ദില്ലിയിൽ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപിടിച്ചു, 9 മരണം! പത്ത് പേർക്ക് പരിക്ക്
ദില്ലി: രാജ്യതലസ്ഥാനത്ത് വന്‍ തീപിടുത്തത്തില്‍ 9 മരണം. വടക്കന്‍ ദില്ലിയിലെ കിരാരിയിലാണ് തീപിടുത്തമുണ്ടായത്. വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപിടിക്കുകയായിരുന്നു. പത്ത് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പുലര്‍ച്ചെ 12.30തോടുകൂടിയാണ് ഗോഡൗണിന് തീപിടിച്ചത്.
മൂന്ന് നിലക്കെട്ടിടത്തിന്റെ ഏറ്റവും താഴെയുളള നിലയില്‍ ആയിരുന്നു വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണ്‍. ഈ കെട്ടിടത്തില്‍ തീപിടുത്തം നിയന്ത്രിക്കാനുളള യാതൊരു വിധ സംവിധാനങ്ങളും ഇല്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോഡൗണില്‍ നിന്നും പുറത്തേക്ക് കടക്കാന്‍ മുകളിലേക്ക് ഒരു കോവണി മാത്രമാണുളളത്. തീപിടുത്തത്തില്‍ പരിക്കേറ്റവരെ സജ്ഞയ് ഗാന്ധി ആശുപത്രിയിലേക്കും സമീപത്തുളള മറ്റ് ആശുപത്രികളിലേക്കും പ്രവേശിപ്പിച്ചു.
സമീപകാലത്തായി ഇത് രണ്ടാം തവണയാണ് ദില്ലിയില്‍ തീപിടുത്തം കാരണം വന്‍ ദുരന്തമുണ്ടാകുന്നത്. വടക്കന്‍ ദില്ലിയിലെ തന്നെ റാണി ഝാന്‍സി റോഡിലെ അനജ് മണ്ഡിയിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 43 ആളുകളാണ് കൊല്ലപ്പെട്ടത്. ഫാക്ടറിയില്‍ പുലര്‍ച്ചെ 5.30തോടെയാണ് തീപിടുത്തമുണ്ടായത്. ഫാക്ടറിയില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഈ ദുരന്തമുണ്ടായി ആഴ്ചകള്‍ തികയുന്നതിന് മുന്‍പാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. അനജ് മണ്ഡിയിലെ കെട്ടിടത്തിനും ഒറ്റവാതില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ കെട്ടിടത്തിന് അഗ്നിശമന സേന വകുപ്പിന്റെ ക്ലിയറന്‍സ് ലഭിച്ചിരുന്നില്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.