സ്വന്തം പേന ഉപയോഗിക്കാൻ പാടില്ല!! രാഷ്ട്രപതി തിരഞ്ഞെടുപ്പിന് വയലറ്റ് മഷിയുള്ള പേന!!!
സ്വന്തം പേന ഉപയോഗിച്ചാൽ വോട്ട് അസാധുവാകും
ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എംപിമാർക്കും എംൽഎ മാർക്കും സ്വന്തം പേന ഉപയോഗിച്ച് വോട്ട് ചെയ്യാൻ അനുവാദിക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി വയലറ്റ് നിറത്തിലുള്ള പ്രത്യേക മാർക്കർ പേന സജ്ജമാക്കിയിട്ടുണ്ടെന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് അറിയിച്ചിട്ടുണ്ട്.
വോട്ടവകാശമുള്ളയാൾ പോളിംഗ് ബൂത്തിലെത്തിയാലുടൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്വന്തം പേന വാങ്ങി വെയ്ക്കും. പ്രത്യേകമായി തയ്യാറാക്കിയ പേന ഉപയോഗിച്ചു വേട്ട് ചെയ്ത് പുറത്ത് ഇറങ്ങുമ്പോൾ മാത്രമാണ് സ്വന്തം പേന തിരികെ നൽകുക. ഇതിനായി പ്രത്യേകം സീരിയിൽ നമ്പറുള്ള പേനകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്.റ്റു പേനകൾ ഉപയോഗിച്ചുള്ള വോട്ടിങ് അസാധുവായി പരിഗണിക്കും.
ഭരണപക്ഷവും പ്രതിപക്ഷവും മുഖമുഖം
ബിജെപി സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ത്ഥിയായ മീരാ കുമാറും തമ്മിലാണ് തിരഞ്ഞെടുപ്പ്. രാജ്യത്തിന്റെ പ്രഥമ പൗരനെ തിരഞ്ഞെടുക്കാനായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭകളിലും ഒരുക്കിയ ബൂത്തുകളില്‍ ബാലറ്റ് പേപ്പറിലാണ് വോട്ട് രേഖപ്പെടുത്തുന്നത്.രാം നാഥ് കോവിന്ദിനു പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാകുമാറിനേക്കാള്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്. ബീഹാര്‍ ഗവര്‍ണറായിരുന്ന രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ബീഹാര്‍ സ്വദേശിയായ മീരാകുമാര്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്സഭാ സ്പീക്കറുമാണ്.
പിൻതുണ
എന്‍ഡിഎ ഘടകകക്ഷികള്‍ക്കു പുറമെ ജെഡിയു, ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എഐഡിഎംകെ കക്ഷികളും കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, ആര്.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി, ആം ആദ്മി പാര്‍ട്ടി തുടങ്ങി 17 പാര്‍ട്ടികളുടെ പിന്തുണയാണ് മീര കുമാറിനുള്ളത്. കേരളത്തില്‍നിന്ന് അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഒരാളുടെ കേരളത്തില്‍നിന്ന് കോവിന്ദിന് വോട്ടേ കിട്ടൂ. ബിജെപി എംഎല്‍എ ഒ.രാജഗോപാലിന്റേത്.
വോട്ടിങ്
പാര്‍ലമെന്റിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ഒഴികെയുള്ള അംഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിലും എംഎല്‍എമാര്‍ അതത് സംസ്ഥാന നിയമസഭാ മന്ദിരത്തിലുമാണ് വോട്ട് രേഖപ്പെടുത്തുക. പാര്‍ലമെന്റിന്റെ 62-ാം മുറിയിലാണ് എംപിമാരുടെ വോട്ടെടുപ്പിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. പാര്‍ലമന്റില്‍ ലോക്സഭ, രാജ്യസഭ സെക്രട്ടറിമാരാണ് വോട്ടെടുപ്പ് നിയന്ത്രിക്കുക. നിയമസഭ സെക്രട്ടറിമാരായിരിക്കും സംസ്ഥാനങ്ങളിലെ റിട്ടേണിങ് ഓഫീസര്‍മാര്‍.
സംസ്ഥാനങ്ങള്‍ തിരിച്ച് വോട്ടിങ്
സംസ്ഥാനങ്ങള്‍ തിരിച്ച് ഒരുക്കിയിരിക്കുന്ന ആറ് ടേബിളുകളില്‍ അതത് സംസ്ഥാനത്തുനിന്നുള്ള എം.പി.മാര്‍ വോട്ടുചെയ്യണം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിമാരായ പ്രധാനമന്ത്രി നരേന്ദ്രമോഡി, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ആറാം നമ്പര്‍ ടേബിളില്‍ വോട്ട് ചെയ്യും. എംപിമാര്‍ക്ക് അതത് സംസ്ഥാനത്തുള്ള കേന്ദ്രത്തിലും വോട്ട് ചെയ്യാം. എംഎല്‍എമാര്‍ തിങ്കളാഴ്ച ഡല്‍ഹിയിലുണ്ടെങ്കില്‍ തലസ്ഥാനത്തെ കേന്ദ്രത്തില്‍ വോട്ടുചെയ്യാം.
ഇംഗ്ലീഷിലും ഹിന്ദിയിലും പേരുകൾ
എംപിമാർക്കുവേണ്ടിയുള്ള ബാലറ്റ് പേപ്പർ ഇംഗ്ലിഷിലും ഹിന്ദിയിലുമായിരിക്കും. എംഎൽഎമാർക്കുള്ള ബാലറ്റ് പേപ്പർ അതാത് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയിലും ഇംഗ്ലിഷിലുമായിരിക്കും
വിജയം ഉറപ്പിച്ച് ഭരണ പ്രതിപക്ഷം
എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വ്യക്തമായ മൂന്‍തൂക്കം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. 63 ശതമാനം വോട്ട് കോവിന്ദിന് ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ പാര്‍ട്ടി നിര്‍ദേശങ്ങള്‍ മറികടന്ന് വിവിധ പാര്‍ട്ടികളില്‍നിന്ന് മീരാകുമാറിന് വോട്ട് ലഭിക്കുമെന്ന് പ്രതിപക്ഷവും കണക്കുകൂട്ടുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 10,98,903 ആണ് ആകെ വോട്ട് മൂല്യം. 543 ലോക്സഭ അംഗങ്ങളും 233 രാജ്യസഭ അംഗങ്ങളും 4120 നിയമസഭ അംഗങ്ങളും ഉള്‍പ്പെടെ 4896 പേരാണ് വോട്ടര്‍മാര്‍.