അവസാനത്തെ അടവും പയറ്റി നിർഭയ കേസിലെ പ്രതി: രാഷ്ട്രപതിക്ക് ദയാഹർജി, വധശിക്ഷ 22ന്!!
ദില്ലി: നിർഭയ കേസിലെ പ്രതികളുടെ തിരുത്തൽ ഹർജി തള്ളിയതോടെ ദയാ ഹർജിയുമായി പ്രതി. സുപ്രീം കോടതി തിരുത്തൽ ഹർജി തള്ളിക്കളഞ്ഞ് മണിക്കൂറുകൾക്കകമാണ് മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാ ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് എൻവി രമണ, അരുൺ മിശ്ര, ആർഎഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരാണ് മുകേഷ് സിംഗ്, വിനയ് ശർമ എന്നിവർ സമർപ്പിച്ച തിരുത്തൽ തള്ളിക്കളഞ്ഞത്.
സുലൈമാനി വധത്തിന് 7 മാസം മുമ്പ് പ്ലാന്‍... നിര്‍ദേശിച്ചത് ട്രംപ്, യുഎസ് ഒരുക്കിയ കെണി ഇങ്ങനെ
ജനുവരി 22ന് തിഹാർ ജയിലിൽ വെച്ചാണ് 2012ലെ ദില്ലി കൂട്ട ബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത്. എന്നാൽ കേസിലെ മറ്റ് രണ്ട് പ്രതികൾ ഇത്തവണ തിരുത്തൽ ഹർജി സമർപ്പിച്ചിരുന്നില്ല. കേസിലെ നാല് പ്രതികൾക്കും മരണവാറണ്ട് പുറപ്പെടുവിക്കുകയും ശിക്ഷ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തതോടെയാണ് ദയാ ഹർജിയുമായി പ്രതികളിൽ ഒരാൾ രാഷ്ട്രപതിയെ സമീപിക്കുന്നത്.
നിർഭയ കേസിലെ പ്രതികളിൽ ഒരാളായിരുന്ന അക്ഷയ് സിംഗിന്റെ പുനപരിശോധനാ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകമെന്നാണ് സിംഗ് ഹർജിയിൽ ആവശ്യപ്പെട്ടത്.
2012 ഡിസംബർ 16നാണ് പാരാമെഡിക്കൽ വിദ്യാർത്ഥി ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് പീഡനത്തിനിരയായത്. ആറ് പേർ ചേർന്ന് കുട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കേസിലെ പ്രായപൂർത്തിയാവാത്ത പ്രതിയെ മൂന്ന് വർഷത്തെ തടവിന് ശേഷം വിട്ടയച്ചിരുന്നു. ആറ് പ്രതികളിൽ ഒരാളെ ജയിലിൽ വെച്ച് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതോടെ കേസിലെ നാല് പ്രതികൾക്കാണ് കോടതി വധശിക്ഷ വിധിച്ചത്.
2013 സെപ്തംബറിൽ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതികൾ കുട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, പെൺകുട്ടിയെ കൊലപ്പെടുത്തൽ, പെൺകുട്ടിയുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നിങ്ങനെ 13 കുറ്റങ്ങൾ ചെയ്തിട്ടുള്ളതായി വിധിച്ചത്. സംഭവം നടന്ന് ആറ് മാസത്തിനുള്ളിലാണ് പ്രതികളിലൊരാളായ രാം സിംഗ് തീഹാർ ജയിലിൽ വെച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.