ഗതാഗത കുരുക്ക് പ്രശ്നമല്ല, ടോൾ നൽകിയേ തീരൂ... ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ദേശീയ പാത അതോറിറ്റി!
ദില്ലി: എത്ര തിരക്കുണ്ടെങ്കിലും ടോൾ നൽകിയേ തീരു എന്ന പുതിയ വിജ്ഞാപനമിറക്കി ദേശീയ പാത അതോറിറ്റി. ടോൾ കമ്പനിക്ക് അനുകൂലമായിട്ടാണ് ദേശീയ പാത അതോറിറ്റി ഇപ്പോൾ വിജ്ഞാപനമിറക്കിയിരിക്കുന്നത്. പാലിയേക്കരയിലുണ്ടാകുന്ന ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടു പ്രശ്നങ്ങള്‍ തുടരുന്നതിനിടയിലാണ് ദേശീയപാതാ അതോറിറ്റി വ്യക്തത വരുത്തിയത്.
പാലിയേക്കര ടോള്‍ പ്ലാസയിലെ തര്‍ക്കങ്ങളെ തുടുര്‍ന്നാണ് ഹൈവേ അതോറിറ്റി പ്രത്യേക വിജ്ഞാപനമിറക്കിയത്. ക്യൂവില്‍ അഞ്ചില്‍ കൂടുതല്‍ വാഹനങ്ങളുണ്ടെങ്കിലും തുറന്നുവിടേണ്ടന്നാണ് വിജ്ഞാപനം. അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ ഒരു ട്രാക്കില്‍ ഉണ്ടെങ്കിലും തുറന്ന് വിടണമെന്ന് നിയമമില്ലെന്ന് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
ടോള്‍ പ്ലാസയിലെ ഒരു വരിയില്‍ അഞ്ചില്‍ കൂടുതല്‍ വാഹനങ്ങളുണ്ടായാല് ടോള്‍ ഒഴിവാക്കുമെന്നത് തെറ്റിദ്ധാരണയാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു. പാലിയേക്കര ടോള്‍ പ്ലാസയില്‍ ഗതാഗതക്കുരുക്ക് വന്നതോടെ ഈ സ്ഥലത്ത് പ്രശ്നമുണ്ടാവുകയും ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ ഒരു വരിയില്‍ വന്നാല്‍ ടോള്‍ ഈടാക്കാതെ ഗേറ്റ് തുറന്നു കൊടുക്കുമെന്ന് എഡിഎം വ്യക്തമാക്കിയിരുന്നു.