കൊറോണ മുതല്‍ കെഞ്ചല്‍ വരെ: ശിക്ഷ നീട്ടിവെക്കാനുള്ള തന്ത്രങ്ങള്‍, അര്‍ധരാത്രിയില്‍ കോടതിയില്‍ നടന്നത്
ദില്ലി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ നാല് പ്രതികളുടേയും വധ ശിക്ഷ നടപ്പിലാക്കി കഴിഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ കൃത്യം 5.30 ന് തീഹാര്‍ ജയിയില്‍ വെച്ചായിരുന്നു നാല് പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റിയത്. തൂക്കിലേറ്റുന്നതിന് മണിക്കൂറുകള്‍ മുമ്പ് വരേയും വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം പ്രതികള്‍ നടത്തിയതോടെ നാടീകയമായ രംഗങ്ങളായിരുന്നു സുപ്രീം കോടതിയില്‍ അരങ്ങേറിയത്.
ശിക്ഷ നടപ്പാക്കുന്നത് നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിയതോടെയാണ് പ്രതികളുടെ അഭിഭാഷകന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. സുപ്രീം കോടതി രജിസ്ട്രാരുടെ വസതിയില്‍ എത്തി കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അര്‍ധരാത്രി രണ്ടരമണിയോടെ നിര്‍ഭയ കേസിലെ അവസാന വാദങ്ങള്‍ സുപ്രീം കോടതിയില്‍ ആരംഭിക്കുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
മൂന്നംഗ ബെഞ്ച്
പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ലെന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജിയായിരുന്നു പ്രതികളായ അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവര്‍ക്ക് വേണ്ടി ഹാജരായ എപി സിങ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസ് ബൊപ്പണ, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രായ പൂര്‍ത്തിയായില്ല
പ്രതികളിലൊരാളായ പവന്‍ ഗുപ്ത പ്രായ പൂര്‍ത്തിയായ വ്യക്തിയല്ലെന്നും പവനെ പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞ് കേസില്‍ പെടുത്തുകയായിരുന്നുമെന്നാണ് രണ്ടരക്ക് വാദം തുടങ്ങിയപ്പോള്‍ ആദ്യം എപി സിങ് ഉന്നയിച്ചത്. ഈ കേസിന്‍റെ യഥാര്‍ത്ഥ പേര് നിര്‍ഭയ കേസ് എന്നല്ലെന്നും വസന്ത് വിഹാര്‍ എസ്ഐ ആണ് അങ്ങനെ ഉള്‍പ്പെടുത്തിയതെന്നും അഭിഭാഷകന്‍ വാദിച്ചു.
കൊറോണ മൂലം
തനിക്ക് കോടതി മുമ്പാകെ കാര്യങ്ങള്‍ ഒന്നുകൂടി കൃത്യമായി അവതരിപ്പിക്കാന്‍ സാവകാശം നല്‍കണമെന്നും എപി സിങ് വാദിച്ചു. കുറച്ചു ഫോട്ടോ കോപ്പികള്‍ കൂടി എടുക്കാനുണ്ടായിരുന്നു. എന്നാല്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കടകളൊക്കെ നേരത്തെ അടച്ചു പോയി. ഇന്ന് ഇനി ഈ നേരത്ത് ഫോട്ടോ കോപ്പി എടുക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് ശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെക്കണമെന്നായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്.
തള്ളിയതല്ലേ
പവന്‍ ഗുപ്തയുടെ പ്രായവുമായി ബന്ധപ്പെട്ടുള്ള ചില സ്കൂള്‍ രേഖകള്‍ എപി സിംഗ് കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും വിചാരണ സമയത്ത് ഈ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചപ്പോള്‍ തന്നെ അത് തള്ളിയതല്ലേയെന്നും കോടതി ചോദിച്ചു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിക്കളഞ്ഞതിനാല്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് മാത്രം പറഞ്ഞാല്‍ മതിയെന്നും ഭാനുമതി വ്യക്തമാക്കി
പോലീസ് മര്‍ദ്ദനം
പവന്‍ ഗുപ്തയെ പോലീസ് മര്‍ദ്ദിച്ചുവെന്ന ഒരു കേസ് നിലനില്‍ക്കുന്ന കാര്യമായിരുന്നു എപി സിങ് അടുത്തതായി കോടതിയില്‍ ഉന്നയിച്ചത്. പവന്‍ ഗുപ്തയുടെ ഒരു മൊഴിയെങ്കിലും രേഖപ്പെടുത്താന്‍ കോടതി തയ്യാറാകണമെന്നും എപി സിംഗ് ആവശ്യപ്പെട്ടു. തന്‍റെ പക്കല്‍ ഉള്ള നിരവധി രേഖകള്‍ ലഫ്റ്റന്‍റ് ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുകയാണ്.
