നിർമ്മലയും പിയൂഷ് ഗോയലും പുറത്തേക്ക്? മന്ത്രിഭയിൽ പൊളിച്ചെഴുത്തിനായി മോദി!! എത്തുക വിദഗ്ദർ
ദില്ലി; മന്ത്രിസഭ പുനസംഘടനയ്ക്കൊരുങ്ങി നരേന്ദ്ര മോദി സർക്കാർ. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി വിദഗ്ദരെ നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നിലവിലെ മന്ത്രിമാരുടെ വകുപ്പുകളും അവരുടെ പ്രകടനങ്ങളും ഇതിനായി വിലയിരുത്തും.ഭരണമികവ് ഇല്ലാത്ത മന്ത്രിമാരെ പുറത്താക്കാനാണ് ആലോചിക്കുന്നത്. മന്ത്രിസഭയിൽ കാര്യശേഷിയില്ലാത്തവർ ഉൾപ്പെട്ടിട്ടുണ്ടെന്ന ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തിലാണ് അഴിച്ചു പണി നീക്കം. വിശദാംശങ്ങളിലേക്ക്
പ്രകടനം വിലയിരുത്തും
മന്ത്രിമാരുടെ പ്രകടനം വിലയിരുത്തിയ ശേഷം മന്ത്രിസഭ പൊളിച്ചെഴുതാനാണ് മോദി സർക്കാർ ഒരുങ്ങുന്നത്. പ്രതിഭാശേഷിയുള്ളവരെ തന്നെ വിവിധ വകുപ്പുകളിൽ നിയമിക്കാനാണ് ആലോചന.ഇതിനായുള്ള നടപടികൾ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആർഎസ്എസ് നേതാക്കളും മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കൂടിക്കാഴ്ച നടത്തി
ആർഎസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബലെ, കൃഷ്ണ ഗോപാൽ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. ഓഗസ്തില് പുനസംഘടനം നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. സർക്കാർ പൊതുനയങ്ങളോടുള്ള സമീപനം, ഭരണനിർവ്വഹണം, ആവിഷ്കരിച്ച പദ്ധതികൾ എന്നിവയാകും വിലയിരുത്തക.
ധനമന്ത്രി പുറത്തേക്ക്?
രാഷ്ട്രീയ നേതാക്കൾക്ക് പകരം വിദഗ്ദരെ നിയമിക്കാനാണ് ആലോചിക്കുന്നത്. വിദേശകാര്യ വകുപ്പിന്റെ ചുമതല മുൻ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിനെ ഏൽപ്പിച്ചത് പോലെ വിദഗ്ദരെ നിയമിക്കാനാണ് ഒരുങ്ങുന്നത്. ധനകാര്യം, റെയിൽവേ വകുപ്പ് മന്ത്രിമാരെ മാറ്റിയേക്കുമെന്നാണ് റിപ്പോർട്ട്. ധനമന്ത്രി നിർമ്മല സീതാരാമനെ ഒഴിവാക്കിയേക്കുമെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
സാമ്പത്തിക പ്രതിസന്ധി
2019 ന്റെ ആദ്യ പാദത്തിൽ തന്നെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയത്. കൊവിഡ് കൂടി പൊട്ടി പുറപ്പെട്ടതൂടെ സാമ്പത്തിക രംഗം തകർച്ചയിലാണ്. രാജ്യത്തെ സാമ്പത്തിക രംഗത്തെ കൈപിടിച്ച് ഉയർത്താൻ വിദഗ്ദരെ തന്നെ നിയമിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ.
സാമ്പത്തിക വിദഗ്ദൻ
നേരത്തേ ബ്രിക്സ് ബാങ്ക് ചെയർമാൻ കെവി കാമത്തിന്റെ പേരായിരുന്നു മന്ത്രിസ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നത്. അദ്ദേഹം കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ കർണാടകയിൽ നിന്ന് മറ്റ് രണ്ട് പേർ രാജ്യസഭയിലേക്ക് എത്തിയതോടെ അഭ്യൂഹങ്ങൾ അവസാനിച്ചു.
Recommended Video
റെയിൽവേ മന്ത്രി
അതേസമയം സാമ്പത്തികകാര്യ വിദഗ്ദനായ നന്ദൻ നിലേകാനി, മോഹൻദാസ് പൈ എന്നിവരുടെ പേരും നേരത്തേ ചർച്ചകളിൽ ഇടംപിടിച്ചിരുന്നു. അതിനിടെ റെയിൽവേ മന്ത്രി പിയൂഷ് ഗോയലും പുറത്തേക്ക് പോയേക്കുമെന്നാണ് വിവരം. ശിവസേന കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ പുതിയ മന്ത്രിമാരെ നിയോഗിച്ചേക്കും.
സിന്ധ്യയ്ക്ക് മന്ത്രിപദം?
മധ്യപ്രദേശിൽ നിന്നും രാജ്യസഭയിൽ എത്തിയ ജ്യോതിരാദിത്യ സിന്ധ്യയേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. സിന്ധ്യയ്ക്ക് രാജ്യസഭ സീറ്റും കേന്ദ്രമന്ത്രിസ്ഥാനവും നൽകിയായിരുന്നു ബിജെപി കോൺഗ്രസിൽ നിന്ന് ചാടിച്ചത്. രാജ്യസഭയിലേക്ക് വിജയിച്ചതോടെ കേന്ദ്ര മന്ത്രി പദത്തിനായി സിന്ധ്യ അനുകൂലികൾ ആവശ്യം ഉയർത്തുന്നുണ്ട്.
ബംഗാൾ നേതാവും
ഉപതിരഞ്ഞെടുപ്പിന് മുൻപ് സിന്ധ്യ കേന്ദ്രമന്ത്രിസഭയിൽ എത്തുന്നത് ഗുണകരമാകും എന്ന വിലയിരുത്തൽ ഉണ്ട്. ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തൃണമൂൽ കോൺഗ്രസിൽ നിന്നും ബിജെപിയിൽ എത്തിയ മുകുൾ റോയിക്കും മന്ത്രിസഭയിൽ അവസരം ലഭിച്ചേക്കും. അസമിവെ മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ വടക്ക് കിഴക്കൻ മേഖലയിൽ ബിജെപിയുടെ പ്രധാന മുഖമായ ഹിമന്ത് ബിശ്വാസ് ശർമ്മയേയും പരിഗണിച്ചേക്കും.
നിയമസഭ തിരഞ്ഞെടുപ്പ്
ബിഹാർ, കേരള ഉൾപ്പെടെ വരാനിരിക്കുന്ന 5 നിയമസഭ തിരഞ്ഞെടുപ്പുകൾ കൂടി ലക്ഷ്യം വെച്ചുള്ളതാകും പുതിയ നിയമനങ്ങൾ. കേരളത്തിൽ നിന്ന് വി മുരളീധരനെ കൂടാതെ മറ്റൊരു നേതാവിനെ കൂടി മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സുരേഷ് ഗോപിയെ പരിഗണിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തേ ശക്തമായിരുന്നു.