അനധികൃത ഖനനത്തിന് വിചാരണ നേരിടുന്നയാൾ കർണാടകയിലെ വനം വകുപ്പ് മന്ത്രി, മന്ത്രിസഭാ വികസനം വിവാദത്തിൽ
ബെംഗളൂരു: അനധികൃ ഖനനത്തിന് കേസ് നിലനിൽക്കുന്ന ആനന്ദ് സിംഗിനെ കർണാടക വനം വകുപ്പ് മന്ത്രിയാക്കിയതിനെതിരെ പ്രതിഷേധം പുകയുന്നു. എന്നാൽ മുഖ്യമന്ത്രി യെഡിയൂരപ്പയാണ് തനിക്ക് പുതിയ ചുമതല നൽകിയതെന്നും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം താൻ പ്രവർത്തിക്കുമെന്നും ആനന്ദ് സിംഗ് വ്യക്തമാക്കി.
ബിജെപി പ്രസംഗിച്ചു, വോട്ട് ആപ്പ് കൊണ്ടു പോയി; വന്‍ തോല്‍വിയുടെ പ്രാധന കാരണം കണ്ടെത്തി കോണ്‍ഗ്രസ്
കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആനന്ദ് സിംഗിന് മുൻ ധാരണ പ്രകാരം യെഡിയൂരപ്പ മന്ത്രിസ്ഥാനം നൽകുകയായിരുന്നു. വനം നിയമപ്രകാരം നിരവധി അനധികൃത ഖനന കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളയാളാണ് ആനന്ദ് സിംഗ്. ആനന്ദ് സിംഗും കുടുംബവും ബെല്ലാരിയിൽ നിരവധി ഖനികൾ പാട്ടത്തിനെടുത്തിട്ടുണ്ട്.
173 കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ആനന്ദ് സിംഗ് വ്യക്തമാക്കിയിട്ടുള്ളത്. 3 സിബിഐ കേസുകളിലാണ് ഇദ്ദേഹം വിചാരണ നേരിടുന്നത്. ഈ കേസുകളിൽ തന്നെ മാത്രമല്ല പ്രതിചേർത്തിരിക്കുന്നതെന്നും കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ആനന്ദ് സിംഗ് പറയുന്നത്. വനം നിയമപ്രകാരം തനിക്കെതിരെ കേസില്ലെന്നും ആനന്ദ് സിംഗ് അവകാശപ്പെടുന്നു.
വാൽമീകിയെപ്പോലുള്ളവർക്കും സംശയാസ്പദമായ ഒരു ഭൂതകാലമുണ്ടായിരുന്നുവെങ്കിലും ഇന്ന് ലോകമെമ്പാടും ബഹുമാനിക്കപ്പെടുന്ന രാമായണം എഴുതിയത് അദ്ദേഹമാണ്. തെറ്റു ചെയ്തവർക്ക് ഒരിക്കലും തിരുത്താൻ അവസരമില്ലേയെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ആനന്ദ് സിംഗ് ചോദിച്ചു. വനം നിയമപ്രകാരം ഇത്രയധികം കേസുകൾ നേരിടുന്നയാളെ വനം വകുപ്പ് മന്ത്രിയാക്കുന്നത് ജനാധിപത്യത്തിന് കളങ്കം വരുത്തുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മന്ത്രിക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.