നിർഭയ കേസ്: വിനയ് കുമാർ ശർമ ദയാഹർജി സമർപ്പിച്ചു, അക്ഷയ് കുമാർ ശർമയുടെ തിരുത്തൽ ഹർജി കോടതിയിൽ
ദില്ലി: ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ വിനയ് ശർമ ദയാഹർജി സമർപ്പിച്ചു. വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 2012 ഡിസംബർ 16ന് ദില്ലിയിൽ ഓടുന്ന ബസിൽ വെച്ച് മെഡിക്കൽ വിദ്യാർത്ഥിനിടെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിൽ ഒരാളാണ് വിനയ് ശർമ.
ബുധനാഴ്ചയാണ് വിനയ്കമാർ ശർമ ഇന്ത്യൻ രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹർജി സമർപ്പിച്ചത്. രാഷ്ട്രപതി തീരുമാനം ദില്ലി സർക്കാരിനെ അറിയിക്കുന്നതിന് അനുസൃതമായിട്ടായിരിക്കും ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ നിർദേശം നൽകുക. ഹർജി നിരസിക്കപ്പെട്ടാൽ ദയാഹർജി തള്ളിയതിനെതിരെ ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുക മാത്രമാണ് പ്രതിക്ക് മുമ്പിലുള്ള ഏക മാർഗ്ഗം. എന്നാൽ ഇയാൾ നേരത്തെ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. കേസിലെ പ്രതികളിലൊരാളായ അക്ഷയ് കുമാർ സിംഗും ബുധനാഴ്ച തിരുത്തൽ ഹർജി സമർപ്പിച്ചിരുന്നു.
കേസിലെ പ്രതിയായ പവൻ ഗുപ്തക്ക് സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി സമർപ്പിക്കാനുള്ള അവസരമുണ്ട്. ഗുപ്തയുടെ ദയാഹർജി നേരത്തെ രാഷ്ട്രപതി തള്ളിക്കളഞ്ഞിരുന്നു. ഹർജി തള്ളിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനുള്ള അവസരവും അവശേഷിക്കുന്നുണ്ട്.
ആറ് പ്രതികളുണ്ടായിരുന്ന കേസിൽ ഒരാൾ വിചാരണ കാലയളവിൽ തന്നെ തീഹാർ ജയിലിൽ വെച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുട്ടിക്കുറ്റവാളിയായ അഞ്ചാമനെ രണ്ട് വർഷത്തെ തടവിന് ശേഷം മോചിപ്പിച്ചിരുന്നു. മുകേഷ് കുമാർ, പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നിവരെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
സംഭവം നടന്ന് 10 മാസത്തിനുള്ളിൽ തന്നെ കേസ് പരിഗണിച്ച ഫാസ്റ്റ് ട്രാക്ക് കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമർപ്പിച്ച ഹർജികളാണ് കേസിലെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് വൈകിപ്പിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിൽ ഫെബ്രുവരി ഒന്നിന് നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള ഒരുക്കങ്ങളാണ് തീഹാർ ജയിൽ അധികൃതർ നടത്തിവന്നത്. എന്നാൽ പ്രതികൾ നിയമനടപടിയുമാണ് കോടതിയെ സമീപിച്ച് 14 ദിവസത്തിന് ശേഷം മാത്രമേ ശിക്ഷ നടപ്പിലാക്കാവൂ എന്ന ചട്ടം പരിഗണിച്ച് ശിക്ഷ നടപ്പിലാക്കുന്നത് വീണ്ടും വൈകുകയാണ്.