നീരവ് മോദി ന്യൂയോര്‍ക്കില്‍ സുഖവാസത്തില്‍.... ആഡംബര ഹോട്ടലില്‍ ഒളിച്ചു താമസം
പഞ്ചാബ് നാഷ്ണല്‍ ബാങ്കിനെ കബളിപ്പിച്ച് ശതകോടികള്‍ വെട്ടിയ നീരവ് മോദി എന്ന വജ്രവ്യാപാരിക്കായി ഇന്ത്യ തിരച്ചില്‍ ശക്തമാക്കി. ഇതിനിടെയില്‍ രാജ്യം വിട്ട മോദി ന്യൂയോര്‍ക്കില്‍ സുഖവാസം നയിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ ജെ ഡബ്യൂ മാരിയറ്റ് എസ്എക്സ് ഹൗസില്‍ കുടുംബത്തോടൊപ്പം നീരവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
കാവേരി നദീ ജല തര്‍ക്കം: കര്‍ണാടകത്തിന് അധികജലം.. തമിഴ്നാടിനും പുതുച്ചേരിക്കും അധിക ജലമില്ല
നീരവ് മോദി പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് 11,505 കോടി രൂപയുടെ തിരിമറി നടത്തിയതായയി കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ബിസിനസുകാര്‍ക്ക് ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടുകള്‍ക്ക് സൗകര്യം ഒരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് രേഖകള്‍ ഉപയോഗിച്ചായിരുന്നു നീരവ് കോടികള്‍ തട്ടിയത്.
റെയ്ഡില്‍ കണ്ടെത്തിയത്
മോദി രാജ്യം വിട്ടെന്ന വാര്‍ത്തകള്‍ വന്നതോടെ നീരവ് മോദിയുടെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയരുന്നു. റെയ്ഡില്‍ 5100 കോടിയോളം രൂപയുടെ ആഭരണങ്ങളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കൂടാതെ സ്വര്‍ണം, വജ്രം, മൂല്യമേറിയ കല്ലുകള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി.
പാസ്പോര്‍ട്ടും അസാധുവാക്കി
ജനവരി ഒന്നിനാണ് നീരവ് മോദി ഇന്ത്യ വിട്ടതായി കണക്കാക്കുന്നത്. തട്ടിപ്പ് കണ്ടെത്തിയതോടെ നീരവിന്‍റെ പാസ്പോര്‍ട്ട് മരവിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2018 ജനുവരി 29 നാണ് പഞ്ചാബ് നാഷണൽ ബാങ്ക് നീരവ് മോദിയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി സിബിഐയെ സമീപിക്കുന്നത്. എന്നാൽ 2018 ജനുവരി ഒന്നിന് തന്നെ മോദി രാജ്യം വിടുകയായിരുന്നു.
കുടുംബവും മുങ്ങി
മോദിയ്ക്ക് പുറമേ പാർട്ട്ണർ മെഹുല്‍ ചോക്സിയുടേയും പാസ്പോര്‍ട്ട് അസാധുവാക്കിയിട്ടുള്ളത്. . ബെൽജിയന്‍ പൗരനായ സഹോദരൻ നിഷാൽ ജനുവരി ഒന്നിന് ഇന്ത്യ വിട്ടിരുന്നു. ഭാര്യ ആമി, ബിസിനസ് പാർട്ട്ണറും ഗീതാഞ്ജലി ജ്വല്ലറി ശൃംഖലയുടെ ഇന്ത്യന്‍ പ്രമോട്ടറായ മെഹുൽ ചോസ്കി എന്നിവരും ജനുവരി ആറിനും ഇന്ത്യ വിട്ടതായി വാര്‍ത്തയുണ്ടായിരുന്നു.
സുഖവാസം
ലക്സ് മാഡിസണ്‍ അവന്യൂ ജ്വല്ലറിക്ക് സമീപം ജെ ഡബ്ല്യൂ മാരിയറ്റ് എസ്എക്സ് ഹൗസിലാണ് നീരവ് ഇപ്പോള്‍ കുടുംബത്തിനൊപ്പം താമസിക്കുന്നെന്ന് റിപ്പോര്‍ട്ടുണ്ട്. നീരവിനെ പിടികൂടാന്‍ സിബിഐ ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിരിക്കുകയാണ്.
വീണ്ടും കോടികളുടെ തട്ടിപ്പ്
എന്നാല്‍ പതിനായിരം കോടിക്ക് പുറമേ മറ്റ് ബാങ്കുകള്‍ വഴി 3000 കോടിയുടെ കൂടി തിരിമറി നീരവ് നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതോടെ നീരവ് 14000 കോടിയുടെ തട്ടിപ്പാണ് നടത്തിയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.