പിടിതരാതെ കോവിഡ്; 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 1,84,372 പേർക്ക്
ഇതോടെ ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,38,73,825 ആയി
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അപകടകരമായ രീതിയിൽ തുടരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,84,372 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന നിരക്കിലെ ഏറ്റവും വലിയ വർധനവാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ലക്ഷത്തിന് മുകളിലാണ് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. ഇതോടെ ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,38,73,825 ആയി. 13,65,704 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
അതേസമയം കോവിഡ് ബാധിതരായി ചികിത്സയിലായിരുന്ന 82,339 പേർ കഴിഞ്ഞ് 24 മണിക്കൂറിൽ രോഗമുക്തി നേടി. 1,23,36036 പേരാണ് ഇതുവരെ രോഗമുക്തരായത്. 1027 മരണങ്ങൾകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച മരിച്ചത് 1,72,085 പേരാണ്. കോവിഡ് പ്രതിരോധത്തിനായുള്ള വാക്സിനേഷൻ നടപടികളും പുരോഗമിക്കുകയാണ്. 11,11,79,578 പേർ ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചു.
മഹാരാഷ്ട്രയിൽ തന്നെയാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. 60212 പേർക്കുകൂടി സംസ്ഥാനത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടുന്നവരുടെ എണ്ണം കുറവാണെന്നതാണ് മഹാരാഷ്ട്രയിൽ ആരോഗ്യ പ്രവർത്തകർ നേരിടുന്ന പ്രധാന വെല്ലുവിളി. 31,624 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം ഭേദമായത്. 281 മരണങ്ങളും റിപ്പോർട്ടു ചെയ്തു. 5,93,042 പേർ നിലവിൽ ചികിത്സയിലാണ്. മുംബൈയിലെ പല ആശുപത്രികളും നിറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
മഹാരാഷ്ട്രയില്‍ ബുധനാഴ്ച രാത്രി മുതല്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി എട്ട് മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനം മുഴുവന്‍ 144 പ്രഖ്യാപിക്കും. ഇതിനെ ലോക്ക്ഡൗണ്‍ എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെ അവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കൂ.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഇന്ന് ഗവർണ്ണർമാരുമായി ചർച്ച നടത്തും. കൊവിഡ് നിയന്ത്രണ പരിപാടികളിൽ മുഖ്യമന്ത്രിമാർക്കൊപ്പം ഗവർണ്ണർമാരെയും പങ്കാളികളാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ചർച്ചയിൽ പങ്കെടുക്കും.
Recommended Video
കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങളുമായി സർക്കാർ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. പുതിയ ഉത്തരവ് പ്രകാരം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടിപിആര്‍) കൂടിയ മേഖലകളില്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാം. ആളുകള്‍ കൂടുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇഫ്താര്‍ വിരുന്നുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. ബസുകളില്‍ നില്പ് യാത്ര അനുവദിക്കില്ല എന്നിവയും ഉത്തരവിൽ ഉൾപ്പെടുന്നു.