ബാബരി മസ്ജിദിന് പകരം നിർമിക്കുന്ന പുതിയ പള്ളിക്ക് കലാമിന്റെ പേര് നല്‍കണമെന്ന് വിഎച്ച്പി
ലഖ്നൗ: ബാബരി മസ്ജിദിന് പകരമായി 5 ഏക്കര്‍ ബദല്‍ പ്രദേശത്ത് നിര്‍മ്മിക്കാനൊരുങ്ങുന്ന പുതിയ പള്ളിക്ക് ബാബറിന്റെ പേര് നല്‍കരുതെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്നും രാമക്ഷേത്രത്തിന്റെ ആസൂത്രണവും നിര്‍മ്മാണവും തീരുമാനിക്കുന്ന ട്രസ്റ്റിലെ അംഗമായി ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വേണമെന്നും വിഎച്ച്പി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
കോടതി ഇന്ന് തന്നെ വാദം കേള്‍ക്കണമെന്ന് ശിവസേന... രാഷ്ട്രപതി ഭരണത്തിനെതിരെ തുറന്നടിച്ച് പ്രതിപക്ഷം
വിദേശ രാജ്യത്ത് നിന്നും വന്ന അക്രമകാരിയായിരുന്നു ബാബര്‍. അത്തരമൊരാള്‍ക്കായി പള്ളി പണിയാന്‍ അനുവദിക്കില്ല. ഇതാവശ്യപ്പെട്ട് ഞങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. ഇന്ത്യയില്‍ ഒരുപാട് നല്ല മുസ്ലീങ്ങള്‍ ഉണ്ട്. സമാധാനത്തിനായും വികസനത്തിനുമായി അവര്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അബ്ദുള്‍ ഹമീദ്, അഷ്ഫാഖുള്ള ഖാന്, മുന്‍ പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ് തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പെടുന്നു. അതിനാല്‍ പുതിയ പള്ളിക്ക് ഇവരില്‍ ആരുടെയെങ്കിലും പേര് നല്‍കണമെന്ന് വിഎച്ച്പി വക്താവ് ശരദ് ശര്‍മ പറഞ്ഞു. ഇദ്ദേഹമാണ് ഇപ്പോള്‍ രാമക്ഷേത്രത്തിനായി കൊത്തിയെടുത്ത കല്ലുകള്‍ സൂക്ഷിച്ചിരിക്കുന്ന രാമ ജന്മഭൂമി നിയാസ് കാര്യശാല നോക്കുന്നത്.
അതേസമയം പള്ളിയുടെ പേരല്ല പ്രധാനമെന്നും അതിനായി നല്കുന്ന സ്ഥലമാണ് പ്രധാനപ്പെട്ടതെന്ന് മുസ്ലീം പരാതിക്കാരില്‍ ഒരാളായ ഇഖ്ബാല്‍ അന്‍സാരി അറിയിച്ചു. പള്ളിക്കായുള്ള സ്ഥലം ഇതുവരെ ഏറ്റെടുത്തിട്ടില്ല. മാത്രമല്ല സുന്നി വഖഫ് ബോര്‍ഡ് ഇതിനായി ഇതുവരെ യോഗങ്ങളൊന്നും നടത്തിയിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.