കോൺഗ്രസിനേയും ബിജെപിയേയും പിടിച്ച് കുലുക്കി പുതിയ വിവാദം! 8 നേതാക്കൾ ലൈംഗികാരോപണ നിഴലിൽ?
ബെംഗളൂരു: കര്‍ണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും അവസാന വട്ട തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്. യെഡിയൂരപ്പ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം എന്നതാണ് ബിജെപിയുടെ നെഞ്ചിടിപ്പേറ്റുന്നത്.
ഷെയ്ൻ നിഗം അജ്മീറിൽ, നടനെ വിടാതെ 'തിരഞ്ഞ്' മലയാളികൾ, അറിയേണ്ടത് ഈ മൂന്ന് കാര്യങ്ങൾ!
കോണ്‍ഗ്രസിനും ജെഡിഎസിനുമാകട്ടെ തങ്ങളെ ചതിച്ച് ബിജെപിക്കൊപ്പം പോയ വിമതരോട് പ്രതികാരം ചെയ്യാനുളള സുവര്‍ണാവസരമാണ്. അതിനിടെ ജനം പോളിംഗ് ബൂത്തിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ സ്ഥാനാര്‍ത്ഥികള്‍ അടക്കമുളള പ്രമുഖ നേതാക്കൾ ലൈംഗികാരോപണത്തിൽ കുരുങ്ങിയെന്ന സംശയം കോണ്‍ഗ്രസിനേയും ബിജെപിയേയും ഒരുപോലെ പിടിച്ച് കുലുക്കുകയാണ്.
നേതാക്കൾ കുരുക്കിലെന്ന്
കോണ്‍ഗ്രസിലും ബിജെപിയിലുമുളള 8 പ്രമുഖ നേതാക്കള്‍ ലൈംഗിക ആരോപണത്തില്‍ കുരുങ്ങിയെന്ന സംശയമാണ് കര്‍ണാടകത്തിലിപ്പോള്‍ ചൂടുളള ചര്‍ച്ചാ വിഷയം. നേതാക്കള്‍ അടങ്ങിയ ചില വീഡിയോകളും ഉളളതായി സംശയിക്കുന്നുണ്ട്. 6 ബിജെപി നേതാക്കളുമാണ് 2 കോണ്‍ഗ്രസ് നേതാക്കളുമാണ് തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ലൈംഗികാരോപണ നിഴലില്‍ നില്‍ക്കുന്നതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ പ്രിന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
പരാതി നൽകി എംഎൽഎ
8 നേതാക്കളില്‍ രണ്ട് പേര്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്തി ബിജെപി പക്ഷത്ത് എത്തിയ 15 വിമതരില്‍പ്പെടുന്നവരാണ് എന്നും സൂചനയുണ്ട്. ഉത്തര കര്‍ണാടകത്തില്‍ നിന്നുള ഒരു ബിജെപി എംഎല്‍എ ബെംഗളൂരു ക്രൈം ബ്രാഞ്ചിനെ സമീപിച്ചതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പിനെ കുറിച്ചായിരുന്നു എംഎല്‍എയുടെ പരാതി.
ഓഡിയോ വൈറൽ
പരാതിക്കാരനായ എംഎല്‍എയും മറ്റൊരാളും വളരെ അടുത്തിടപഴകുന്ന തരത്തില്‍ സംസാരിക്കുന്ന ഓഡിയോ ആണ് സോഷ്യല്‍ മീഡിയില്‍ വൈറലായത്. എംഎല്‍എയോട് 10 കോടി ആവശ്യപ്പെട്ട് ചിലര്‍ ബ്ലാക്ക്‌മെയില്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. നവംബര്‍ 18ന് ക്രൈം ബ്രാഞ്ച് എംഎല്‍എയുടെ പരാതിയില്‍ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
എട്ടംഗ സംഘം പിടിയിൽ
അന്വേഷണത്തിനൊടുവില്‍ എട്ടംഗ സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തില്‍ രണ്ട് സ്ത്രീകളുമുണ്ട്. പരാതിക്കാരനായ എംഎല്‍എയെ കൂടാതെ മറ്റ് 7 എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന വീഡിയോ ക്ലിപ്പുകള്‍ ഇവരില്‍ നിന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായും സൂചനയുണ്ട്. നിലവില്‍ ഒരു എംഎല്‍എ മാത്രമാണ് പരാതിപ്പെട്ടിട്ടുളളത് എന്ന് ബെംഗളൂരു പോലീസ് കമ്മീണര്‍ ഭാസ്‌കര്‍ റാവു പ്രതികരിച്ചു.
പേര് വിവരം പുറത്ത് വിടില്ല
കൂടുതല്‍ എംഎല്‍എമാര്‍ പരാതിയുമായി മുന്നോട്ട് വരികയാണെങ്കില്‍ അവയും അന്വേഷിക്കുമെന്ന് ഭാസ്‌കര്‍ റാവു പറഞ്ഞു. വിവാദത്തിലായ എംഎല്‍എമാരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിടാന്‍ പോലീസ് തയ്യാറല്ല. അന്വേഷണം പൂര്‍ത്തിയാകും വരെ ഇരകളുടെ വിവരങ്ങള്‍ പുറത്ത് വിടില്ലെന്ന് പോലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് തന്റെ പേര് പുറത്ത് വരുന്നത് തടയാന്‍ എംഎല്‍എമാരില്‍ ഒരാള്‍ കോടതിയേയും സമീപിച്ചിട്ടുണ്ട്.