'അയോധ്യയിലെ ഭൂമി മുസ്ലീംകളുടെ ശവപ്പറമ്പ്', രാമക്ഷേത്രം ഇവിടെ വേണോയെന്ന് അയോധ്യയിലെ മുസ്ലീംകൾ!
Recommended Video
ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുളള നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞു. സുപ്രീം കോടതി നിര്‍ദേശിച്ചത് പ്രകാരമുളള ട്രസ്റ്റിന് രൂപം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ആദ്യം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.
ഉത്തര്‍ പ്രദേശ് ബജറ്റില്‍ യോഗി ആദിത്യനാഥ് അയോധ്യയ്ക്ക് വേണ്ടി വന്‍ തുക തന്നെ നീക്കി വെച്ചിട്ടുണ്ട്. അതിനിടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ പോകുന്ന ഭൂമി മുസ്ലീംകളുടെ ശവപ്പറമ്പാണ് എന്ന് വ്യക്തമാക്കി അയോധ്യയിലെ മുസ്ലീംകള്‍ എഴുതിയ കത്ത് ചര്‍ച്ചയാവുകയാണ്.
ക്ഷേത്രം നിർമ്മിക്കാൻ ട്രസ്റ്റ്
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചിട്ടുളളത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ പരാശരന് അടക്കം 9 സ്ഥിരം അംഗങ്ങളും 6 നോമിനേറ്റഡ് അംഗങ്ങളുമാണ് ട്രസ്റ്റിലുളളത്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് അയോധ്യയിലെ താമസക്കാരായ 9 മുസ്ലീംകള്‍ ചേര്‍ന്നാണ് കത്തയച്ചിരിക്കുന്നത്.
മുസ്ലീംകളുടെ ശവപ്പറമ്പ്
മുസ്ലീംകളുടെ ശവപ്പറമ്പില്‍ രാമക്ഷേത്രം നിര്‍മ്മിക്കരുത് എന്നാണ് കത്തിലെ ആവശ്യം. ബാബറി മസ്ജിദ് നിലനിന്നിരുന്ന 1480 സ്ക്വയര്‍ ഫീറ്റ് സ്ഥലത്തിന്റെ പരിസരത്ത് ശവപ്പറമ്പായിരുന്നുവെന്നും ഇവര്‍ പറയുന്നു. 67 ഏക്കര്‍ ഭൂമിയാണ് ക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. ശവക്കല്ലറകള്‍ ഇന്ന് കാണാന്‍ സാധിക്കില്ല എന്നും കത്തില്‍ പറയുന്നു.
പളളിക്കുളള ഭൂമി ദൂരത്ത്
കാരണമായി ചൂണ്ടിക്കാട്ടുന്നത് 1949ന് ശേഷം ഈ പ്രദേശത്ത് വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട് എന്നതാണ്. 1949ലാണ് ശ്രീരാമന്റെ പ്രതിമ പള്ളിക്കുളളില്‍ സ്ഥാപിക്കുന്നതും തുടര്‍ന്ന് 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതും. പുതിയ പളളി പണിയാന്‍ മുസ്സീംകള്‍ക്ക് അനുവദിച്ച 5 ഏക്കര്‍ ഭൂമി ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ നിന്നും വളരെ അകലത്താണ് എന്നും കത്തില്‍ പറയുന്നു.
67 ഏക്കര്‍ ഭൂമി
നാല് പേജുളള കത്താണ് അയച്ചിരിക്കുന്നത്. ഹൈന്ദവ-സനാതന ധര്‍മ്മ പ്രകാരം രാമക്ഷേത്രം മുസ്സീംകളുടെ ശവക്കല്ലറകള്‍ക്ക് മുകളില്‍ നിര്‍മ്മിക്കാനാകുമോ എന്നും കത്തില്‍ ചോദിക്കുന്നു. ശവപ്പറമ്പ് ഉള്‍പ്പെടുന്ന 67 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ 1994ലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഈ ഭൂമി നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലാണുളളത്.
മുസ്ലീംകളെ പുറത്താക്കാനുളളതല്ല
മതസൗഹാര്‍ദ്ദവും ക്രമസമാധാനവും നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് ആ നീക്കമുണ്ടായത്. അതല്ലാതെ മുസ്ലീംകളെ ആ ഭൂമിയില്‍ നിന്ന് പുറത്താക്കാന്‍ വേണ്ടിയുളളതായിരുന്നില്ല. 1855ലെ കലാപത്തില്‍ കൊല്ലപ്പെട്ട 75 മുസ്ലീംകളുടെ ശവശരീരം ഈ ഭൂമിയില്‍ അടക്കം ചെയ്തതായി രാം ലല്ല വിരാജ്മന് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മൂന്ന് വശത്തും ശവപ്പറമ്പ്
തര്‍ക്ക ഭൂമിയുടെ മൂന്ന് വശത്തും ശവപ്പറമ്പാല് ചുറ്റപ്പെട്ടിരിക്കുന്നു എന്ന് അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവില്‍ ജസ്റ്റിസ് ഡിവി ശര്‍മ ചൂണ്ടിക്കാട്ടിയതായും കത്തില്‍ പറയുന്നുണ്ട്. 2019 നവംബര്‍ 9നാണ് ബാബറി കേസില്‍ സുപ്രീം കോടതി വിധി പറഞ്ഞത്. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനും മറ്റൊരു 5 ഏക്കര്‍ ഭൂമി പളളി പണിയാന്‍ നല്‍കാനുമാണ് സുപ്രീം കോടതി വിധി പറഞ്ഞത്.