പുതിയ ഇന്ത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു, ഒളിച്ചോടുന്നില്ല: നരേന്ദ്ര മോദി
ദില്ലി: കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍, ഒരു ലക്ഷത്തിലധികം നിക്ഷേപകര്‍ക്ക് വര്‍ഷങ്ങളായി കുടുങ്ങിക്കിടന്ന പണം തിരികെ ലഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകദേശം 1300 കോടിയിലധികം രൂപയാണ് ഇത്തരത്തില്‍ നിക്ഷേപകർക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്ക് നിക്ഷേപ ഇന്‍ഷുറന്‍സ് പരിപാടിയില്‍ നിക്ഷേപകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദശാബ്ദങ്ങളായി തുടരുന്ന ഒരു വലിയ പ്രശ്നം എങ്ങനെ പരിഹരിക്കപ്പെട്ടു എന്നതിന് ഈ ദിവസം സാക്ഷ്യം വഹിക്കുന്നുവെന്നും അതുകൊണ്ട് രാജ്യത്തെ ബാങ്കിംഗ് മേഖലയ്ക്കും കോടിക്കണക്കിന് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
'നിക്ഷേപകര്‍ ആദ്യം' എന്നതിന്റെ ആത്മാവ് വളരെ അര്‍ത്ഥവത്തായതാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ലക്ഷത്തിലധികം നിക്ഷേപകര്‍ക്ക് വര്‍ഷങ്ങളായി കുടുങ്ങിക്കിടന്ന പണം തിരികെ ലഭിച്ചു. ഈ തുക 1300 കോടിയിലധികം വരും. പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിച്ചാല്‍ മാത്രമേ ഏതൊരു രാജ്യത്തിനും പ്രശ്നങ്ങള്‍ വഷളാകാതെ രക്ഷിക്കാനാകൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നിരുന്നാലും, വര്‍ഷങ്ങളായി പ്രശ്‌നങ്ങളില്‍ നിന്നു മാറി നനടക്കാനുള്ള പ്രവണതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ പുതിയ ഇന്ത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു, ഇന്ന് ഇന്ത്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുിപ്പോകുന്നില്ല.

ഇന്ത്യയില്‍ ബാങ്ക് നിക്ഷേപകര്‍ക്കുള്ള ഇന്‍ഷുറന്‍സ് സംവിധാനം 1960-കളില്‍ നിലവില്‍ വന്നതായി പ്രധാനമന്ത്രി അറിയിച്ചു. നേരത്തെ ബാങ്കില്‍ നിക്ഷേപിച്ച തുകയില്‍ 50,000 രൂപ വരെ മാത്രമേ ഗ്യാരണ്ടി നല്‍കിയിരുന്നുള്ളൂ. പിന്നീട് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി.അതായത് ബാങ്ക് മുങ്ങിയാല്‍ നിക്ഷേപകര്‍ക്ക് ഒരു ലക്ഷം രൂപ വരെ മാത്രമേ ലഭിക്കൂ എന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ പണം എപ്പോള്‍ നല്‍കുമെന്നതിന് സമയപരിധിയില്ല. 'ദരിദ്രരുടെ ആശങ്ക മനസ്സിലാക്കി, ഇടത്തരക്കാരുടെ ആശങ്ക മനസ്സിലാക്കി, ഞങ്ങള്‍ ഈ തുക 5 ലക്ഷം രൂപയായി ഉയര്‍ത്തി', പ്രധാനമന്ത്രി പറഞ്ഞു.
