പിടിമുറുക്കി കൊവിഡ്: കർശന നിയന്ത്രണങ്ങളിൽ പുതുവർഷം ആഘോഷിച്ച് ലോകം, ഇന്ത്യൻ നഗരങ്ങളിൽ രാത്രി കർഫ്യൂ
ദില്ലി: പുതുവത്സരാഘോഷങ്ങൾക്ക് കരിനിഴൽവീഴ്ത്തി രാജ്യത്ത് വിവിധ നഗരങ്ങളിൽ രാത്രികാല കർഫ്യൂ. ദില്ലി, മുംബൈ, ബെംഗളൂരു തുടങ്ങി നിരവധി നഗരങ്ങളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയതിനാൽ വ്യാഴാഴ്ച നടന്ന പുതുവത്സരാഘോഷങ്ങൾക്ക് നേരിയ തോതിൽ തിരിച്ചടിയായിട്ടുണ്ട്. ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസിന്റെ വകഭേദം രാജ്യത്ത് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സർക്കാർ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിസംബർ 31നും ജനുവരി 1നും രാത്രി 11 മുതൽ രാവിലെ 6 വരെ ദില്ലി സർക്കാർ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
ദില്ലിയിൽ ജനുവരി 1 ന് രാത്രി 11 മുതൽ ജനുവരി 2 ന് രാവിലെ 6 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് ദില്ലി ചീഫ് സെക്രട്ടറിയും ചെയർമാനുമായ വിജയ് ദേവ് ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് വ്യക്തമാക്കിയത്. കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ദില്ലി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ (ഡിഡിഎംഎ) എക്സിക്യൂട്ടീവ് കമ്മിറ്റി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ രാത്രി കർഫ്യൂ സമയത്ത് അഞ്ചിൽ കൂടുതൽ പേരെ രാത്രി കർഫ്യൂ സമയത്ത് ദില്ലിയിലെ പൊതു സ്ഥലങ്ങളിൽ ഒത്തുകൂടാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എന്നിരുന്നാലും ദില്ലിയിൽ രാത്രികാല കർഫ്യൂ സമയത്ത് ആളുകളുടെയും ചരക്കുകളുടെയും അന്തർസംസ്ഥാന, അന്തർസംസ്ഥാന സഞ്ചാരത്തിന് യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ സാഹചര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രാലയം ഡിസംബർ 28 ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിരുന്നു. ഇതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
രാത്രി 11ന് ശേഷം അഞ്ചിൽ കൂടുതൽ പേർ പൊതുസ്ഥലങ്ങളിൽ ഒത്തുചേരാൻ പാടില്ല. രാത്രി 11 ന് ശേഷം ഒരു ഹോട്ടൽ, ബാർ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ പാർട്ടി അനുവദിക്കില്ലെന്നും മുംബൈ പോലീസ് വക്താവ് ഡിസിപി എസ് ചൈതന്യ പറഞ്ഞു. കൂടാതെ, നിശ്ചിത സമയത്തിന് ശേഷം നഗരത്തിൽ ബോട്ട് പാർട്ടിയോ ടെറസ് പാർട്ടിയോ അനുവദിക്കില്ലെന്നും ചൈതന്യ പറഞ്ഞു. സിആർപിസി സെക്ഷൻ 144 പ്രകാരം പുറപ്പെടുവിച്ച നിരോധന ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
ക്രമസമാധാന പാലനത്തിനും പുതുവത്സരാഘോഷത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും 35,000 ത്തോളം പോലീസ് ഉദ്യോഗസ്ഥരെ മുംബൈയിലെ തെരുവുകളിൽ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു. പോലീസിനു പുറമേ സംസ്ഥാന റിസർവ് പോലീസ് സേനയിലെ ജീവനക്കാരും ഹോം ഗാർഡുകളും നഗരത്തിൽ ക്രമസമാധാന പാലനത്തിൽ ഏർപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ച്, ആന്റി നാർക്കോട്ടിക് സെൽപോലുള്ള പ്രത്യേക വിഭാഗങ്ങളെയും വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് കണക്കിലെടുത്ത് മുംബൈയിൽ എവിടെയും വലിയ പരിപാടികൾ അനുവദിക്കില്ലെന്നും ഫേയ്സ് മാസ്കുകൾ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റി പോലീസ് നിരോധനാജ്ഞയെത്തുടർന്ന് ഈ വർഷം ബെംഗളൂരുവിലെ പുതുവർഷ ആഘോഷങ്ങൾ മന്ദഗതിയിലാകും. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ക്ലബ്ബുകൾ, ബീച്ച് ഉൾപ്പെടെയുള്ള റിസോർട്ടുകൾ എന്നിവിടങ്ങളിൽ ഇത്തരം ഉത്സവങ്ങൾ സർക്കാർ ഇതിനകം നിരോധിച്ചതിനാൽ ചെന്നൈ പൊതു ആഘോഷങ്ങളുണ്ടാവില്ല.
ബെംഗളൂരുവിൽ സിആർപിസി 144 വകുപ്പ് പ്രകാരം വ്യാഴാഴ്ച വൈകുന്നേരം 6 മുതൽ വെള്ളിയാഴ്ച രാവിലെ 6 വരെ പോലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എംജി റോഡ്, ചർച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ്, കോരമംഗല, ഇന്ദിരാനഗർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു എല്ലാ വർഷങ്ങളിലും നഗരത്തിൽ പുതുവത്സരാഘോഷങ്ങൾ നടന്നുവന്നിരുന്നത്.
രാത്രിയിൽ അനാവശ്യമായ യാത്രകൾ തടയുന്നതിനായി പോലീസ് പ്രധാന ഫ്ലൈ ഓവറുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. നഗരത്തിലുടനീളമുള്ള ഗതാഗതം നിയന്ത്രിക്കുന്നതിന് പ്രധാന സിഗ്നലുകളും ജംഗ്ഷനുകളും ബാരിക്കേഡുകൾ വെച്ച് തടഞ്ഞിട്ടുണ്ട്. ചെന്നൈയിൽ, പുതുവത്സരാഘോഷത്തിന്റെ ആകർഷക കേന്ദ്രമായ മറീന ബീച്ചിലേക്ക് ജനങ്ങളെ പ്രവേശിപ്പിക്കുന്നില്ല.