തീവ്രവാദ ബന്ധം; കശ്മീർ മുൻ എംഎൽഎയെ എൻഐഎ ചോദ്യം ചെയ്യും, താഴ്വരയിൽ വ്യാപക റെയ്ഡ്
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ സയിദ് നവീദുമായുള്ള ബന്ധത്തിന്റെ പേരിൽ ജമ്മു കശ്മീർ മുൻ എംഎൽഎ ഷെയ്ഖ് അബ്ദുൾ റാഷിദിനെ എൻഐഎ ചോദ്യം ചെയ്യും. കശ്മീരിൽ കഴിഞ്ഞമാസം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന ദേവീന്ദർ സിംഗിനൊപ്പം അറസ്റ്റിലായ തീവ്രവാദിയാണ് സയിദ് നവീദ്.
ഭീകരപ്രവർത്തനത്തിന് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അറസ്റ്റിലായ അബ്ദുൾ റാഷിദ് ഇപ്പോൾ തീഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അവാമി ഇറ്റെഹാദ് പാർട്ടി നേതാവായിരുന്ന അബ്ദുൾ റാഷിദ് 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ കശ്മീരിലെ ലങ്കേറ്റിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു.

ജനുവരി 11നാണ് ജമ്മു കശ്മീർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന ദേവീന്ദർ സിംഗിനൊപ്പം നവീദ് ഉൾപ്പെടെ 3 ഹിസ്ബുൾ ഭീകരർ പിടിയിലാകുന്നത്. ഇയാൾ തീവ്രവാദികൾക്ക് സഹായം ചെയ്തു നൽകിയതിന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ദേവീന്ദർ സിംഗിന്റെ ത്രാലിലുള്ള കുടുംബ വീട്ടിൽ തിങ്കഴാഴ്ച അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇവരുടെ അറസ്റ്റിന് പിന്നാലെ കുപ്വാരയിലും ഷോപ്പിയാനിലുമായി നിരവധി ഇടങ്ങളിൽ എൻഐഎ സംഘം റെയ്ഡുകൾ നടത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ തീവ്രവാദികൾ മുൻ എംഎൽഎയുടെ പേര് പരാമർശിച്ചിട്ടുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications