ത്രിപുരയില്‍ കോണ്‍ഗ്രസ് പൊടിതട്ടി എഴുന്നേല്ക്കുന്നു; രാഹുല്‍ പണിതുടങ്ങി,നേതാക്കള്‍ തിരിച്ചെത്തുന്നു
അഗര്‍ത്തല: ത്രിപുരയില്‍ കോണ്‍ഗ്രസുണ്ടോ എന്ന ചോദ്യം രാഷ്ട്രീയ മണ്ഡലത്തില്‍ ഏറെ കാലം പഴക്കമുള്ളതാണ്. 25 വര്‍ഷം സിപിഎം തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനമാണ് ത്രിപുര. എന്നാല്‍ ഒരുവര്‍ഷമായി ത്രിപുരയില്‍ സിപിഎം ഉണ്ടോ എന്നാണ് ബിജെപി ചോദിക്കുന്നത്. കാരണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ സിപിഎം ഏകദേശം പൂര്‍ണായും ഇല്ലാതായി.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപി തരംഗമായിരുന്നു. വര്‍ഷങ്ങളായി തങ്ങളെ അകറ്റി നിര്‍ത്തിയിരുന്ന ത്രിപുരയില്‍ പച്ചപ്പ് തേടി തിരിച്ചുവരികയാണ് കോണ്‍ഗ്രസ്. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം പുതിയ ചില പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നു. പാര്‍ട്ടി വിട്ടുപോയ പഴയ നേതാക്കളെ തിരിച്ചുവിളിക്കുകയാണ് കോണ്‍ഗ്രസ്. ചര്‍ച്ചകളും ആരംഭിച്ചു. ചിലര്‍ തിരിച്ചുവന്നു....
കോണ്‍ഗ്രസിനെ സജീവമാക്കണം
ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ സജീവമാക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. ഇതിന്റെ ഭാഗമായിട്ടാണ് ത്രിപുരയിലും ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നത്. വര്‍ക്കിങ് പ്രസിഡന്റായിരുന്ന പ്രദ്യോട്ട് കിഷോര്‍ ദെബ്ബര്മനെ ത്രിപുര കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിച്ചു.
എല്ലാവരെയും തിരിച്ചെടുക്കും
പുറത്തുപോയതും പുറത്താക്കിയവരുമായ എല്ലാ കോണ്‍ഗ്രസ് നേതാക്കളെയും തിരിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനാണ് ദെബ്ബര്മന് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദേശം. അദ്ദേഹം ജോലി തുടങ്ങി. മുന്‍ മുഖ്യമന്ത്രിയും പുറത്താക്കപ്പെട്ട നേതാവുമായ സമിര്‍ രഞ്ജന്‍ ബര്‍മനുമായി ചര്‍ച്ച നടത്തി.
ആരാണ് സമിര്‍ രഞ്ജന്‍ ബര്മന്
2017 മാര്‍ച്ചിലാണ് ബാര്‍മനെ കോണ്‍ഗ്രസ് പുറത്താക്കിയത്. എന്നാല്‍ അദ്ദേഹം മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നിരുന്നില്ല. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇദ്ദേഹവുമായി പിസിസി അധ്യക്ഷന്‍ ആദ്യചര്‍ച്ച നടത്തിയത്. തിരിച്ചുവരണമെന്നും ആവശ്യപ്പെട്ടു.
ബര്മന് വീണ്ടും കോണ്‍ഗ്രസില്‍
ക്ഷണിക്കേണ്ട താമസം ബര്മന് കൂടുതല്‍ ആലോചിച്ചില്ല. കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ പല നേതാക്കളും ഇന്ന് ബിജെപിയിലാണ്. ഇവര്‍ നേരിട്ട് ബിജെപിയില്‍ ചേര്‍ന്നതല്ല. ആദ്യം തൃണമൂല്‍ കോണ്‍ഗ്രസിലേക്കും പിന്നീട് ബിജെപിയിലേക്കും കളംമാറിയവരാണ്.
നഷ്ടം വരുത്തിയ 2016
2016ലാണ് ത്രിപുരയില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒട്ടേറെ നേതാക്കള്‍ രാജിവെച്ചത്. മുന്‍ പിസിസി അധ്യക്ഷന്‍ സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലായിരുന്നു കൂട്ടക്കൊഴിഞ്ഞുപോകല്. ഇവരെല്ലാം തൃണമൂലില്‍ ചേര്‍ന്നു. എന്നാല്‍ 2017ല്‍ ബിജെപിയിലേക്ക് കൂടുമാറുകയും ചെയ്തു.
തിരിച്ചുവരുമോ എന്ന് സംശയം
തിരിച്ചുവരുന്ന എല്ലാ നേതാക്കളെയും അര്‍ഹമായ രീതിയില്‍ പരിഗണിക്കുമെന്ന് പിസിസി അധ്യക്ഷന്‍ ദെബ്ബര്മന് പറഞ്ഞു. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ തിരിച്ചുവരുമോ എന്ന കാര്യം സംശയമാണ്. കാരണം ബിജെപിയാണ് നിലവില്‍ സംസ്ഥാനം ഭരിക്കുന്നത്. പലര്‍ക്കും പല പദവികളും ലഭിച്ചിട്ടുമുണ്ട്.
നേതാക്കള്‍ ദില്ലിയിലേക്ക്
തിരിച്ചുവരാന്‍ ചില നേതാക്കള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരെ ദില്ലിയിലേക്ക് കൊണ്ടുപോകാനാണ് ത്രിപുര കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുമായി ഈ നേതാക്കള്‍ ചര്‍ച്ച നടത്തുമെന്ന് ദെബ്ബര്മന് പറഞ്ഞു.
അര്‍ഹമായ പദവികള്‍
യുവാക്കള്‍, സ്ത്രീകള്‍, വിദ്യാസമ്പന്നര്‍ എന്നിവരെ കോണ്‍ഗ്രസിലേക്ക് ആകര്ഷിപ്പിക്കാന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല എന്നാരോപിച്ചാണ് പല നേതാക്കളും കോണ്‍ഗ്രസ് വിട്ടത്. ഇവരെ തിരിച്ചെത്തിച്ച് അര്‍ഹമായ പദവികള്‍ നല്‍കാനാണ് തീരുമാനം.
2013ല്‍ 10 സീറ്റ്, 2018ല്‍ പൂജ്യം
2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പത്ത് മണ്ഡലങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുസീറ്റ് പോലും ലഭിച്ചില്ല. ബിജെപി മികച്ച വിജയം നേടുകയും സിപിഎം പാടേ തകരുകയും ചെയ്തു
രണ്ടുശതമാനം വോട്ട്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രണ്ട് ശതമാനം വോട്ട് മാത്രമാണ് ത്രിപുരയില്‍ ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇല്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒരുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് ദെബ്ബര്മാന് പറുയന്നു. സിക്കിമിന്റെ പാര്‍ട്ടി ചുമതലയുള്ള എഐസിസി അംഗമാണ് ദെബ്ബര്മന്.
നിലവില്‍ ത്രിപുര ഇങ്ങനെ
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതോടെ ത്രിപുരയില്‍ വ്യാപക സംഘര്‍ഷമായിരുന്നു. സിപിഎം പ്രാദേശിക നേതാക്കളെല്ലാം ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി. പലരും ഒളിവില്‍ പോയി. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ കൂട്ടമായി രാജിവെച്ചു. ഈ സീറ്റുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 90 ശതമാനം സീറ്റിലും ബിജെപി ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതാണ് ത്രിപുരയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം.
സൗദി കിരീടവകാശിക്ക് ഇസ്രായേലില്‍ നിന്ന് 'വിവാഹാലോചന'; അറബ് ലോകത്ത് വന്‍ ചര്‍ച്ച, സംഭവം ഇങ്ങനെ