കോൺഗ്രസിന് പുതിയ അധ്യക്ഷൻ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം; ഒരുക്കം തുടങ്ങി സോണിയാ ഗാന്ധി
ദില്ലി: കോൺഗ്രസ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ സോണിയാ ഗാന്ധിയുടെ ആദ്യ കടമ്പ ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ ചൂടാറും മുമ്പെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ്. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ അനിശ്ചിതത്വം നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിച്ചിരുന്നു. സംസ്ഥാന ഘടകങ്ങളിൽ പലതിലും ഭിന്നത രൂക്ഷമാണ്.
യുദ്ധഭീഷണി മുഴക്കി ഇമ്രാന് ഖാന്; എന്തിനും തയ്യാറായി ഇന്ത്യന് സൈന്യം, അമിത് ഷാ കശ്മീരിലേക്ക്?
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാർ, മഹാരാഷ്ട്ര, ജാർഖണ്ഡ്, ദില്ലി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പാർട്ടി ഭാരവാഹികളുടെ യോഗം വിളിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം മാത്രമെ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള എഐസിസി യോഗം ചേരുകയുള്ളുവെന്നാണ് സോണിയാ ഗാന്ധിയുടെ നീക്കം വ്യക്തമാക്കുന്നത്.
2019 നവംബറിലാണ് മഹാരാഷ്ട്ര, ഹരിയാന നിയമസഭകളുടെ കാലാവധി അവസാനിക്കുന്നത്. ജാർഖണ്ഡ്, ബീഹാർ, ദില്ലി എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2020ലാകും നടക്കുക. നിലവിലെ സാഹചര്യങ്ങളും പാർട്ടിക്ക് മുമ്പിലുളള വെല്ലുവിളികളും വിലയിരുത്താനാണ് സോണിയാ ഗാന്ധി യോഗം വിളിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
രാഹുൽ ഗാന്ധി നിയമിച്ച ജനറൽ സെക്രട്ടറിമാരെയും സംസ്ഥാന അധ്യക്ഷന്മാരെയും സോണിയാ ഗാന്ധി മാറ്റിയേക്കില്ലെന്നാണ് സൂചന. സാധാരണയായി പുതിയ അധ്യക്ഷൻ ചുമതലയേറ്റാൽ നേതൃതലത്തിൽ മാറ്റങ്ങൾ വരുത്തുന്നതാണ് പതിവ്. തുടർച്ചയായ രണ്ടാം തവണയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുന്നത്. മഹാരാഷ്ട്രയിലും, ഹരിയാനയിലും എൻഡിഎ സഖ്യം വിജയിച്ചു. 2015ൽ ദില്ലിയിൽ ആം ആം ആദ്മിയാണ് വിജയം നേടിയത്. ബീഹാറിൽ മഹാസഖ്യം ഭിന്നിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു.