രാത്രി യാത്രാനിരോധനം; കോടതിവിധിയെ മറികടന്ന് ഒന്നും ചെയ്യില്ലെന്ന് കർണാടക മുഖ്യമന്ത്രി!
ബെംഗളൂരു: ബന്ദിപ്പൂർ വനപാതയിലൂടെയുള്ള രാത്രി യാത്ര നിരോധനം നീക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. ബന്ദിപ്പൂർ വന പാതയിലൂടെ രാത്രി കാലങ്ങളിൽ വാഹനങ്ങൾ അനുവദിക്കരുതെന്ന് കോടതിയാണ് ഉത്തരവിട്ടത്. കോടതി വിധി മറികടന്ന് ഒന്നും ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ദേശീയപാത 766 വഴിയുള്ള രാത്രിയാത്ര നിരോധിച്ചുകൊണ്ട് സുപ്രീംകോചടതി പുറപ്പെടുവിച്ച ഉത്തരവിനെക്കുരിച്ച് രാഹുൽഗാന്ധിക്കും അറിവുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാത്രാ നിരോധനം നീക്കണണെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടിരുന്നു. നിരോധനം നീക്കണമെന്ന് പറഞ്ഞ വയനാടിൽ ശക്തമായ സമരം നടക്കുന്നുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ പ്രതികരണം. രാത്രിയാത്ര നിരോധനം മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ എലിവേറ്റഡ് കോറിഡോർ നിർമ്മിക്കണമെന്ന നിർദേശവും കർണാടക മുഖ്യമന്ത്രി തള്ളി. ഇത് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്നാണ് കർണാടകയുടെ വാദം. അതേസമയം രാത്രി യാത്രാനിരോധനം നീക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളമുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യം പരിശോധിക്കാൻ ഒരു സമിതിയെ വെക്കാമെന്ന് മന്ത്രി പിണറായിയെ അറിയിച്ചിട്ടുണ്ട്.