നീലഗിരി സൈക്കിള്‍ ടൂര്‍ സമാപിച്ചു, സഞ്ചാരികൾ താണ്ടിയത് ആയിരത്തോളം കിലോമീറ്റര്‍
മൈസൂര്‍: ആയിരത്തോളം കിലോമീറ്ററുകള്‍ താണ്ടി റൈഡ് എ സൈക്കിള്‍ ഫൗണ്ടേഷന്റെ നീലഗിരി ടൂര്‍ സമാപിച്ചു. മൈസൂരില്‍ കഴിഞ്ഞ ഒന്‍പതിന് ആരംഭിച്ച 11ാമത് സൈക്ലിങ് ടൂര്‍ പൈക്കര, ഗൂഡലൂര്‍, നടുവട്ടം, പുല്‍പ്പള്ളി, പയമ്പള്ളി, എച്ച്ഡികോട്ട വഴിയാണ് മൈസൂരില്‍ തിരിച്ചെത്തിയത്.
14 രാജ്യങ്ങളില്‍നിന്നായി 110 സൈക്ലിസ്റ്റുകളാണ് സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീലഗിരി ടൂറില്‍ പങ്കെടുക്കുന്നത്. ഇതില്‍ 29 വിദേശികളാണ്. 18 പേര് സ്ത്രീകളും. പശ്ചിമഘട്ടത്തെ നീലഗിരി ജൈവവൈവിധ്യ മേഖലയില്‍ കേരള, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി 950ലേറെ കിലോ മീറ്റര്‍ താണ്ടിയാണ് സൈക്ലിസ്റ്റുകളുടെ യാത്ര.
സഞ്ചാര ദിനങ്ങള്‍ വളരെ ആഹ്ലാദകരമായിരുന്നെന്ന് റൈഡ് എ സൈക്കിള്‍ ഫൗണ്ടേഷന് സഹസ്ഥാപകന്‍ ശ്രീധര്‍ പബ്ബിസെറ്റി പറഞ്ഞു. നാലാം ദിനം സൈക്ലിസ്റ്റുകളെ സംബന്ധിച്ച് അവിസ്മരണീയമാണ്. കല്ഹാട്ടി മലനിരകളില്‍ സൈക്കിള്‍ ചവിട്ടിക്കയറുക എന്ന ഭാരിച്ച ദൗത്യമായിരുന്നു അന്ന്. അതികഠിനമായ ഈ ജോലിയും ഇഛാശക്തിയോടെ നിര്‍വഹിച്ചാണ് സംഘം എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു.
ടൂര്‍ ഒഫ് നീലഗിരീസ് അതിന്റെ ആദ്യ പത്തുവര്ഷങ്ങള് പൂര്‍ത്തിയാക്കിയപ്പോള്‍ ഞങ്ങള്‍ കുറെക്കൂടി ആകര്‍ഷകമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വൈവിധ്യങ്ങള്‍ കോര്‍ത്തിണക്കിയ വേറിട്ട അനുഭവങ്ങളാല്‍ സമ്പന്നമായ ഒരു ലോകോത്തര റൈഡാണ് ഇപ്പോള്‍ യാത്രയിലുള്ളത്. രാജ്യത്തെ പുതുതലമുറയിലെ സൈക്ലിസ്റ്റുകള്‍ക്കുള്ള പരിശീലന കേന്ദ്രമായി നീലഗിരി ടൂര്‍ മാറിക്കഴിഞ്ഞു. രാജ്യാന്തര താരങ്ങള്‍ക്കൊപ്പം സൈക്ലിങ്ങില്‍ പങ്കെടുക്കാം എന്നത് രാജ്യത്തെ പുതിയ സൈക്ലിസ്റ്റുകളെ സംബന്ധിച്ച് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബംഗലുരുവില്‍ നിന്നായിരുന്നു നീലഗിരി ടൂറില്‍ പ്രധാന പങ്കാളിത്തം. എന്നാല്‍ ഇന്ന് രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് നീലഗിരി ടൂര്‍. ഇത്തവണ ഏറ്റവും കൂടുതല്‍ സൈക്ലിസ്റ്റുകള്‍ മുംബൈയില്‍ നിന്നാണ് - 27 പേര്. ബംഗലുരുവില്‍നിന്ന് 20, പൂനെ - 10, ഇന്‍ഡോര്‍ - 6 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍നിന്നുള്ള പങ്കാളിത്തം.
ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് മൂന്നു പേര് വീതവും ഗോവയില്‍നിന്ന് രണ്ടു പേരും ഓരോ പേര് വീതം അഹമ്മദാബാദ്, ചണ്ഡീഗഡ്, ജയ്പൂര്‍, കോല്‍ക്കത്ത, ഡല്‍ഹി, വെല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നും പങ്കെടുക്കുന്നു. വിദേശികളില്‍ ഏഴു പേര് ഡെന്മാര്ക്കില്നിന്നാണ്. അഞ്ചു പേര് യുഎസില്‍നിന്നും മൂന്നു പേര് ബ്രിട്ടനില്‍നിന്നും രണ്ടു പേര് വീതം ഓസ്ട്രേലിയ, ബെല്‍ജിയം, കാനഡ, ജര്‍മനി എന്നിവിടങ്ങളില്‍നിന്നും എത്തിച്ചേര്‍ന്നു. ഓസ്ട്രേലിയ, മലേഷ്യ, ഫിലിപ്പിന്, പോളണ്ട്, നെതര്‍ലാന്‍ഡ്, സ്വീഡന് എന്നിവിടങ്ങളില്‍നിന്ന് ഓരോ അംഗങ്ങളുമുണ്ട്.
യാത്രയ്ക്കും വിനോദത്തിനും സാമൂഹിക മാറ്റത്തിനും സൈക്ലിങ് ജനപ്രിയമാക്കി മാറ്റുക എന്ന ആശയവുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘമാണ് റൈഡ് എ സൈക്കിള്‍ ഫൗണ്ടേഷന്.