ഐഎസ്ഐ ഏജന്റ് അറസ്റ്റില്‍; ചെന്നൈയില്‍ സ്ഫോടന സാധ്യത?
ദില്ലി: പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്റ്സ് (ഐ എസ് ഐ) ഏജൻറായ ശ്രീലങ്കന്‍ വംശജനെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ ഏജന്‍സിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അരുണ്‍ ശെല്വരാജന് എന്ന ചെറുപ്പക്കാരനാണ് അറസ്റ്റിലായത്. ചെന്നൈ എന്‍ എസ് ജിയിലെ ട്രെയിനിംഗ് അക്കാദമിയിലെ ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു.
ഐ എസ് ഐയുടെ ശ്രീലങ്കയിലെ പാക് പ്രതിനിധി അമിര്‍ സുഹൈബ് സിദ്ദിഖിയുടെ ഗ്രൂപ്പില്‍ പെട്ട ആളാണ് അരുണ്‍ ശെല്വരാജന് എന്നാണ് റിപ്പോര്‍ട്ട്. ഇതേ ടീമിലെ അംഗമായ ചെന്നൈ സ്വദേശി തമീം അന്‍സാരിയെ 2012 സെപ്റ്റംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. അരുണ്‍ ശെല്‍വരാജന്റെ പക്കല്‍ രണ്ട് പാസ്പോര്ട്ടുകള് ഉണ്ടായിരുന്നു എന്ന് എന്‍ എസ് എ വൃത്തങ്ങള്‍ അറിയിച്ചു.
ഈവന്റ് മാനേജര്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ ചെന്നൈയിലെ എന്‍ എസ് ജി ഓഫീസര്‍മാരുടെ പരിശീലനസ്ഥലത്ത് പ്രവേശിച്ചതത്രെ. ചെന്നൈ നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളുടെ ചിത്രങ്ങളും ഇയാള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഭാവിയില്‍ ചെന്നൈയില്‍ ഭീകരാക്രമണമുണ്ടാകാനുള്ള സാധ്യകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
ശ്രീലങ്കയുടെയും ഇന്ത്യയുടെയും പാസ്പോര്‍ട്ടുകളാണ് ഇയാളുടെ പക്കലുള്ളത്. ശ്രീലങ്കയില്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ലൂക്കൗട്ട് നോട്ടീസുകള്‍ ഇയാള്‍ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളതായും വിവരമുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് ഇയാള്‍ ഐ എസ് ഐക്ക് വിവരങ്ങള്‍ നല്‍കിയിരുന്നത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത ഉപകരണങ്ങളും മറ്റും എന്‍ എസ് എ വിശദമായി പരിശോധിച്ചുവരികയാണ്.