നൈറ്റ് കര്‍ഫ്യൂ നീക്കി, ജിം തുറക്കും, വിദ്യാലയങ്ങള്‍ അടഞ്ഞ് തന്നെ; അണ്‍ലോക്ക്:3 ഇളവുകള്‍ പുറത്ത്
ദില്ലി: രാജ്യത്തെ അണ്‍ലോക്ക് പ്രകിയയുടെ മൂന്നാംഘട്ടം പ്രഖ്യാപിച്ചു. രാത്രയാത്രാ നിരോധനം (നൈറ്റ് കര്‍ഫ്യൂ) ഒഴിവാക്കിയാണ് മുന്നാം ഘട്ടത്തിലെ പ്രധാന പ്രഖ്യാപനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അണ്‍ലോക്ക്-3 യുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. അടുത്ത മാസം ഒന്നാം തിയതി മുതലാകും മൂന്നാഘട്ട ഇളവുകള്‍ നടപ്പിലാകുക. ജിംനേഷ്യങ്ങളും യോഗാ പരിശീലന സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 5 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. അണുനശീകരണം ഉള്‍പ്പെടെ നടത്തി എല്ലാം സുരക്ഷാ മുന്‍കരുതലുകളും പാലിച്ച ശേഷം മാത്രമേ സ്ഥാനപങ്ങള്‍ തുറക്കാവൂ എന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യദിന ആഘോഷം
സ്വാതന്ത്ര്യദിന ആഘോഷം സാമൂഹിക അകലം പാലിച്ചും മറ്റ് ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിച്ചും അനുവദിക്കും, മാസ്ക് ധരിക്കല്‍ ഉള്‍പ്പടെ 21.07.2020 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കണം. സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഓഗസ്റ്റ് 31 വരെ സ്കൂളുകളും കോളേജുകളും കോച്ചിംഗ് സ്ഥാപനങ്ങളും അടച്ചിടാമെന്ന് തീരുമാനത്തില്‍ കേന്ദ്ര മന്ത്രാലയം എത്തിയത്.

അന്താരാഷ്ട്രയാത്രകൾ
ഈ ഘട്ടത്തിലും അന്താരാഷ്ട്രയാത്രകൾ വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രമായിരിക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര വിമാനയാത്രകള്‍ക്ക് അനുമതിയില്ല. മെട്രോ റെയിൽ, സിനിമാ തീയറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ, എന്നിവ അടഞ്ഞ് തന്നെ കിടക്കും. പൊതുപരിപാടികള്‍ക്ക് മൂന്നാഘട്ടത്തിലും അനുമതിയില്ല.

കണ്ടെയിന്‍മെന്റ് സോണുകളില്‍
രാഷ്ട്രീയപരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള വിലക്ക് തുടരും. ഓഗസ്റ്റ് 31 വരെ കണ്ടെയിന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ തുടരും. സുരക്ഷ കണക്കിലെടുത്ത് 65 വയസ്സിന് മേല്‍ പ്രായമുള്ളവരും ആരോഗ്യപ്രശ്നമുള്ളവരും ഗര്‍ഭിണികളും 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും വീടുകളില്‍ തന്നെ തുടരണം.

മെട്രോ റെയിൽ, സിനിമാ തിയറ്റർ
മെട്രോ റെയിൽ, സിനിമാ തിയറ്റർ, സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, സമ്മേളന ഹാളുകൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും. കണ്ടെയ്മെന്റ് സോണുകളിൽ ലോക്ഡൗൺ ഓഗസ്റ്റ് 31 വരെ കർശനമായി തുടരുമെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

നിയന്ത്രണം പാടില്ല
സ്ഥിതിഗതികൾ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കണ്ടെയ്‌ൻമെൻറ് സോണിന് പുറത്തുള്ള ചില പ്രവർത്തനങ്ങളെ നിരോധിക്കുകയോ അല്ലെങ്കിൽ ആവശ്യമെന്ന് കരുതുന്ന അത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാം. എന്നാല്‍ വ്യക്തികളുടെയും ചരക്കുകളുടെയും അന്തർ-സംസ്ഥാന നീക്കത്തിന് യാതൊരു നിയന്ത്രണവും ഉണ്ടാവില്ല. അത്തരം പ്രസ്ഥാനങ്ങൾക്ക് പ്രത്യേക അനുമതി / അംഗീകാരം / ഇ-പെർമിറ്റ് ആവശ്യമില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.












Click it and Unblock the Notifications