പിണറായിക്ക് മുന്നിൽ ചന്ദ്രശേഖർ റാവുവിന്റെ 1996 ഫോർമുല, പ്രധാനമന്ത്രി ദക്ഷിണേന്ത്യയിൽ നിന്ന്!
Recommended Video
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍, രാജ്യം ഇനി ആര് ഭരിക്കും എന്നറിയാന്‍ ഇനിയുളളത് 16 ദിവസങ്ങള്‍ മാത്രമാണ്. കോണ്‍ഗ്രസോ ബിജെപിയോ നേതൃത്വം കൊടുക്കുന്ന ഒരു മുന്നണിയാകും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുക എന്നതാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും ഒഴിവാക്കിയുളള മൂന്നാം മുന്നണിക്കുളള ശ്രമങ്ങളും തകൃതിയായി നടക്കുന്നു.
ദക്ഷിണേന്ത്യയില്‍ ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി കെസിആര്‍ നടത്തിയ ചര്‍ച്ച ഈ നീക്കത്തിന്റെ ഭാഗമാണ്. 1996 ഫോര്‍മുലയാണ് കെസിആര്‍ മുന്നോട്ട് വെയ്ക്കുന്നത്.
ഇവരാണ് കിംഗ് മേക്കേഴ്സ്
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രാദേശിക പാര്‍ട്ടികള്‍ നടത്തുന്ന നീക്കത്തെ രാജ്യം ആകാംഷയോടെയാണ് ഉറ്റ് നോക്കുന്നത്. ഇത്തവണ കോണ്‍ഗ്രസോ ബിജെപിയോ അവരുടെ മുന്നണികളോ തനിച്ച് കേവല ഭൂരിപക്ഷം നേടില്ല എന്നത് ഏറെക്കുറേ ഉറപ്പാണ്. ആര് ഭരിക്കണം എന്ന് തീരുമാനിക്കുക പ്രാദേശിക പാര്‍ട്ടികള്‍ ആയിരിക്കും.
കെസിആറിന്റെ നീക്കം
അത് മനസ്സിലാക്കി തന്നെയാണ് കെസിആര്‍ മൂന്നാം മുന്നണിക്കുളള നീക്കം നടത്തുന്നതും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ എത്തിയാണ് കെസിആര്‍ പിണറായി വിജയനുമായി ചര്‍ച്ച നടത്തിയത്. ഒരു മണിക്കൂറോളമാണ് കൂടിക്കാഴ്ച നീണ്ടത്.
1996 ഫോര്‍മുല
സിപിഎമ്മിനേയും ഉള്‍പ്പെടുത്തി കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ മുന്നണി ഉണ്ടാക്കുക എന്ന സാഹചര്യമാണ് ഇരുവരും ചര്‍ച്ച ചെയ്തത് എന്നാണ് സൂചന. 1996 ഫോര്‍മുലയാണ് കെസിആര്‍ പിണറായിക്ക് മുന്നിലേക്ക് വെച്ചത്. അതായത് സഖ്യകക്ഷി സര്‍ക്കാരില്‍ ദക്ഷിണേന്ത്യയില്‍ നിന്നൊരു പ്രധാനമന്ത്രി എന്നതാണ് ആശയം.
ആരാകണം പ്രധാനമന്ത്രി
എന്നാല്‍ ആരാകണം പ്രധാനമന്ത്രി എന്ന കാര്യത്തില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ വയനാട്ടില്‍ ഇടതുപക്ഷത്തിന് എതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച സാഹചര്യമടക്കം കെസിആര്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസും ബിജെപിയും ഇല്ലാത്ത സര്‍ക്കാരാണ് വേണ്ടത് എന്നതാണ് കെസിആറിന്റെ നിലപാട്.
നിര്‍ണായകമായ ചര്‍ച്ച
കെസിആറുമായി നിര്‍ണായകമായ ചര്‍ച്ചയാണ് നടത്തിയത് എന്നാണ് പിണറായി വിജയന്റെ പ്രതികരണം. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യമാണ് ചര്‍ച്ച ചെയ്തത്. കോണ്‍ഗ്രസും ബിജെപിയും നയിക്കുന്ന മുന്നണികള്‍ക്ക് ഭരിക്കാനുളള ഭൂരിപക്ഷം ലഭിക്കില്ല എന്നാണ് കെസിആര്‍ പറഞ്ഞതെന്നും പിണറായി വിജയന് പറഞ്ഞു.
സാധ്യതകള്‍ മുഖ്യമന്ത്രിയും തേടുന്നു
അതുകൊണ്ട് തന്നെ പ്രാദേശിക പാര്‍ട്ടികളുടെ റോള്‍ തിരഞ്ഞെടുപ്പിന് ശേഷം നിര്‍ണായകമാവും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെങ്കിലും ആരാകാണം ദക്ഷിണേന്ത്യയില്‍ നിന്നുളള പ്രധാനമന്ത്രിയെന്ന വിവരം ചര്‍ച്ച ചെയ്തില്ലെന്നും പിണറായി പറഞ്ഞു. ബിജെപി-കോണ്‍ഗ്രസ് ഇതര സര്‍ക്കാരിനുളള സാധ്യതകള്‍ മുഖ്യമന്ത്രിയും തേടുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചു.
വയനാട്ടിലെ മത്സരം
അതേസമയം മൂന്നാം മുന്നണിക്ക് ഒപ്പം നില്‍ക്കണോ എന്നത് സിപിഎം തീരുമാനിക്കുക തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും. ഇടതുപക്ഷവുമായി കെസിആര്‍ മൂന്നാം മുന്നണി നീക്കം ചര്‍ച്ച ചെയ്യുന്നത് ആദ്യമായിട്ടാണ്. നേരത്തെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ മായാവതിയുമായി ഇടത് പാര്‍ട്ടികള്‍ മൂന്നാം മുന്നണി നീക്കം നടത്തിയിരുന്നു.
പുറം തിരിഞ്ഞ് സ്റ്റാലിൻ
മമത ബാനര്‍ജിയുമായും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായും നേരത്തെ കെസിആര്‍ സമാന ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായി ചര്‍ച്ച നടത്താന്‍ കെസിആര്‍ നടത്തിയ ശ്രമം പക്ഷേ പരാജയപ്പെട്ടു. തനിക്ക് ചര്‍ച്ചയ്ക്കുളള സമയമില്ല എന്നാണ് സ്റ്റാലിന്റെ പ്രതികരണമുണ്ടായത്.
നേതാക്കളെ കാണുന്നു
തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യത്തിലാണ് സ്റ്റാലിന്റെ ഡിഎംകെ മത്സരിക്കുന്നത്. ഇടത് പാര്‍ട്ടികളും ഈ സഖ്യത്തിനൊപ്പമുണ്ട്. രാഹുല്‍ ഗാന്ധിയെ സ്റ്റാലിന് നേരത്തെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുമായും കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നു.
റിപ്പബ്ലിക് ടിവി പൂർണമായും കൈപ്പിടിയിലാക്കി അർണബ് ഗോസ്വാമി! ഏഷ്യാനെറ്റിന്റെ ഓഹരികൾ വാങ്ങി
മായാവതിയുമായി സോണിയാ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും രഹസ്യ ചർച്ച, ദയനീയ പരാജയം!