അധികൃതരും സൂചിപ്പിക്കുന്നത്. സംസ്ഥാന സർക്കാർ ഇതിനകം തന്നെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ അവധി വെട്ടിക്കുറച്ചിട്ടുണ്ട്. മെയ് 31 വരെ സ്ക്രീനിംഗ് കർശനമാക്കാനാണ് നീക്കം. തങ്ങൾക്ക് മുമ്പിൽ വെല്ലുവിളികളുണ്ടെന്ന് സർക്കാരും തുറന്ന് സമ്മതിക്കുന്നുണ്ട്.

അതിഥി തൊഴിലാളികളുടെ വരവ്
വരുന്ന കുറച്ച് ആഴ്ചകൾക്കുള്ളിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ബിഹാറിൽ മടങ്ങിയെത്തുക. ലോക്ക്ഡൌണിന്റെ രണ്ടാം ഘട്ടത്തിൽ കൂടുതൽ പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുമെന്ന ഭയമാണ് അധികൃതർക്കുള്ളത്. ബിഹാറിലേക്ക് തിരിച്ചെത്തുന്നവരിൽ എത്ര പേർക്ക് രോഗം ഉണ്ടായിരിക്കാം എന്നതിനെക്കുറിച്ചുള്ള കണക്കുകളും ലഭ്യമല്ല. ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ പലതും രോഗ ലക്ഷണങ്ങളില്ലാത്തതും സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

30 ജില്ലകളിലും കേസുകൾ
വടക്കൻ ബിഹാറിലെ മധുഭാനി, ധർഭംഗ, സിതാമർഹി, പൂർണിയ എന്നീ ജില്ലകളാണ് ഏപ്രിൽ 30 വരെ കൊറോണ വൈറസ് മുക്തമായിരുന്നത്. എന്നാൽ ഇപ്പോൾ ഈ ജില്ലകളിലെല്ലാം തന്നെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധുഭാനിയിൽ 13 കേസുകളാണ് വെള്ളിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. 18 കേസുകളായി ഈ ജില്ലയാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിത ജില്ലകളിൽ മുന്നിട്ട് നിൽക്കുന്നത്. സമീപ ജില്ലയായ ധർഭംഗയിൽ അഞ്ച് കേസുകളാണുള്ളത്. ഈസ്റ്റ്- വെസ്റ്റ് ചമ്പാരനിൽ അഞ്ച് കേസുകൾ വീതവും സിതാമർഹിയിൽ അഞ്ച് കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സീമാഞ്ചലിൽ അഞ്ച് പേർക്കും പൂർണിയ, അരാരിയ, എന്നിവിടങ്ങളിൽ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മധുഭാനി, ധർഭംഗ എന്നീ ജില്ലകൾ ഓറഞ്ച് സോണിലാണുള്ളത്.

15 കേസുകൾ അതിഥി തൊഴിലാളികളിൽ നിന്ന്
ദില്ലി, മുംബൈ, ലഖ്നൊ എന്നിവിടങ്ങളിൽ നിന്ന് അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയതോടെ മധുഭാനി ജില്ലയിൽ 13 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് ഡോക്ടറെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയിൽ നിന്ന് കാറിൽ മടങ്ങിയെത്തിയ വനിതയിൽ നിന്നാണ് മറ്റ് അഞ്ച് പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചത്. അവർക്കൊപ്പം കാറിൽ സഞ്ചരിച്ച മറ്റൊരു വനിതയ്ക്കും രണ്ട് മക്കൾക്കും രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
Recommended Video

അതിർത്തി സംസ്ഥാനം
നേപ്പാളുമായി അതിർത്തി പങ്കിടുന്ന മധുഭാനിയിലേക്കുള്ള അതിഥി തൊഴിലാളികളുടെ ഒഴുക്കും വരും ദിവസങ്ങളിൽ വർധിക്കും. ഇത് അധികൃതരുടെ ആശങ്ക വർധിപ്പിക്കുന്നതിനും ഇടയാക്കും. ഇതോടെ പരിശോധനകളും സ്ക്രീനിംഗും നിരീക്ഷണവും വർധിപ്പിക്കാനുള്ള ശ്രമങ്ങളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. മെയ് ഏഴ് വരെ നേപ്പാളിൽ ലോക്ക്ഡൌൺ പ്രാബല്യത്തിലുള്ളതിനാൽ നേപ്പാൾ അതിർത്തി വഴിയുള്ള തൊഴിലാളികളുടെ വരവിന് താൽക്കാലിക ശമനമുണ്ട്. എങ്കിൽപ്പോലും ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്.












Click it and Unblock the Notifications