ഹാദിയയെ മസ്തിഷ്ക പ്രക്ഷാളനം നടത്തിയത് സലഫി പ്രചാരകർ.. എൻഐഎ റിപ്പോർട്ടിലെ കണ്ടെത്തൽ
ദില്ലി: വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി അസാധുവാക്കിയതോടെ ഹാദിയ കേസിലെ വിവാദങ്ങള്‍ അവസാനിച്ചുവെന്ന് കരുതാനാകില്ല. ഷെഫിന്‍ ജഹാന് ഉണ്ടെന്ന് അശോകന്‍ ആരോപിക്കുന്ന തീവ്രവാദ ബന്ധത്തിലടക്കമുള്ള വിഷയങ്ങളില്‍ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
ഹാദിയയുടെ മതംമാറ്റവും വിവാഹവും ലൗ ജിഹാദ് ആണെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന ആരോപണം. ഇത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഹാദിയ എങ്ങനെ മതംമാറ്റപ്പെട്ടു എന്നതടക്കമുള്ള വിവരങ്ങള്‍ എന്‍ഐഎ റിപ്പോര്‍ട്ടില്‍ ഉണ്ട്.
അശോകന്റെ ആരോപണം
സുപ്രീം കോടതിയില്‍ ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലടക്കം അശോകന്‍ ഉന്നയിക്കുന്ന ആരോപണമാണ് ഹാദിയ ബ്രെയിന്‍വാഷ് ചെയ്യപ്പെട്ടുവെന്നത്. വിവാഹവും മതംമാറ്റവും ഹാദിയയുടെ സ്വന്തം തീരുമാനമല്ലെന്നും മറ്റാരാലോ സ്വാധീനിക്കപ്പെട്ടതാണ് എന്നുമാണ് അശോകന്റെ വാദം. ഇത് അംഗീകരിക്കുന്നതാണ് എന്‍ഐഎ കണ്ടെത്തല്‍.
ഹാദിയ ബ്രെയിൻവാഷ് ചെയ്യപ്പെട്ടു
ഹാദിയ ബ്രെയിന്‍വാഷ് ചെയ്യപ്പെട്ടിരിക്കുന്നതായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു. അതിനുള്ള തെളിവുകളും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്. പഠനത്തില്‍ ബുദ്ധിമുട്ടിയിരുന്ന കാലത്ത് സലഫി പ്രചാരകരാല്‍ ഹാദിയ ആകര്‍ഷിക്കപ്പെട്ടുവെന്നാണ് കണ്ടെത്തല്‍.
സിറിയയിൽ പോകാൻ ശ്രമിച്ചില്ല
ഇതേത്തുടര്‍ന്നാണ് ഹാദിയ ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തത്. അശോകന്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള കോടതി നീക്കങ്ങളെ ചെറുക്കാനായിരുന്നു ആ വിവാഹമെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സിറിയയില്‍ പോകാന്‍ ശ്രമം നടത്തിയെന്ന വാദങ്ങള്‍ എന്‍ഐഎ തള്ളിക്കളയുന്നു.
തെളിവില്ലെന്ന് എൻഐഎ
ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരുന്നതിന് വേണ്ടി ഹാദിയ സിറിയയില്‍ പോകാനൊരുങ്ങിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. സലഫി പ്രചാരകരായ ഷിറിന്‍ ഷഹാനയും ഫസല്‍ മുസ്തഫയുമാണ് ഹാദിയയുടെ മതപരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത്.
യെമനിൽ പോകാൻ നീക്കം
ഇരുവരും ഇപ്പോള്‍ യെമനില്‍ ആണെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ജനുവരിയില്‍ കൂടുതല്‍ ഇസ്ലാമിക പഠനത്തിന് വേണ്ടി ഹാദിയയെ യെമനില്‍ കൊണ്ടു പോകാനൊരുങ്ങിയെന്ന് എന്‍ഐഎ പറയുന്നു. സത്യസരണിയില്‍ ചേരുന്നതിന് ഹാദിയയ്ക്ക് സത്യവാങ്മൂലം തയ്യാറാക്കി നല്‍കിയ അഡ്വ. എ അബൂബക്കറിന്റെ മൊഴിയാണിത്
ഓൺലൈൻ ബന്ധം
ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ മന്‍സീദ് മുഹമ്മദ്, സഫ്വാന്‍ എന്നിവരുമായി ഷെഫിന്‍ ജഹാന്‍ ഓണ്‍ലൈനില്‍ ബന്ധപ്പെട്ടതായും കണ്ടെത്തിയതായി എന്‍ഐഎ പറയുന്നു. ഐഎസുമായി ബന്ധപ്പെട്ട ഒമര്‍ അല്‍ ഹിന്ദി കേസ് അന്വേഷിച്ചതും എന്‍ഐഎ തന്നെ ആയിരുന്നു.
സത്യസരണി, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ
സത്യസരണി, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളുടെ പങ്കാളിത്തവും എന്‍ഐഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഹാദിയയുടെ മതപരിവര്‍ത്തനത്തിലും ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തിലും ഈ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് എ്ന്‍ഐഎ സുപ്രീം കോടതിയെ അറിയിച്ചു.
സൈനബയും അലിയാരും
പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബയും ഭര്‍ത്താവ് അലിയാരും ഹാദിയയ്ക്ക് താമസിക്കാനുള്ള സ്ഥലം ഒരുക്കിയത് ഈ സംഘടനകളുടെ സംവിധാനങ്ങള്‍ ഉപയോഗിച്ചാണെന്ന് എന്‍ഐഎ പറയുന്നു.നിര്‍ബന്ധിത മതംമാറ്റം, സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കല്‍, മറ്റ് മതങ്ങളെ അധിക്ഷേപിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എന്‍ഐഎ കേസെടുത്തിരിക്കുന്നത്.
നടിയെ ഭാര്യയായി വേണം! കൊന്ന് കത്തിക്കാൻ പദ്ധതി.. പണം വാങ്ങി ഒത്തുകളിച്ചു! ഷമിക്കെതിരെ ഭാര്യ വീണ്ടും
വീപ്പയ്ക്കുള്ളിലെ സ്ത്രീയുടെ അസ്ഥികൂടത്തിന്റെ രഹസ്യങ്ങൾ ചുരുളഴിയുന്നു! അത് ശകുന്തള തന്നെ