എന്ത് ചെയ്യാനാകും
അത് പരിശോധിച്ച ശേഷം പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ രാഷ്ട്രപതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ശിക്ഷ നടപ്പിലാക്കിയതിന് ശേഷമാണ് ഈ രേഖകള്‍ കോടതിക്ക് മുന്നിലെത്തുന്നതെങ്കില്‍ എന്ത് ചെയ്യാനാകുമെന്നും സിംഗ് ചോദിച്ചു. രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ പ്രതികളെ നിര്‍ഭയ കുറ്റവാളികള്‍ എന്ന് വിളിക്കുകയാണ്. ഇത്രയും വലിയ ശിക്ഷ അവര്‍ ഇതിനകം അനുഭവിച്ച് കഴിഞ്ഞതിനാല്‍ വധശിക്ഷ നടപ്പിലാക്കുന്നത് എന്തിനാണെന്നും എപി സിങ് ചോദിച്ചു.
തുഷാര്‍ മേത്ത ചോദിച്ചത്
എന്നാല്‍ എപി സിങ് ഉന്നയിക്കുന്ന വാദങ്ങള്‍ എല്ലാം തന്നെ നേരത്തെ പറഞ്ഞത് തന്നെയാണെന്നും അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് എന്തിനാണെന്നുമായിരുന്നു സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചോദിച്ചത്. പ്രതികള്‍ക്ക് വേണ്ടി പുറപ്പെടുവിക്കുന്ന നാലാമത്തെ മരണ വാറണ്ട് ആണ് ഇതെന്ന് കാണിക്കുന്നു ഒരു ചാര്‍ട്ടും അദ്ദേഹം കോടതിയില്‍ ഹാജരാക്കി.
മാറ്റിവയ്ക്കൂ
പിന്നീട്, ഇവരെ തൂക്കിലേറ്റുമെന്ന് തനിക്കറിയാം, എന്നാല്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് മാറ്റിവയ്ക്കൂ എന്ന് എ പി സിംഗ് കെഞ്ചി പറഞ്ഞെങ്കിലും കോടതി മുന്‍ നിലപാടില്‍ ഉറച്ച് നിന്നു. താങ്കള്‍ ഈ കേസില്‍ എറ്റവും മികച്ചതായി വാദിച്ചു എന്ന് പറഞ്ഞായിരുന്നു ജസ്റ്റിസ് ഭാനുമതി എപി സിങ്ങിനെ ആശ്വസിപ്പിച്ചത്. രാഷ്ട്രപതി പക്ഷാപാതം കാണിച്ചുവെന്നായിരുന്നു എപി സിങിന് ശേഷം വാദിച്ച ഷംസ് ഷംസ് ഖ്വാജ എന്ന അഭിഭാഷകന്‍ അഭിപ്രായപ്പെട്ടത്.
Recommended Video
ബഹുമാനിക്കാൻ പഠിക്കണം
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒരു കേസില്‍ രാഷ്ട്രപതി വധ ശിക്ഷ റദ്ദാക്കിയത് ചൂണ്ടിക്കാണിച്ചായിരുന്നു അഭിഭാഷകന്‍റെ ആരോപണം. പവന്‍ ഗുപ്തയ്ക്ക് മറ്റുപ്രതികളെ പോലെ ഈ കുറ്റകൃത്യത്തില്‍ പങ്കില്ലെന്നുള്ള വാദവും ഷംസ് ഉന്നയിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി. നിയമത്തിന്റെ പരിരക്ഷ ആവശ്യപ്പെടുന്നവർ ആദ്യം അതിനെ ബഹുമാനിക്കാൻ പഠിക്കണം. അത് ഇവിടെ നടന്നിട്ടില്ല. അതിനാല്‍ തന്നെ രാവിലെ നടക്കാനിരിക്കുന്ന വധശിക്ഷ നീട്ടിവെക്കണം എന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളുന്നുവെന്ന് കോടതി വ്യക്തമാക്കി.
തീഹാര്‍ ജയിലില്‍ പ്രതികളെ തൂക്കിലേറ്റല്‍, നിര്‍ഭയയുടെ ചിത്രം മാറോട് ചേര്‍ത്ത് ആശാദേവി; പോരാട്ട വിജയം