മിസ്റ്റർ മോദി, അന്നദാതാക്കൾ തെരുവിൽ സമരം ചെയ്യുമ്പോൾ നിങ്ങൾ കൊട്ടാരം പണിയുന്നു; തുറന്നടിച്ച് കോൺഗ്രസ്
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശിലാസ്ഥാപനം നടത്തിയിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്രമന്ത്രിമാരും മറ്റ് പാര്‍ലമെന്റ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഭൂമി പൂജയ്ക്ക് പിന്നാലെയാണ് ചടങ്ങ് നടന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷക സമരങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ചടങ്ങില്‍നിന്ന് കോണ്‍ഗ്രസ് വിട്ട് നിന്നിരുന്നു. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
പുതിയ പാര്‍ലമെന്റ്
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിന് 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണുള്ളത്. ശിലാസ്ഥാപനം നടത്താമെങ്കിലും നിര്‍മാണം തുടങ്ങരുതെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. 2022 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിടത്തിന് 971 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പ്രത്യേകതകള്‍
രണ്ടാം മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് രാജ്യതലസ്ഥാനത്തെ പുതിയ പാര്‍ലമെന്റ് മന്ദിരം. ത്രികോണാകൃതിയിലുള്ള പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനൊപ്പം പ്രധാനമന്ത്രിക്കും വൈസ് പ്രസിഡന്റിനുമായി പുതിയ വസതി, ശാസ്ത്രി ഭവന്, നിര്‍മ്മന്‍ ഭവന്, ഉദ്യോഗ് ഭവന്, കൃഷി ഭവനന്‍, വായു ഭവന് എന്നിവയുള്‍പ്പെടെ 10 പുതിയ കെട്ടിട നിര്‍മാണ ബ്ലോക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.
കോണ്‍ഗ്രസിന്റെ വിമര്‍ശനം
ദില്ലി അതിര്‍ത്തിയില്‍ രാപ്പകലില്ലാതെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് ചടങ്ങിൽ നിന്ന് വിട്ടുനിന്നത്. പിന്നാലെ പ്രധാനമന്ത്രിക്കെതിരെയും കേന്ദ്രത്തിനെതിരെയും കോണ്‍ഗ്രസ് വക്താവ് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. രണ്ടാഴ്ചയില്‍ ഏറെയായി സമരം ചെയ്യുന്ന കര്‍ഷകരെ ഓര്‍മ്മിപ്പിച്ചാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
ചരിത്രം രേഖപ്പെടുത്തും
മിസ്റ്റര്‍ മോദി, അന്നദാതാക്കള്‍ കഴിഞ്ഞ 16 ദിവസമായി തെരുവില്‍ സമരം ചെയ്യുമ്പോള്‍ സെന്‍ട്രല്‍ വിസ്ത എന്ന പേരില്‍ നിങ്ങള്‍ക്ക് വേണ്ടി കൊട്ടാരം പണിയുകയാണ്. ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തും. ജനാധിപത്യത്തില്‍, അധികാരം ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള ഒരു മാര്‍ഗമല്ല, അത് പൊതുസേവനത്തിനും പൊതുജനക്ഷേമത്തിനുമുള്ള ഒരു മാധ്യമമാണ്- ഫാര്‍മേഴ്സ് എന്ന ഹാഷ്്ടാഗോടു കൂടി രണ്‍ദീപ് സുര്വേവാല ട്വീറ്റ് ചെയ്തു.
പ്രതിപക്ഷത്തിന്റെ വിമര്‍ശനം
രാജ്യം മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലാണ് ഇപ്പോള്‍. കൂടാതെ കൊവിഡ് ഭീഷണയും സാമ്പത്തിക രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്രയും തുക മുടക്കി പദ്ധതി നടപ്പിലാക്കുന്നതില്‍ പ്രതിപക്ഷത്ത് വലിയ വിമര്‍ശനമാണ് ഉയരുന്നത്. കൂടാതെ ഇത് നിര്‍മ്മിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കോടതി വിമര്‍ശനം
അതേസമയം, സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ നേരത്തെ സുപ്രീം കോടതിയും രംഗത്തെത്തിയിരുന്നു. പദ്ധതി മേഖലയില്‍ ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചതിന് ശേഷം മാത്രമേ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുള്ളുവെന്നും സുപ്രീം കോടതി നേരത്തെ നിര്ഡദ്ദേശിച്ചിരുന്നു.
ജെപി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ബംഗാളില്‍ ആക്രമണം, കല്ലേറ്, അമിത് ഷായ്ക്ക് കത്തെഴുതി ഘോഷ്!!
സെന്‍ട്രല്‍ വിസ്ത; പുതിയ പാർല്ലമെന്റ് മന്ദിരം നിർമിക്കേണ്ട യാതൊരു കാര്യവുമില്ല: എളമരം കരീം
Recommended Video