നിർഭയ കേസ്; പ്രതികളെ മാർച്ച് മൂന്നിന് തൂക്കിലേറ്റും!! പുതിയ വാറണ്ട് പുറപ്പെടുവിച്ച് ദില്ലി കോടതി
ദില്ലി: നിര്‍ഭയ കേസിലെ നാല് പ്രതികളേയും മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും. രാവിലെ ആറിനാണ് നാണ് വധശിക്ഷ നടപ്പാക്കുക. ദില്ലി പാട്യാല ഹൗസ് കോടതിയാണ് ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കിയത്. മറണ വാറണ്ട് പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാപിതാക്കളും ദില്ലി സര്‍ക്കാരും നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.
നേരത്തേ രണ്ട് തവണ പ്രതികളെ തൂക്കിലേറ്റാന്‍ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ആദ്യം ജനവരി 22 നായിരുന്നു മരണ വാറണ്ട് പുറപ്പെടുവിച്ചത്. പിന്നീട് ഇത് റദ്ദ് ചെയ്ത് ജനവരി 17 ന് മറ്റൊരു വിധി പുറപ്പെടുവിച്ചു. ഫെബ്രുവരി 1 രാവിലെ ആറിന് വധശിക്ഷ നടപ്പാക്കണമെന്നായിരുന്നു രണ്ടാമത്ത വിധി. എന്നാല്‍ പ്രതികള്‍ വിവിധ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോടെ ശിക്ഷ നടപ്പാക്കുന്നത് നീളുകയായിരുന്നു.
തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഫെബ്രുവരി 12 നകം പൂര്‍ത്തിയാക്കണമെന്ന് ദില്ലി കോടതി നിര്‍ദ്ദേശിച്ചു. അതിന് ശേഷം പുതിയ ഹര്‍ജികള്‍ ഒന്നും നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരമാണ് പ്രതികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളി കോടതി വിധി പുറപ്പെടുവിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ട നാല് പേരില്‍ പവന്‍ ഗുപ്ത ഒഴികെയുള്ളവര്‍ നിയമപരമായ സാധ്യതകള്‍ എല്ലാം ഉപയോഗിച്ച് കഴിഞ്ഞതാണ്. പവന്‍ ഗുപ്ത ഇനിയും തിരുത്തല്‍ ഹര്‍ജി നല്‍കിയാല്‍ വിധി നീളുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
അതേസമയം തന്റെ പോരാട്ടം ഒടുവിൽ ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. എത്രയും പെട്ടെന്ന് പ്രതികളെ തൂക്കിലേറ്റുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.