''കോൺഗ്രസിന് ഇനി എന്നാണ് ഒരു അധ്യക്ഷനുണ്ടാവുക?'' ആഭ്യന്തര തിരഞ്ഞെടുപ്പ് വേണം, അതൃപ്തി പുകയുന്നു
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തും നിന്നും രാഹുൽ ഗാന്ധി രാജി വച്ചൊഴിഞ്ഞത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി രാജി തീരുമാനം പ്രഖ്യാപിച്ചിരുന്നെങ്കിലും അംഗീകരിക്കാൻ നേതൃത്വം തയാറായില്ല. നിലവിലെ പ്രതിസന്ധിയിൽ രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞാൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി രാഹുലിനെ അനുനയിപ്പിക്കാൻ ശ്രമം നടന്നെങ്കിലും തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാൻ രാഹുൽ ഗാന്ധി തയാറല്ലായിരുന്നു.
ൽ ബിജെപി സർക്കാർ രൂപീകരിക്കും: ബിഎസ് യെദ്യൂരപ്പ! സഖ്യസർക്കാര് താഴെ??" />മൂന്നോ നാലോ ദിവസം.. കർണാടകത്തിൽ ബിജെപി സർക്കാർ രൂപീകരിക്കും: ബിഎസ് യെദ്യൂരപ്പ! സഖ്യസർക്കാര് താഴെ??
ജൂലൈ 3ന് രാഹുൽ ഗാന്ധി തന്റെ രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്ത് വിട്ടു. രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞിട്ടും അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇനിയാര് എന്ന ചോദ്യത്തിന് ഇതുവരെ കോൺഗ്രസിന് ഉത്തരം ലഭിച്ചിട്ടില്ല. പുതിയ അധ്യക്ഷൻ ആരാണെന്ന പ്രഖ്യാപനം വൈകുന്നതിൽ കടുന്ന അതൃപ്തിയിലാണ് നേതാക്കളും പ്രവർത്തകരും. അധ്യക്ഷനെച്ചൊല്ലിയുള്ള അനിശ്ചിതത്വം പാർട്ടിയിൽ കൂടുതൽ പ്രതിസന്ധിക്ക് വഴിവെക്കുകയാണ്.
അധ്യക്ഷൻ ആര്?
രാഹുൽ ഗാന്ധിയുടെ പകരക്കാരനെ പ്രഖ്യാപിക്കാൻ ഇനിയും വൈകിയാൽ കോൺഗ്രസ് കനത്ത വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. എന്തുകൊണ്ടാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാൻ വൈകുന്നതെന്ന് അറിയില്ല. തീരുമാനവും പദ്ധതികളും എന്താണെങ്കിലും അത് എത്രയും വേഗം നടപ്പിലാക്കണമെന്ന് സൽമാൻ ഖുർഷിദ് പറയുന്നു. രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിൽ തുടരണമെന്ന പക്ഷക്കാരനാണ് താനും. എന്നാൽ രാഹുൽ തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നതിനാൽ അത് അംഗീകരിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ കോൺഗ്രസ് തയാറാകണമെന്നും സൽമാൻ ഖുർഷിദ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് നടത്തണം
പുതിയ അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന നിർദ്ദേശവും സൽമാൻ ഖുർഷിദ് മുന്നോട്ട് വയ്ക്കുന്നു. എല്ലാ പാർട്ടികളും ആഭ്യന്തര തിരഞ്ഞെടുപ്പ് നടത്താറുണ്ട്, കോൺഗ്രസും ആഭ്യന്തര തിരഞ്ഞെടുപ്പ് നടത്താൻ തയാറാകണം. എല്ലാവരും അതിനെ അനുകൂലിക്കുന്നുണ്ടെന്നാണ് തനിക്ക് മനസിലാക്കാൻ സാധിച്ചതെന്നും സൽമാൻ ഖുർഷിദ് പറയുന്നു. പാർട്ടി വലിയ പ്രതിസന്ധികളിലൂട കടന്നു പോകുന്ന ഘട്ടമാണിത്. ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാനും കഴിവുളള ഒരാളാവണം പുതിയ അധ്യക്ഷനെന്നും സൽമാൻ ഖുർഷിദ് വ്യക്തമാക്കി.
അംഗീകരിക്കാതെ കോൺഗ്രസ്
രാഹുൽ ഗാന്ധിയുടെ രാജിവെച്ചു എന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന വിമർശനവും പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്നുണ്ട്. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനായിരുന്ന അശോക് ചവാൻ രാജിവെച്ചതിനെ തുടർന്ന് മുതിർന്ന നേതാവ് ബാലേസാഹേബ് തൊറാട്ടിനെ മഹാരാഷ്ട്ര പിസിസി അധ്യക്ഷനായി നിയമിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷന്റെ പേരിലായിരുന്നു ഉത്തരവ് പുറത്തിറങ്ങിയത്. ഇത് ചർച്ചയായതോടെ കോൺഗ്രസ് പ്രവർത്തക സമിതി രാഹുൽ ഗാന്ധിയുടെ രാജി അംഗീകരിക്കുന്നത് വരെ അദ്ദേഹം തന്നെയാണ് അധ്യക്ഷനെന്നായിരുന്നു മുതിർന്ന നേതാവിന്റെ വിശദീകരണം.
പ്രതിസന്ധിയിൽ കോൺഗ്രസ്
രാഹുൽ ഗാന്ധിയുടെ രാജി പ്രഖ്യാപനത്തോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്ന് പോകുന്നത്. നേതാക്കൾ തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ സംസ്ഥാന ഘടകങ്ങൾ പലതും പിളർപ്പിന്റെ വക്കിലാണ്. കേരളത്തെ കൂടാതെ കോൺഗ്രസിന്റെ പ്രതീക്ഷ കാത്ത ഏക സംസ്ഥാനമായിരുന്നു പഞ്ചാബ്. എങ്കിലും പഞ്ചാബ് കോൺഗ്രസിൽ അമരീന്ദർ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പൊട്ടിത്തെറി അതിരൂക്ഷമായി തുടരുകയാണ്. രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് കുറവ് വന്നിട്ടില്ല.
Recommended Video
പുതിയ അധ്യക്ഷൻ ആര്?
കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആര് എന്ന തരത്തിലുള്ള ചർച്ചകളും ഒരു വശത്ത് സജീവമാകുകയാണ്. രാഹുൽ ഗാന്ധിക്ക് പകരം ഊർജ്ജസ്വലനായ യുവനേതാവ് വേണം അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്താനെന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ അഭിപ്രായത്തിനും പാർട്ടിയിൽ പിന്തുണ ഏറുകയാണ്. അങ്ങനെയെങ്കിൽ സച്ചിൻ പൈലറ്റിനോ, ജ്യോതിരാദിത്യ സിന്ധ്യയ്ക്കോ ആണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. മുതിർന്ന നേതാക്കളായ മുകുൾ വാസ്നിക്, മല്ലികാർജ്ജുൻ ഖാർഗെ, സുശീൽ കുമാർ ഷിൻഡെ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്.