നിയമപരിരക്ഷ അവസാനിച്ചു: നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാനുള്ള പുതിയ തിയ്യതി തേടി ദില്ലി സർക്കാർ,
ദില്ലി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിന് പുതിയ തിയ്യതി തേടി ദില്ലി സർക്കാർ കോടതിയിൽ. കേസിലെ നാല് പ്രതികൾക്ക് നിയമപരമായ എല്ലാ പരിഹാരങ്ങളും അവസാനിച്ചെന്ന് ചൂണ്ടിക്കാണിച്ച സർക്കാർ നാലുപേരെയും തൂക്കിലേറ്റുന്നതിനുള്ള പുതിയ തിയ്യതി സംബന്ധിച്ച കാര്യമാണ് കോടതിയിൽ ആരാഞ്ഞത്.
സിഎഎ- എൻആർസി പ്രമേയം: മഹാരാഷ്ട്രയിൽ ബിജെപി മുനിസിപ്പൽ കോർപ്പറേഷൻ ചെയർപേഴ്സണ് സസ്പെൻഷൻ
നിർഭയ കേസിലെ പ്രതികളിലൊരാളായ പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി വ്യാഴാഴ്ച തള്ളിയിരുന്നു. ഹർജി തള്ളണമെന്ന് ശുപാർശയാണ് ദില്ലി സർക്കാർ രാഷ്ട്രപതിക്ക് മുമ്പാകെ വെച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പവൻ ഗുപ്ത ദയാഹർജി സമർപ്പിച്ചത്.
കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്നും അതിനാൽ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് പവൻ ഗുപ്ത തിരുത്തൽ ഹർജി നൽകിയത്. ഹർജി ജസ്റ്റിസ് എൻവിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് തള്ളുകയായിരുന്നു. ഇതോടെയാണ് ദയാഹർജിയുമായി പവൻ രാഷ്ട്രപതിയെ സമീപിച്ചത്.
കേസിലെ മറ്റ് മൂന്ന് പ്രതികളുടെയും ദയാഹർജി നേരത്തെ തന്നെ രാഷ്ട്രപതി തള്ളിയിരുന്നു. വിനയ്കുമാർ ശർമ, അക്ഷയ്കുമാർ, മുകേഷ് സിംഗ് എന്നിവരുടെ ഹർജികളാണ് രാഷ്ട്രപതി തള്ളിക്കളഞ്ഞത്. ദയാഹർജി തള്ളിയതിനെ ചോദ്യം ചെയ്ത് മുകേഷ് കുമാർ സിംഗ്, വിനയ് ശർമ എന്നിവർ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിയും തള്ളിയിരുന്നു. മാർച്ച് മൂന്നിന് നാല് പ്രതികളെയും തൂക്കിലേറ്റുന്നതിനുള്ള മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പവൻ ഗുപ്ത ദയാഹർജി നൽകുന്നത്.