കേന്ദ്രമന്ത്രിസഭ പുന:സംഘടനയെ വിമർശിച്ച് കോൺഗ്രസ്; മന്ത്രിസഭ ഇനി വൃദ്ധരുടെ സംഘം...
ദില്ലി: കേന്ദ്രമന്ത്രിസഭ പുനസംഘടനയെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്. മന്ത്രിസഭ വൃദ്ദരുടെ സംഘമായി മാറിയിരിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. പുനസ്സംഘടനയോടെ മുതിര്‍ന്ന പൗരന്‍മാരുടെ സംഘമായിരിക്കുകയാണ് മന്ത്രിസഭ. പുതിയ മന്ത്രിമാരുടെ ശരാശരി പ്രായം 60.44 ആണ്. ഭൂരിപക്ഷവും യുവാക്കളുള്ള രാജ്യത്താണിതെന്ന് കോൺഗ്രസ് ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണ പ്രക്രിയയില്‍നിന്ന് അകന്നുപോകുകയാണെന്നും ബിജെപി പ്രസിഡന്റ് അമിത് ഷാ ആണ് പ്രധാനമന്ത്രിയുടെ ജോലി ചെയ്യുന്നതെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ഇതില്‍നിന്നുതെന്നെ എന്താണ് ബിജെപി മുന്നോട്ടുവയ്ക്കുന്ന സന്ദേശമെന്ന കാര്യം വ്യക്തമാണെന്നും മനീഷ് തിവാരി പറഞ്ഞു.
നിർമ്മല സീതാരാമൻ
പ്രതിരോധം പോലുള്ള സുപ്രധാന വകുപ്പ് നിര്‍മല സീതാരാമന് നല്‍കിയതിനെയും മനീഷ് തീവാരി വിമര്‍ശിച്ചു. വാണിജ്യവകുപ്പ് കൈകാര്യം ചെയ്തതുപോലെ ആകില്ല അവര്‍ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പരിഹസിച്ചു.
കയറ്റുമതി ഇറക്കുമതിയിൽ വൻ ഇടിവ്
നിർമ്മല സീതാരാമൻ വാണിജ്യ മന്ത്രിയായിരുന്ന കാലത്ത് കയറ്റുമതിയിലും ഇറക്കുമതിയിലും വലിയ ഇടിവാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂരിഭാഗവും മുതിർന്ന പൗരന്മാർ
പുതിയ ഒന്‍പത് മന്ത്രിമാരില്‍ നാലുപേര്‍ കേന്ദ്രസര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ്. അല്‍ഫോണ്‍സ് കണ്ണന്താനം, ഹര്‍ദീപ് സിങ് പുരി എന്നീ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരാകട്ടെ പാർലമെന്റ് അംഗങ്ങളുമല്ല.
മോദിക്ക് വിശ്വാസമില്ല
ഐഎഎസ് ഉദ്യോഗസ്ഥരെ മന്ത്രിയാക്കിയതിലൂടെ രാഷ്ട്രീയ രംഗത്തുള്ള തന്റെ സഹപ്രവര്‍ത്തകരെ മോദി വിശ്വാസത്തിലെടുക്കുന്നില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും തിവാരി പറഞ്ഞു.
കർണ്ണാടകയെ വർഗീകരിക്കാനുള്ള ശ്രമം
വരാനിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് കർണ്ണാടകയെ വർഗീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കര്‍ണാടകത്തില്‍നിന്നുള്ള അനന്ത്കുമാര്‍ ഹെഗ്‌ഡെയെ മന്ത്രിയാക്കിയതെന്നും മനീഷ് തിവാരി വിമർശിച്ചു.
ചൈന സന്ദർശനം
പാകിസ്താനില്‍നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന ഭീകരവാദമാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. പാകിസ്താനെ ഇക്കാര്യത്തില്‍ അമേരിക്കയടക്കം വിമർശിച്ചിരുന്നു. എന്നാൽ ഈ വിഷയം ബ്രിക്‌സ് ഉച്ചകോടിയില്‍ ഉന്നയിക്കുന്നതില്‍ പ്രധാനമന്ത്രി ഉദാസീനനാണെന്നും മനീഷ് തിവാരി ആരോപിച്ചു.