''നേരത്തെ റീഫണ്ടിന് സമയപരിധി ഇല്ലായിരുന്നെങ്കില്‍, ഇപ്പോള്‍ ഞങ്ങളുടെ സര്‍ക്കാര്‍ 90 ദിവസത്തിനുള്ളില്‍ അതായത് 3 മാസത്തിനുള്ളില്‍ അത് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതായത്, ഒരു ബാങ്ക് മുങ്ങിയാലും നിക്ഷേപകര്‍ക്ക് 90 ദിവസത്തിനുള്ളില്‍ പണം തിരികെ ലഭിക്കും,' അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ അഭിവൃദ്ധിയില്‍ ബാങ്കുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബാങ്കുകളുടെ അഭിവൃദ്ധിക്ക്, നിക്ഷേപകരുടെ പണം സുരക്ഷിതമാകുന്നതും ഒരുപോലെ പ്രധാനമാണ്. നമുക്ക് ബാങ്കിനെ രക്ഷിക്കണമെങ്കില്‍ നിക്ഷേപകരെ സംരക്ഷിക്കണം. വര്‍ഷങ്ങളായി നിരവധി ചെറുകിട പൊതുമേഖലാ ബാങ്കുകളെ വലിയ ബാങ്കുകളുമായി ലയിപ്പിച്ചതിലൂടെ അവയുടെ ശേഷിയും പ്രാപ്തിയും സുതാര്യതയും എല്ലാ വിധത്തിലും ശക്തിപ്പെടുത്തിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സഹകരണ ബാങ്കുകളെ ആര്‍ബിഐ നിരീക്ഷിക്കുമ്പോള്‍ സാധാരണ നിക്ഷേപകരുടെ വിശ്വാസം വര്‍ധിപ്പിക്കുന്നു.
പ്രശ്നം ബാങ്ക് അക്കൗണ്ടിന്റെ കാര്യത്തില്‍ മാത്രമല്ല; വിദൂര ഗ്രാമങ്ങളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്നതിലും പ്രശ്നമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, രാജ്യത്തെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും, ഒരു ബാങ്ക് ശാഖയുടെ അല്ലെങ്കില്‍ ഒരു ബാങ്ക് ഇടപാടിന്റെ സൗകര്യം 5 കിലോമീറ്റര്‍ ചുറ്റളവില്‍ ലഭ്യമായിരിക്കുന്നു. ഏറ്റവും ചെറിയ ഇടപാടുകള്‍ പോലും എപ്പോള്‍ വേണമെങ്കിലും എവിടെയും 24 മണിക്കൂറും ഡിജിറ്റലായി ചെയ്യാന്‍ ഇന്ന് ഇന്ത്യയിലെ സാധാരണ പൗരന് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തത്തിലും ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനത്തെ സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ സഹായിച്ച ഇത്തരം നിരവധി പരിഷ്‌കാരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 'ലോകത്തിലെ വികസിത രാജ്യങ്ങള്‍ പോലും അവരുടെ പൗരന്മാര്‍ക്ക് സഹായം നല്‍കാന്‍ പാടുപെടുമ്പോള്‍, ഇന്ത്യ രാജ്യത്തിന്റെ മിക്കവാറും എല്ലാ വിഭാഗങ്ങള്‍ക്കും അതിവേഗം നേരിട്ട് സഹായം നല്‍കി', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Recommended Video
ദരിദ്രര്‍, സ്ത്രീകള്‍, വഴിയോരക്കച്ചവടക്കാര്‍, ചെറുകിട കര്‍ഷകര്‍ തുടങ്ങിയ വലിയൊരു വിഭാഗത്തിന് ഇന്‍ഷുറന്‍സ്, ബാങ്ക് വായ്പകള്‍, സാമ്പത്തിക ശാക്തീകരണം തുടങ്ങിയ സൗകര്യങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വീകരിച്ച നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സ്ത്രീകളിലേക്ക് നേരത്തെ ബാങ്കിംഗ് കാര്യമായ രീതിയില്‍ എത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് തന്റെ ഗവണ്‍മെന്റ് മുന്‍ഗണനയായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജന്‍ധന്‍ യോജന പ്രകാരം ആരംഭിച്ച കോടിക്കണക്കിന് ബാങ്ക് അക്കൗണ്ടുകളില്‍ പകുതിയിലേറെയും സ്ത്രീകളുടേതാണ്. 'ഈ ബാങ്ക് അക്കൗണ്ടുകള്‍ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തില്‍ ചെലുത്തുന്ന സ്വാധീനം, അടുത്തിടെ നടന്ന ദേശീയ കുടുംബാരോഗ്യ സര്‍വേയിലും ഞങ്ങള്‍ കണ്ടിട്ടുണ്ട്',- പ്രധാനമന്ത്രി മോദി പറഞ്ഞു.












Click it and Unblock the Notifications