കേന്ദ്രത്തിന്റെ ഭീഷണി; ഒടുവിൽ ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ച് ട്വിറ്റർ
ദില്ലി; കേന്ദ്രത്തിന്റെ പുതിയ ഐടി ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഇടക്കാല ചീഫ് കംപ്സയിൻസ് ഓഫീസറെ നിയമിച്ച് ട്വിറ്റർ. ഉദ്യോഗസ്ഥനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉടൻ കേന്ദ്രസർക്കാരിന് കൈമാറുമെന്ന് ട്വിറ്റർ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ നിരന്തരമായുള്ള മുന്നറിയിപ്പുകൾക്കൊടുവിലാണ് ഇപ്പോഴത്തെ നിയമനം.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും ഓരോ പുരോഗതിയും ഐടി മന്ത്രാലയത്തെ അറിയിക്കുമെന്നും ട്വിറ്റർ വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നത്. നേരത്തേ ഏകോപനത്തിനായി നോഡൽ ഓഫീസറേയും പരാതി പരിഹരിക്കുന്നതിനായി റസിഡൻസ് ഗ്രൂവിൻസ് ഓഫീസറേയും കരാർ അടിസ്ഥാനത്തിൽ ട്വിറ്റർ നിയമിച്ചിരുന്നു.

ഐടി നിയമങ്ങൾ പാലിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചിരുന്നു.സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഫേസ്ബുക്ക്, ഗൂഗിള്‍, ലിങ്ക്ഡ്ഇന്‍, കൂ, ഷെയര്‍ചാറ്റ്, ടെലഗ്രാം, വാട്‌സ്ആപ്പ് അടക്കമുളള സമൂഹമാധ്യമങ്ങള്‍ നയങ്ങൾ പാലിക്കാൻ തയ്യാറയപ്പോൾ ട്വിറ്റർ വഴങ്ങാതിരുന്നതോടെയാണ് സർക്കാർ നിലപാട് കടുപ്പിച്ചത്.
രാജ്യത്തെ പുതുക്കിയ ഐടി നിയമം ഉടന്‍ നടപ്പിലാക്കിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നായിരുന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങള്‍ എന്നിവ പ്രകാരമുളള അനന്തരനടപടികള്‍ നേരിടേണ്ടി വരുമെന്നായിരുന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.ഇന്ത്യയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 10 വർഷത്തിലേറെ ആയെങ്കിലും സുതാര്യത ഉറപ്പുവരുത്തുന്നതിനെ ട്വിറ്റർ എതിർക്കുന്നുവെന്നത് വിശ്വസിക്കാൻ ആകുന്നില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു.
പുതിയ ഐടി നിയമ പ്രകാരം സമൂഹമാധ്യമങ്ങൾ ഇന്ത്യക്കാരായ ഗ്രീവൻസ് ഓഫിസർ, നോഡൽ ഓഫിസർ, ചീഫ് കംപ്ലയൻസ് ഓഫിസർ എന്നിവരെ നിയമിക്കണം. കുറ്റകരമായ ഉള്ളടക്കങ്ങൾ 36 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിവരങ്ങൾ പങ്കുവെയ്ക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്നതും നിയമത്തിൽ പറയുന്നു.












Click it and Unblock the Notifications