രാഹുൽ ഗാന്ധിയുടെ പകരക്കാരൻ ദക്ഷിണേന്ത്യയിൽ നിന്നും; ഉമ്മൻ ചാണ്ടിയോ കെസി വേണുഗോപാലോ?
ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധി രാജി വയ്ക്കുകയാണെന്ന യാഥാർത്ഥ്യത്തെ കോൺഗ്രസ് നേതൃത്വം അംഗീകരിച്ചു തുടങ്ങി. രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാമെന്നും കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് രാഹുൽ തുടരുമെന്നുമുള്ള പ്രതീക്ഷ നേതൃത്വത്തിന് നഷ്ടമായി. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പാർലമെന്റററി പാർട്ടി യോഗത്തിലും രാഹുൽ ഗാന്ധി തന്റെ രാജി തീരുമാനത്തിൽ ഉറച്ച് നിന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമാകുകയാണ്.
ശബരിമല അവകാശം സ്ഥാപിക്കാൻ പോകേണ്ട ഇടമല്ല, സ്ത്രീ പ്രവേശനത്തിൽ നിലപാടുമായി കെകെ ശൈലജ
ഗാന്ധി കുടുംബത്തിൽ നിന്നൊരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിൽ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾ സജീവമായി നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നടന്ന സുപ്രധാന യോഗങ്ങളുടെ അധ്യക്ഷ സോണിയാ ഗാന്ധിയായിയായിരുന്നു. സോണിയാ ഗാന്ധി വിസമ്മതിച്ചാൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു നേതാവിനാകും അധ്യക്ഷ സ്ഥാനത്തേയ്ക്ക് നറുക്ക് വീഴുക.
മുതിർന്ന നേതാവ്
രാഹുൽ ഗാന്ധി രാജി തീരുമാനത്തിൽ ഉറച്ച് നിന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുമെന്ന് നേരത്തെ ചർച്ചകൾ ഉയർന്നിരുന്നു. കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ പേരും ഉയർന്ന് കേട്ടിരുന്നു. എന്നാൽ സോണിയാ ഗാന്ധി അധ്യക്ഷ പദവി സ്വീകരിക്കാത്ത സാഹചര്യത്തിൽ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരാളെ കൊണ്ടുവരണമെന്നാണ് എഐസിസി കരുതുന്നത്.
ബിജെപി അജണ്ട
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആശ്വാസ വിജയം നേടിയ സംസ്ഥാനങ്ങളാണ് കേരളവും കർണാടകയും. രണ്ട് സംസ്ഥാനങ്ങളും ബിജെപിയെ പടിക്ക് പുറത്ത് നിർത്തി. ഇത് മാത്രമല്ല ദക്ഷിണേന്ത്യയിൽ നിന്നും അധ്യക്ഷൻ വരണമെന്ന തീരുമാനത്തിന് പിന്നിലെന്ന് നേതാക്കൾ വ്യക്തമാക്കുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബിജെപി നടത്തുന്ന ഹിന്ദി-ഹിന്ദു-ഹിന്ദി ഹൃദയഭൂമി അജണ്ടകളെ പ്രതിരോധിക്കുക കൂടിയാണ് ലക്ഷ്യം. വ്യത്യസ്ത മേഖലകളിൽ നിന്നും നേതാക്കളെ എത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. ബിജെപിക്ക് ഏറ്റവും തിരിച്ചടി നേരിടേണ്ടി വന്ന സംസ്ഥാനമാണ് തമിഴ്നാടും കേരളവും. അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ഇവിടെ നിന്ന് തുടങ്ങാമെന്ന അഭിപ്രായമാണ് നേതാക്കൾക്കുള്ളത്.
തകർന്ന കപ്പൽ
തകർന്ന കപ്പലിന്റെ കപ്പിത്താൻ ആകാൻ ആർക്കും താൽപര്യം ഉണ്ടാകില്ല, പക്ഷെ പ്രതിസന്ധിയിലും നേട്ടങ്ങളിലും തഴക്കംചെന്ന നേതാക്കൾ ഒപ്പം ഉണ്ടാകും. അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെയെ സമീപിച്ചെങ്കിലും യുവനേതാക്കളെയാണ് ഈ സാഹചര്യത്തിൽ പാർട്ടി ആവശ്യമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വെളിപ്പെടുത്തി. മുൻ അസം മുഖ്യമന്ത്രി തരുൺ ഗോഗോയി ആണ് രാഹുൽ ഗാന്ധി തീരുമാനത്തിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം പകരക്കാരനെ കണ്ടെത്തണമെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ട് വെച്ചത്.
കേരളത്തിൽ നിന്നും
കേരളത്തിൽ നിന്നും കെസി വേണുഗോപാലിനെയും ഉമ്മൻ ചാണ്ടിയേയും അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്. അശോക് ഗെലോട്ടിനും തരുൺ ഗോഗോയിക്കും യുവനിരയിലും മുതിർന്ന നേതാക്കൾക്കിടയിലും സ്വാധീനമുണ്ടെങ്കിലും നിലവിൽ പാർട്ടിക്ക് അനുകൂലമായ ഇടങ്ങളിൽ നിന്ന് തുടങ്ങാമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. ഇതാണ് ഉമ്മൻ ചാണ്ടിയുടെയും കെസി വേണുഗോപാലിന്റെയും സാധ്യത വർദ്ധിപ്പിക്കുന്നത്.
രാഹുലിനെ അനനയിപ്പിക്കാൻ
അതേ സമയം രാഹുൽ ഗാന്ധിയെ അനുനയിപ്പാക്കാനുള്ള അവസാന വട്ട ശ്രമങ്ങളും കോൺഗ്രസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജി തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുമ്പിൽ തടിച്ചുകൂടിയിരുന്നു. പുതിയ അധ്യക്ഷനെ പാർട്ടി തീരുമാനിക്കുമെന്നും അക്കാര്യത്തിൽ താൻ ഇടപെടില്ലെന്നുമാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. അതേസമയം ഹരിയാന അടക്കം മൂന്ന് സംസ്ഥനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഒരുങ്ങൾ വിലയിരുത്തുകയാണ് രാഹുൽ ഗാന്ധി ഇപ്പോൾ.